ഇടുക്കി: നെടുങ്കണ്ടത്ത് മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനറിക്കടയിലും തൊട്ടടുത്തുള്ള തുണിക്കടയിലും വന്‍ തീപിടിത്തം. കോടികളുടെ വസ്തുവകകള്‍ ചാമ്പലായി. നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനിലെ സെന്റ്ജോസഫ് സ്റ്റോഴ്സാണ് കത്തിയമര്‍ന്നത്. ഇന്നലെ രാവിലെ എട്ടുമണിക്കാണ് കടകളില്‍ തീപിടിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. ഉടന്‍ തന്നെ കട്ടപ്പന ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ച് നാട്ടുകാരും നെടുങ്കണ്ടം പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
തീയണയ്ക്കാന്‍ രണ്ട് യൂണിറ്റ് ഫര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും ഒരു ഫയര്‍ഫോഴ്സ് വാഹനം കല്ലാറില്‍ വച്ച് മറിഞ്ഞു. ആര്‍ക്കും പരിക്കേറ്റില്ല. ഒമ്പതരയോടെ ഒരു ഫയര്‍ഫോഴ്സ് വാഹനം നെടുങ്കണ്ടത്ത് എത്തി തീയണയ്ക്കാന്‍ തുടങ്ങി .ഈ സമയത്ത് മൂന്ന് നിലകളിലേക്കും തീ പടര്‍ന്നു. തൊട്ടടുത്തുള്ള ആലുംമൂട്ടില്‍ സ്റ്റോഴ്സിലെയും സാമഗ്രികള്‍ നശിച്ചു. തീ നിയന്ത്രണ വിധേയമാക്കാന്‍ അടിമാലി, മൂന്നാര്‍, ഇടുക്കി എന്നീ ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തേണ്ടിവന്നു. പതിനൊന്നരയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നെടുങ്കണ്ടത്ത് ഫയര്‍ഫോഴ്സ് യൂണിറ്റ് വേണമെന്ന് നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നതാണ്. നാശനഷ്ടത്തിന്റെ തോത് ഉയരാന്‍ കാരണമായത് തീപിടിത്തമുണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞ് ഫയര്‍ഫോഴ്സ് എത്തിയതിനാലാണ്. തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിയ ജനക്കൂട്ടം തീയണച്ച് മടങ്ങിയ ഫയര്‍ഫോഴ്സ് വാഹനം തടഞ്ഞിട്ടു. പിന്നീട് ഉടുമ്പന്‍ചോല തഹസീല്ദാറെത്തി ചര്‍ച്ചയിലൂടെ നാട്ടുകാരെ ശാന്തരാക്കുകയായിരുന്നു. ഒരു മാസത്തിനകം നെടുങ്കണ്ടത്ത് ഫയര്സ്റ്റേഷന് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: