കാട്ടാക്കട: നെയ്യാര്‍ റിസര്‍വോയറിലെ അഞ്ചുചങ്ങല പ്രദേശത്ത് ക്രിസ്ത്യന്‍ പള്ളിക്ക് 10 ഏക്കര്‍ റവന്യൂ ഭൂമി പതിച്ചുനല്കാന് സര്‍ക്കാര്‍ നീക്കം. നെയ്യാര്‍ ജല സംഭരണിയോട് ചേര്‍ന്ന് കിടക്കുന്ന അഞ്ചുചങ്ങലയില്‍ 200 ഓളം കുടിയേറ്റ കുടുംബങ്ങളുണ്ട്. കൈവശ ഭൂമിക്ക് പട്ടയം വേണമെന്ന ഇവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിച്ച സര്‍ക്കാര്‍ ഇവര്‍ക്ക് പട്ടയം അനുവദിക്കുന്നതിന്റെ മറവിലാണ് പള്ളിക്ക് ഭൂമി നല്കാന് തീരുമാനിച്ചത്.
അഞ്ചുചങ്ങല പ്രദേശത്ത് അഞ്ചോളം ക്ഷേത്രങ്ങളും കാവുകളും രണ്ട് ആശ്രമങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇവയ്ക്കൊന്നും ഒരു തുണ്ടു ഭൂമിപോലും നല്കാന് സര്‍ക്കാര്‍ തലത്തില്‍ ആലോചനയില്ലെന്ന് ആക്ഷേപമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ഭൂമി പതിച്ചുനല്കുമ്പോള് പാലിക്കേണ്ട തുല്യനീതി സര്‍ക്കാര്‍ മനപൂര്‍വം മറന്നിരിക്കുകയാണെന്ന് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ ആരോപിക്കുന്നു. വിവിധ സഭകളുടേതായി ഈ മേഖലയില്‍ മറ്റ് നാലു ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ വേറെയും ഉണ്ടെങ്കിലും കത്തോലിക്കാ സഭയ്ക്ക് കീഴിലുള്ള പള്ളിക്ക് മാത്രമാണ് ഭൂമി നല്കാന് നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
നെയ്യാര്‍ റിസര്‍വോയറിന്റെ ഒരു കര വനമേഖലയും മറ്റോന്ന് ജനവാസ കേന്ദ്രവുമാണ്. റവന്യൂ, ഇറിഗേഷന്‍, വനം പുറമ്പോക്കു ഭൂമിയാണ് ഇവിടെയുള്ളത്. ഇതില്‍ ജനവാസ മേഖലയായ അഞ്ചുചങ്ങലയിലെ പുറമ്പോക്ക് ഭൂമിയില്‍ ഒരാള്‍ക്ക് പരമാവധി മൂന്ന് ഏക്കര്‍ വരെ ഭൂമി പതിച്ചു നല്കുകയെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പള്ളിയുടെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്പറത്തുകയായിരുന്നു. സ്ഥലം എംഎല്‍എ എ.ടി. ജോര്‍ജ്ജ് അടക്കമുള്ളവര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയതും കൈവശഭൂമിയില്‍ മൂന്ന് ഏക്കറില്‍ കൂടുതല്‍ ആര്‍ക്കും നല്‍കില്ലെന്നായിരുന്നു.
അഞ്ചുചങ്ങലയിലെ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനായി വാഴിച്ചല്‍, കള്ളികാട് വില്ലേജുകള്‍ മുഖേന മാസങ്ങള്‍ക്ക് മുന്‍പ് ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ച് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ കള്ളിക്കാട് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ മീറ്റിംഗ് വിളിച്ച് ഭൂമിക്ക് പട്ടയം നല്‍കുന്നത് സംബന്ധിച്ച് അന്തിമ പട്ടിക അവതരിപ്പിച്ചപ്പോഴാണ് പള്ളിക്ക് 10 ഏക്കര്‍ നല്കുന്ന വിവരം പുറത്തറിഞ്ഞത്. ഇത് ചില പഞ്ചായത്തംഗങ്ങള്‍ എതിര്‍ത്തെങ്കിലും സര്‍ക്കാര്‍ തീരുമാനമാണെന്നും താന്‍ നിസ്സഹായനാണെന്നും കളക്ടര്‍ അറിയിച്ചതായി ഇവര്‍ പറയുന്നു.
അഞ്ചുചങ്ങലയിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ആയിരവല്ലി ക്ഷേത്രം, അഗസ്ത്യ തമ്പുരാന് ക്ഷേത്രം, പ്രകൃതി ദേവതകളെ കുടിയിരുത്തിയിട്ടുള്ള രണ്ട് കാവുകള്‍ എന്നിവിടങ്ങളിലെ കൈവശഭൂമിക്ക് പട്ടയം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ആയിരവല്ലി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി പ്രദീപ്, അഗസ്ത്യ തമ്പുരാന് ക്ഷേത്ര സെക്രട്ടറി സതികുമാര്‍ എന്നിവര്‍ ജന്മഭൂമിയോട് പറഞ്ഞു. നെയ്യാര്‍ ലയണ്‍ സഫാരി പാര്ക്കിന് സമീപമുള്ള ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷന് വക ക്ഷേത്രം, ശിവാനന്ദാശ്രമം എന്നിവയുടേയും കൈവശഭൂമി അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടിട്ടില്ല.
നെയ്യാര്‍ ഡാം പദ്ധതി പ്രദേശത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളിപ്പാറ ലോകാംബിക ക്ഷേത്രയോഗ ട്രസ്റ്റിനും കൈവശഭൂമിക്ക് പട്ടയം നല്കാന് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനായി പല പ്രാവശ്യം ക്ഷേത്ര ഭാരവാഹികള്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അഞ്ചുചങ്ങല പ്രദേശത്തെ 200 ഓളം വരുന്ന കുടിയേറ്റ കുടുംബങ്ങള്‍ക്ക് പട്ടയം നല്കുന്നു എന്ന പുകമറ സൃഷ്ടിച്ച് പള്ളിക്ക് ഭൂമി നല്‍കുകയെന്ന തന്ത്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: