ന്യൂദല്‍ഹി : അരവിന്ദ് കേജ്രിവാളിനെതിരായ മാനനഷ്ടക്കേസില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ദല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരായി മൊഴി നല്കി. പത്തുകോടി രൂപയുടെ സിവില്‍, ക്രിമിനല്‍ മാനനഷ്ടക്കേസുകളാണ് ജെയ്റ്റ്ലി നല്‍കിയിട്ടുള്ളത്.
ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് അനധികൃതമായി ഒരുരൂപപോലും താന്‍ കൈപ്പറ്റിയിട്ടില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ച ജെയ്റ്റ്ലി ദല്‍ഹി ക്രിക്കറ്റ് ബോര്‍ഡ് സ്റ്റേഡിയം നവീകരിക്കുന്ന സമയത്ത് താന്‍ അതിന് മേല്‍നോട്ടം വഹിച്ച സമിതിയില്‍ അംഗമേ അല്ലായിരുന്നുവെന്നും വ്യക്തമാക്കി.
തനിക്കെതിരായ കേജ്രിവാളിന്റെ ട്വീറ്റ് തനിക്ക് വലിയ മാനനഷ്ടമാണ് ഉണ്ടാക്കിയത്, ജെയ്റ്റ്ലി പറഞ്ഞു. കേജ്രിവാളും മറ്റ് അഞ്ചുപേരും തനിക്കും കുടുംബത്തിനും എതിരെ വ്യാജ ആരോപണമാണ് ഉന്നയിക്കുന്നത്.
അഴിമതിക്കേസില്‍ കേജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാറിനെതിരെ സിബിഐ നടപടി തുടങ്ങിയപ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് കേജ്രിവാള് ഇത്തരം ആരോപണം ഉന്നയിക്കുന്നത്, അദ്ദേഹം തുടര്‍ന്നു. അവര്‍ എന്നെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചു. കേജ്രിവാളിന്റെ ട്വീറ്റ് രാഘവ് ഛദ്ദ ആവര്‍ത്തിച്ച് അയക്കുകയ വഴിയും എന്നെ അപമാനിച്ചു.
ഞാന്‍ ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന സമയത്ത് ആരില്‍നിന്നും ഒരുരൂപപോലും വാങ്ങിയിട്ടില്ല. എന്റെ കാലയളവിലാണ് ഫിറോസ്ഷാ കോട്ല സ്റ്റേഡിയം നിര്‍മ്മിച്ചത്. നിര്‍മ്മാണച്ചുമതല ഒരു സമിതിയെയാണ് ഏല്‍പ്പിച്ചിരുന്നത്. ആ സമിതിയില്‍ ഞാന്‍ അംഗവുമായിരുന്നില്ല, ജെയ്റ്റ്ലി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: