രാമപുരം: രാമപുരം പഞ്ചായത്തിലെ കൂടപ്പുലം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തോല്, എല്ല് സംസ്കരണ യൂണിറ്റിനെതിരെ ജനകീയ പ്രതിഷേധം ശക്തം. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയതിനുശേഷവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി വാര്‍ഡ് മെമ്പറും നാട്ടുകാരും ആരോപിച്ചു.
ഈ യൂണിറ്റില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അതിരൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. പുറംതള്ളുന്ന മാലിന്യങ്ങള്‍ കുടിവെള്ള ശ്രോതസുകള്‍ മലിനമാക്കുന്നു. ജലം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇവിടെനിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പരിസ്ഥിതി എഞ്ചിനീയര്‍ എന്നിവര്‍ അറിയിച്ചു.
യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥാപന ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം ലോറിയില്‍ കൊണ്ടുപോയ മൃഗാവശിഷ്ടങ്ങളില്‍ നിന്നും വഴിനീളെ മാലിന്യങ്ങള്‍ വീഴുന്നതുകണ്ട് വാര്‍ഡ് മെമ്പറും നാട്ടുകാരും ചേര്‍ന്ന് ലോറി തടഞ്ഞിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് സെക്രട്ടറിയെ നേരില്‍ വിളിച്ച് ഈ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ ആരും സ്ഥലത്ത് എത്തിയില്ലെന്നും ആക്ഷേപമുണ്ട്. സ്റ്റോപ്പ് മെമ്മോ നല്‍കിയതിനുശേഷവും യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മൗനാനുവാദത്തോടെയാണെന്നും ഉടമയും പഞ്ചായത്ത് സെക്രട്ടറിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
എതിര്‍പ്പ് അവഗണിച്ച് യൂണിറ്റ് പ്രവര്‍ത്തിക്കുന്ന പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂണിറ്റ് ഉടമയ്ക്ക് ഒത്താശ ചെയ്യുന്ന രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പഞ്ചായത്തംഗം എം.പി. ശ്രീനിവാസും നാട്ടുകാരും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: