എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനനപാതയായ കാളകെട്ടി-അഴുത ക്ഷേത്ര സങ്കേതങ്ങളിലെ അനധികൃത വാഹന പാര്‍ക്കിംഗ് തീര്‍ത്ഥാടകര്‍ക്ക് ദുരിതമാകുന്നു.
ക്ഷേത്രങ്ങളിലേക്ക് പോകാനുള്ള ഏക റോഡിന്റെ ഇരുവശത്തുമായി ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. റോഡരികിലെ പാര്‍ക്കിംഗും വഴിയോര കച്ചവടവും മൂലം കാല്‍നടയാത്രക്കാരായ നൂറുകണക്കിനു തീര്‍ത്ഥാടകരാണ് ദുരിതത്തിലായിരിക്കുന്നത്.
വാഹനങ്ങളുടെ പാര്‍ക്കിംഗും ഗതാഗതവും തീര്‍ത്ഥാടകരുടെ ജീവനുപോലും പലപ്പോഴും ഭീഷണിയുണ്ടാക്കുകയാണെന്നും നാട്ടുകാരും പറയുന്നു. കാളകെട്ടി-അഴുത ക്ഷേത്രസങ്കേതങ്ങള്‍ ടാക്സിക്കാര്‍ കയ്യടക്കിവച്ചിരിക്കുകയാണെന്നും തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്താന്‍ പോലും അവസരം ലഭിക്കുന്നില്ലെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു.
കാളകെട്ടിയില്‍ നിന്നും പമ്പ അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ടാക്സി സര്‍വ്വീസ് നടത്തുന്ന ഇവര്‍ അമിതകൂലിയാണ് തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കാനനപാതയിലെ ക്ഷേത്രങ്ങളില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിത ദര്‍ശനത്തിന് വഴിയൊരുക്കാതെ അനധികൃത പാര്‍ക്കിംഗ് മൂലം ദുരിതമുണ്ടാക്കുന്നവര്ക്കെതിരെ കര്‍ശന നടപിടയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: