കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍ വിഭാഗവും സ്റ്റാന്‍ഡിംഗ് കമ്മറ്റിയും പരസ്പരം പോരടിച്ചതോടെ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി. കൗണ്‍സിലില്‍ ചര്‍ച്ച നടത്താതേയും സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെപോലും അറിയിക്കാതെയും മേയറും അവര്‍ക്ക് വേണ്ടപ്പെട്ട ചില കൗണ്‍സിലര്‍മാരും തിരുവനന്തപുരത്തുപോയി മന്ത്രിമാരെ കണ്ട് നിവേദന സമര്‍പ്പിച്ചത് ശരിയായില്ലെന്നായിരുന്നു ടി.ഒ.മോഹനന്റെ വാദം. എന്ത് നിവേദനമാണ് മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചതെന്നു പോലും കൗണ്സിലര്മാര്ക്കറിയില്ല. മേയറെ പോലെ തന്നെ ഉത്തരവാദിത്വമുള്ളവരാണ് ഡെപ്യൂട്ടി മേയറും സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളുമെന്നും, കൂട്ടായ ചര്‍ച്ച നടത്താതെ മേയര്‍ ഏകപക്ഷിയമായി തീരുമാനങ്ങളെടുക്കുന്നത് ശരിയല്ലെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പരഞ്ഞു.
കൗണ്‍സിലര്‍മാരെ അറിയിക്കാതെ മേയറും അവര്‍ക്ക് വേണ്ടപ്പെട്ട ചില കൗണ്‍സിലര്‍മാരും വികസനത്തിന്റെ മറവില്‍ വിവിധ ഡിവിഷനുകളില്‍ വന്നു കാണിക്കുന്ന ഒറ്റയാള്‍ പോരാട്ടത്തിനെതിരെ യുഡിഎഫിലെ നിരവധി അംഗങ്ങളാണ് ഇന്നലെ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. അംഗങ്ങളെപോലും അറിയിക്കാതെ വിവിധ ഡിഷിനുകളില് വന്നു പ്രവൃത്തികള്‍ വിലയിരുത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളെ ജനങ്ങളുടെ മുന്നില്‍ കൊച്ചാക്കാനാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസിലെ രഞ്ജിത് രംഗത്തെത്തി. പ്രദേശത്തെ അംഗത്തെ ഒന്നിനും കൊള്ളാത്ത വ്യക്തിയാക്കി തീര്‍ക്കാനുള്ള ശ്രമം തുടര്‍ന്നാല്‍ തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഇവരെ തടയാനും മടിക്കില്ലെന്ന വിമര്‍ശനമുയര്‍ത്തി. ഇതോടെ സിപിഎം അംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി മേയറുടെ രക്ഷയ്ക്കെത്തി. ഇതിനെതിരേ പ്രതിരോധവുമായി യുഡിഎഫ് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളടക്കം രംഗത്തുവന്നതോടെ വെല്ലുവിളികളാല്‍ കൗണ്‍സില്‍ ഹാള്‍ ബഹളമയമായി. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ക്കിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടതെന്നുമുള്ള അഭിപ്രായത്തെ തുടര്‍ന്നാണ് വീണ്ടും അജണ്ട നടപടിയിലേക്ക് കടക്കാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: