പാലക്കാട്: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ വീരമൃത്യ വരിച്ച ധീരയോദ്ധാവ് ലഫ്. കേണല്‍ നിരഞ്ജന് കുമാറിനെ ജന്മനാടായ പാലക്കാട് ഏറ്റുവാങ്ങി. വൈകുന്നേരം നാല് മണിയോടെ വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്ടറില്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ എത്തിച്ച മൃതദേഹം അരമണിക്കൂറോളം വിക്ടോറിയ കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് ജന്മഗ്രാമമായ മണ്ണാര്‍ക്കാട് എളമ്പിലാശ്ശേരിയിലേക്ക് വിലാപയാത്രയായി കൊണ്ടു പോയി.
വിക്ടോറിയാ കോളേജ് ഗ്രൗണ്ടിലും എളുമ്പിലാശ്ശേരിയിലും ആയിരങ്ങളാണ് ധീരയോദ്ധാവിന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയത്. എംഎല്‍എമാരായ എ.കെ.ബാലന്, എം.ഹംസ, നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ എന്‍.ശിവരാജന്, വി.നടേശന്, മധു, സുനില്‍, അച്യുതന്, ജില്ലാകളക്ടര്‍ പി.മേരിക്കുട്ടി, എഡിഎം. യു.നാരായണന്‍കുട്ടി, ജില്ലാ സൈനിക വെല്‍ഫെയര്‍ ഓഫീസര്‍ വി.കെ. കുട്ടപ്പന്, രാജ്യസൈനിക് ബോര്‍ഡ് അംഗം കേണല്‍ പി. ശിവശങ്കരന്, ജില്ലാ പോലീസ് മേധാവി എന്‍.വിജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
ബെംഗളൂരുവില്‍നിന്ന് ഹെലിക്കോപ്റ്ററില്‍ നിരഞ്ജന് കുമാറിന്റെ അച്ഛന് ശിവരാജന്, ജ്യേഷ്ഠന് ശരത്ചന്ദ്രന്, സഹോദരി ഭാഗ്യലക്ഷ്മി, ഇളയ സഹോദരന് ശശാങ്കന്, ഭാര്യ രാധിക, മകള്‍ വിസ്മയ, ഭാര്യപിതാവ് ഗോപാലകൃഷ്ണന്, അമ്മ രാജേശ്വരി, സഹോദരന് മഹേഷ് തുടങ്ങിയവരും മൃതദേഹത്തിനൊപ്പം വിക്ടോറിയ കോളേജില്‍ എത്തിച്ചേര്‍ന്നു. നിരഞ്ജന്റെ ശരീരം ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന്റെ പിതൃസഹോദരന്മാരായ സേതുമാധവന്, വിദ്യാധരന് എന്നിവരും മറ്റ് ബന്ധുജനങ്ങളും എത്തിയിരുന്നു.
പാലക്കാുനിന്നും 4.37ന് പുറപ്പെട്ട വിലാപയാത്ര ആറുമണിയോടെ എളമ്പിലാശ്ശേരിയിലെ വീട്ടിലെത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പൂര്‍വിക സൈനിക പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന് തുടങ്ങിയവര്‍ രാത്രി വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ആയിരങ്ങളാണ് അന്ത്യദര്‍ശനത്തിന് അര്‍ധരാത്രി കഴിഞ്ഞും എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ ഏഴു മുതല്‍ 11വരെ കെഎപി സ്കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: