കൊച്ചി: ഗൗഢസാരസ്വത ബ്രാഹ്മണരുടെ ധര്‍മ്മഗുരുവും കാശിമഠാധിപതിയുമായ സുധീന്ദ്രതീര്ത്ഥസ്വാമിയുടെ പട്ടശിഷ്യന്‍ സംയമീന്ദ്രതീര്ത്ഥസ്വാമികള് കൊച്ചിയിലെത്തി. കര്‍ണാടകയിലെ ബെല്ത്താംഗടിയില്നിന്നും ഇന്നലെ വൈകിട്ട് 6.50ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തി. റെയില്‍വേസ്റ്റേഷനിലെ ഉജ്ജ്വല സ്വീകരണത്തിനുശേഷം 12 ദിവസത്തെ ക്യാമ്പിനായി അദ്ദേഹം അമ്പലമേട് കാശിമഠത്തിലേക്ക് പുറപ്പെട്ടു. എറണാകുളം തിരുമല ദേവസ്വം, അമ്പലമേട് കാശിമഠം, ജിഎസ്ബിയുടെ വിവിധ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഭാരവാഹികള്‍ സ്വാമിയെ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
4 മുതല്‍ 16 വരെയാണ് അമ്പലമേട് ക്യാമ്പ്. ക്യാമ്പ്വേളയില് രാവിലെ 8.30നുള്ളില്‍ ദീക്ഷാസേവയടക്കമുള്ള പൂജകള്‍ നടത്തും. 15ന് രാവിലെ 7ന് ചേര്‍ത്തല തിരുമല ദേവസ്വത്തിലെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്ത് സ്വാമി അമ്പലമേട് തിരിച്ചെത്തും. 16ന് വൈകിട്ട് 4.30 ന് അമ്പലമേട് കാശിമഠത്തില്നിന്നും പുറപ്പെട്ട് 5 മണിക്ക് എറണാകുളം തിരുമല ക്ഷേത്രത്തില്‍ എത്തും. ക്ഷേത്രദര്‍ശനം, അനുഗ്രഹപ്രഭാഷണം, ദീപാരാധനക്കുശേഷം കായംകുളം വിഠോബ ക്ഷേത്രത്തിലേക്ക് പ്രയാണം ചെയ്യുന്നതായിരിക്കും. കാശിമഠ് സംസ്ഥാന് ഉത്തരാധികാരിയായ സംയമീന്ദ്രതീര്ത്ഥസ്വാമി ആദ്യമായിട്ടാണ് എറണാകുളം തിരുമല ക്ഷേത്രത്തില്‍ എത്തുന്നത്. സ്വാമിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുവരുന്നു.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗംഭീരസ്വീകരണം നല്കാന് ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുക്കുമെന്ന് തിരുമല ദേവസ്വം മാനേജിംഗ് അധികാരി പി. രങ്കദാസപ്രഭു അറിയിച്ചു. സ്വാമിജിയുടെ സ്വീകരണത്തിന് വിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തതായി അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: