പത്താന്‍കോട്ട്: മൂവായിരത്തോളം പേര് വസിക്കുന്ന സ്ഥലത്താണ് സൈന്യം അതീവ ശ്രദ്ധയോടെയാണ് ഓപ്പറേഷന് നടത്തിയതെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നമ്മുടെ ഒരു വസ്തുവകയ്ക്കും നാശമുണ്ടായിട്ടില്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുമില്ല. എന്നാല്‍ സുരക്ഷയില്‍ ചില വിടവുണ്ടായിട്ടുണ്ട്. ഭീകരര്‍ എങ്ങനെ അകത്തെത്തിയെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുകയാണ്.എന്തെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് എന്‍ഐഎ കണ്ടെത്തും.ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണോ വന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തും.
വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ അകത്ത് എത്തിയിട്ടുണ്ട്. ഇവ നിര്‍വീര്യമാക്കി വരികയാണ്. അതിന്റെ സ്ഫോടന ശബ്ദമാണ് ഇടയ്ക്ക് കേള്‍ക്കുന്നത്.എകെ 47 തോക്കുകളും റൈഫിളുകളും മോട്ടാറുകളും എല്ലമായിട്ടാണ് ഭീകരര്‍ വന്നത്. സ്ഫോടക വസ്തുക്കള്‍കൊണ്ട് അവര്‍ ചില കെണികള്‍ ഒരുക്കിയിട്ടുമുണ്ട്. അവയും നിര്‍വീര്യമാക്കി വരികയാണ്. 40 മുതല്‍ അന്പതുവരെ കിലോ വെടിയുണ്ടകളാണ് ഇവിടെ നിന്ന് ലഭിച്ചത്, പരീക്കര്‍ പറഞ്ഞു.
സൈന്യം അവരുടെ ജോലി സ്തുത്യര്‍ഹമായാണ് ചെയ്തത്. ഏതുവഴിയിലൂടെയാണ് ഭീകരര്‍ അകത്തു കടന്നതെന്ന് കണ്ടെത്താന്‍ ബിഎസ്എഫിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീരമൃത്യ വരിച്ച സൈനികര്‍ക്ക് യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്നവര്ക്കുള്ള പദവിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് അതനുസരിച്ചുള്ള സഹായവും ലഭ്യമാക്കും, പ്രതിരോധമന്ത്രി പറഞ്ഞു. 28 മണിക്കൂറാണ് ഓപ്പറേഷന് നീണ്ടത്. ഓപ്പറേഷന് സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആവില്ല, ചോദ്യങ്ങള്‍ക്കുത്തരമായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: