ആലപ്പുഴ: തപസ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക തീര്‍ത്ഥയാത്ര ‘സാഗര തീരയാത്ര’ ഇന്ന് ജില്ലയില്‍ പ്രവേശിക്കും. എന്റെ ഭൂമി എന്റെ ഭാഷ എന്റെ സംസ്കാരം എന്ന സന്ദേശമുയര്‍ത്തി കഴിഞ്ഞ മൂന്നിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 17ന് ഗോകര്‍ണത്ത് സമാപിക്കും. നാളെ രാവിലെ 11ന് ഓച്ചിറയില്‍ നിന്നും ജില്ലയിലേക്ക് യാത്രയെ സ്വീകരിക്കും. ഉച്ചയ്ക്ക് രണ്ടിന് എ.ആര്. രാജരാജവര്‍മ്മ സ്മാരകമായ ശാരദാമന്ദിരത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് സാംസ്ക്കാരിക സമ്മേളനം ആര്‍ട്ടിസ്റ്റ് ടി.എ.എസ്. മേനോന് ഉദ്ഘാടനം ചെയ്യും. കഥാകാരന് കെ.കെ. സുധാകരന് അധ്യക്ഷത വഹിക്കും. ഡോ.വിശ്വനാഥന് വെന്നിയില്‍ മുഖ്യാതിഥിയാകും. മാളികപ്പുറം മുന്‍ മേല്‍ശാന്തി ചെറുതലമഠം കേശവന് നമ്പൂതിരി കലാസാംസ്ക്കാരിക മേഖലകളിലെ പ്രമുഖരെ ആദരിക്കും. കൃഷ്ണപുരം, കായംകുളം, ചെട്ടികുളങ്ങര, മാവേലിക്കര, ചെന്നിത്തല, നിരണം, ചക്കുളത്തുകാവ്, തകഴി എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് ആറിന് അമ്പലപ്പുഴയിലെത്തിച്ചേരും.
തുടര്‍ന്നു നടക്കുന്ന സ്വീകരണ സമ്മേളനം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ മുഖ്യാതിഥിയാകും. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ വിഷയാവതരണം നടത്തും. വിചാരകേന്ദ്രം സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. കലാ സാഹിത്യരംഗത്തെ പ്രമുഖരെ ചടങ്ങില്‍ ആദരിക്കും. പ്രൊഫ. ആര്. രാമരാജവര്‍മ്മ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പി.കെ. വിജയകുമാര്‍ സ്വാഗതവും ടി.സി. അജയകുമാര്‍ നന്ദിയും പറയും.
എട്ടിന് രാവിലെ ഒന്‍പതിന് യാത്ര പുനഃരാരംഭിക്കും. ആലപ്പുഴ, മുഹമ്മ ചീരപ്പന്‍ചിറ കളരി, ചേര്‍ത്തല, വയലാര്‍ സ്മൃതിമണ്ഡപം, തുറവൂര്‍, തൈക്കാട്ടുശേരി വഴി കോട്ടയം വൈക്കത്തേക്ക് യാത്ര തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: