ചണ്ഡീഗഡ്: വ്യോമസേനയുടെ പത്താന്‍കോട്ടെ താവളം ആക്രമിച്ച ആറു ഭീകരരെയും കൊന്നൊടുക്കിയെങ്കിലും രണ്ടു ദിവസംകൂടി തെരച്ചിലും പരിശോധനയും തുടരും. കൂടുതല്‍ ഭീകരര്‍ എവിടെയെങ്കിലും ഉണ്ടോ, കൂടുതല്‍ മൃതദേഹങ്ങള്‍ കിടപ്പുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിയിനാണ് തെരച്ചില്‍. അതിനിടെ ഇന്നലെ തെരച്ചിലിനിടെ സ്ഫോടനം ഉണ്ടായി. സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ അവ പൊട്ടിത്തെറിച്ചതാണെന്ന് പിന്നീട് സൈന്യം വ്യക്തമാക്കിയതോടെയാണ് ആശങ്കയകന്നത്.
ഭീകരര്‍ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പാക്കിയ ശേഷമേ തെരച്ചില്‍ അവസാനിപ്പിക്കുകയുള്ളൂ. ഓപ്പറേഷന് പൂര്‍ത്തിയായതായി അതിനുശേഷമേ പ്രഖ്യാപിക്കൂ. തിങ്കളാഴ്ച രാത്രിയിലും ഇന്നലെ രാവിലെ മുതല്ക്കും പത്താന്‍കോട്ടില്‍ ശാന്തതയായിരുന്നു വെടിയൊച്ച മുഴങ്ങിയില്ല. എന്നാല്‍ സൈനിക കോപ്റ്ററുകള്‍ ഇടതടവില്ലാതെ പറന്ന് രണ്ടായിരം ഏക്കറിലേറെ പരന്നുകിടക്കുന്ന എയര്‍ബേസില്‍ നിരീക്ഷണം നടത്തിക്കൊണ്ടേയിരുന്നു. തോക്കേന്തി കമാന്‍ഡോകള്‍ കെട്ടിടങ്ങളും കാടുകളും അരിച്ചുപെറുക്കുന്നുണ്ടായിരുന്നു. സൈനികര്‍ കയറിയ ട്രക്കുകളും മറ്റു വാഹനങ്ങളും താവളത്തിലേക്കും പുറത്തേക്കും പ്രവഹിച്ചുകൊണ്ടേയിരിക്കുകയാണ്.
മൂന്നുദിവസം നീണ്ട ഓപ്പറേഷനിലൂടെ ആറു ഭീകരരെയാണ് കൊന്നത്. ദിവസങ്ങള്‍ കഴിയാനുള്ള ഒരുക്കങ്ങളുമായി സര്വ്വസജ്ജരായിട്ടാണ് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പത്താന്‍കോട്ട് കടന്നുകയറിയിരുന്നത്. ഇവരെ വധിക്കാനുള്ള ശ്രമത്തില്‍ വിലപ്പെട്ട ഏഴ് സൈനികരെയാണ് നമുക്ക് നഷ്ടപ്പെട്ടത്. മിഗ് 21 യുദ്ധവിമാനങ്ങളും എംഐ 25 എംഐ 35 ഹെലിക്കോപ്ടറുകളും സുരക്ഷിതമാണെന്ന് അധികൃതര്‍ പറഞ്ഞു. ജനങ്ങള്‍ക്കും ഒരാപത്തും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: