എറണാകുളത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പരിഗണിക്കപ്പെട്ട കൊച്ചി മെട്രോ റെയില്‍ പദ്ധതി ദല്‍ഹിമെട്രോ റെയില്‍ കോര്‍പ്പറേഷന്‍തന്നെ നടപ്പാക്കണം. ഇത് കൊച്ചിയിലെ ജനങ്ങളുടെ ആഗ്രഹമാണ്. 2006 ല്‍ കൊച്ചി മെട്രോ റെയിലിനുവേണ്ടി ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് സമഗ്രമായ പരിസ്ഥിതി ആഘാതപഠനം നടത്തിയത്. കൊച്ചിക്കാരുടെ സ്പന്ദനം ഉള്‍ക്കൊണ്ടുകൊണ്ട് പദ്ധതിയില്‍ ഒട്ടനവധി പരിസ്ഥിതി ജനസൗഹൃദ നടപടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പദ്ധതിക്കായി മുറിച്ചുമാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരം ഒന്നിന് പത്ത് എന്ന കണക്കിന് മരം വെച്ചുപിടിപ്പിക്കാന്‍ 4.7 ഹെക്ടര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നു. പദ്ധതിമൂലം സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും. അറ്റകുറ്റപണികള്‍ക്കായുള്ള യാര്‍ഡിന് ചുറ്റും ഗ്രീന്‍ ബെല്‍റ്റ്, ഓരോ സ്റ്റേഷന് പരിസരവും പൂങ്കാവനമാക്കും. റെയില്‍വെ പാതയ്ക്ക് താഴെ ഗ്രീന്‍ റിബണ്‍. പരിസ്ഥിതി സംരക്ഷണ ഡിവിഷന് തുറക്കും. നിരന്തരമായി മെട്രോ മേഖലയിലെ വായു-ജലം എന്നിവയുടെ ഗുണമേന്മാ പഠനവും അതനുസരിച്ചുള്ള മൂന്നുപാധികളും ദുരന്തനിവാരണ പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പാക്കും. ഖര-ദ്രവ മാലിന്യ സംസ്ക്കരണ പ്ലാന്റുകള്‍. ശബ്ദമലിനീകരണ ടെസ്റ്റിംഗ് ലാബുകള്‍. ഹൈക്കോടതിയുടെ പുറകിലെ മംഗളവനത്തോടു ചേര്‍ന്ന് വന്മരങ്ങളുടെ ശേഖരമായ ആര്‍ബൊറേറ്റം നിര്‍മിക്കും.
മെട്രോ പണിക്കായി പൗരാണിക സ്ഥലങ്ങളും കൂടുതല്‍ സ്ഥാപനങ്ങളും വീടുകളും നശിപ്പിക്കേണ്ടിവരില്ല. നിര്‍മാണ സമയത്ത് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വരില്ല. നഗരസൗന്ദര്യം വര്‍ധിക്കും. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും, വിനോദസഞ്ചാര വ്യവസായം വര്‍ധിക്കും. മലിനീകരണം കുറയും. ദല്‍ഹി മെട്രോ പദ്ധതിയും കോംഗ്കണ്‍ റെയില്‍ പദ്ധതിയും പാമ്പന്‍ പാലവും സമയബന്ധിതമായി പൂര്‍ത്തിയാക്കിയ ഇ.ശ്രീധരന് കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നേതൃത്വമേറ്റെടുക്കുമ്പോള്‍ വേഗത്തില്‍ പണിതീരുമെന്ന് തീര്‍ച്ചയായും കൊച്ചിയിലെ ജനങ്ങള്‍ സ്വപ്നം കണ്ടു. കൊച്ചി നിവാസികളുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) മാനേജിംഗ് ഡയറക്ടര്‍ ഡിഎംആര്‍സിയ്ക്ക് വേണമെങ്കില്‍ ആഗോള ടെന്‍ഡറില്‍ പങ്കെടുക്കാം എന്ന പ്രസ്താവനയുമായി മുന്നോട്ടുവന്നിരിക്കുന്നത്. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കുവേണ്ടിയുള്ള ബീജാവാപം ഉടലെടുത്തതുമുതല്‍ അതിന്റെ അടിസ്ഥാന പഠനം, പരിസ്ഥിതി ആഘാതപഠനം, പബ്ലിക് ഹിയറിംഗ്, ചെലവ് നിര്‍ണയം, കുടിയൊഴുപ്പിക്കല്‍, ഭൂമിയേറ്റെടുക്കല്‍, അടിസ്ഥാന സൗകര്യവികസനം, നോര്‍ത്ത് ഓവര്‍ ബ്രിഡ്ജ് പുനര്‍നിര്‍മാണം, കെഎസ്ആര്‍ടിസിയ്ക്ക് സമീപം സലിം രാജന് മേല്‍പ്പാലത്തിന്റെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ പൊതുജനങ്ങളുടെ പ്രശംസ പറ്റി വളരെ പ്രശംസനീയമായ രീതിയില്‍ നടപ്പിലാക്കി വരുമ്പോഴാണ് ഡിഎംആര്‍സിയെ വെറും കണ്‍സള്‍ട്ടന്‍സിയുടെ റോളിലേയ്ക്ക് തരംതാഴ്ത്താനുള്ള നീഗൂഢ നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനായി ബാലിശമായ ചില വാദമുഖങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
മെട്രോ റെയില്‍ പദ്ധതിയുടെ സുതാര്യതയുടെ ഭാഗമായി ആഗോള ടെന്‍ഡര്‍ നടപടികളില്‍ സാധാരണ ഒരു ഏജന്‍സിയായി ഡിഎംആര്‍സിയ്ക്ക് പങ്കെടുക്കാമത്രെ! ഡിഎംആര്‍സി പദ്ധതി നടപ്പാക്കിയാല്‍ നാടന്‍ എന്‍ജിനീയര്‍മാര്‍ക്ക് പണി പഠിക്കാനാകില്ല. ഇ.ശ്രീധരന് ഡിഎംആര്‍സിയുടെ നേതൃസ്ഥാനം ഒഴിയുന്നു. കെഎംആര്‍എല്‍ എന്ന കമ്പനി നിയമവും സര്‍ക്കാര്‍ നടപടികളും പാലിക്കപ്പെടണം. ചെന്നൈ മോഡലിലാണ് പദ്ധതി നടപ്പാക്കുന്നത്. അത് ഡിഎംആര്സിയല്ല നടപ്പാക്കുന്നത്. അതുകൊണ്ട് കൊച്ചി മെട്രോയും ഡിഎംആര്‍സി തന്നെ നടപ്പാക്കണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. നാം ഒരു കാര്യം മനസ്സിലാക്കണം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സ്ഥാപിതമായത് 2011 ലാണ്. എന്നാല്‍ 2005 മുതല്‍ ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എറണാകുളം പട്ടണത്തില്‍ നാം നേരിടുന്ന ഗതാഗതക്കുരുക്കിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നതാണ് സാധാരണ ജനങ്ങളുടെ ആവശ്യം. അത് ഡിഎംആര്‍സി ആയാലും കെഎംആര്‍എല്‍ ആയാലും കുഴപ്പമൊന്നുമില്ല. പക്ഷെ ഭാരതത്തില്‍ ഏറ്റെടുത്ത പണികള്‍ വളരെ സ്തുത്യര്‍ഹമായ രീതിയില്‍ സമയബന്ധിതമായി പണിതീര്‍ന്ന ചരിത്രമുള്ള ഡിഎംആര്‍സിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭാരതസര്‍ക്കാരും ഇക്കാര്യത്തില്‍ പ്രശംസിച്ചിട്ടുള്ളതാണ്. ഡിഎംആര്‍സിയുടെ സാരഥി ഇ.ശ്രീധരനില്‍ ജനങ്ങള്‍ക്ക് വളരെയേറെ വിശ്വാസവും ഉണ്ട്.
ഒരു സുപ്രഭാതത്തില്‍ മെട്രോ റെയില്‍ പദ്ധതികളില്‍ യാതൊരു മുന്പരിചയമോ സമയബന്ധിതമായ രീതിയില്‍ പദ്ധതികള്‍ തീര്‍ത്ത് ഭാരത സര്‍ക്കാരിന്റെ പ്രശംസ പിടിച്ചുപറ്റിയ ചരിത്രമോ ഈ മേഖലയില്‍ മറ്റു വൈദഗ്ദ്ധ്യമോ ഇല്ലാത്ത കെഎംആര്‍എല്‍ എല്ലാം “ശരിയാക്കിത്തരാം” എന്ന് പറയുമ്പോള്‍ കേരളീയരായ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ദഹിക്കുവാന്‍ വലിയ ബുദ്ധിമുട്ടാണ്. 2006 ല്‍ തുടങ്ങിവച്ച കൊച്ചി മെട്രോ റെയില്‍പദ്ധതി പഠനത്തിനുശേഷം പദ്ധതിയെ അട്ടിമറിക്കാന്‍ പല കോര്ണറുകളില്നിന്നും ശ്രമങ്ങള്‍ നടന്നിരുന്നു. അതുകൊണ്ടാണ് പദ്ധതി ഇത്രയും നീണ്ടുപോയത്. ഗതാഗതക്കുരുക്കുകൊണ്ട് വീര്‍പ്പുമുട്ടുന്ന കൊച്ചി നഗരത്തെ കൂടുതല്‍ സങ്കീര്‍ണമായ കുരുക്കിലേക്ക് തള്ളി വിടുവാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ എവിടെനിന്നൊക്കെയോ നടക്കുന്നതായി ജനങ്ങള്‍ സംശയിക്കുന്നു. പ്രായോഗിക പരിജ്ഞാനം,ആവശ്യമായ ആളുകള്‍, വന്‍വരുമാനം എന്നിവയും പൊതു സ്വീകാര്യതയുമുള്ള ഡിഎംആര്‍സിയെ മാറ്റിനിര്‍ത്തി കെഎംആര്എന് പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് കേള്‍ക്കുന്നത് പൊതുജനങ്ങളില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. പൊതുഖജനാവ് കൊള്ളയടിക്കപ്പെടുമോയെന്നതും സമയബന്ധിതമായി പണിതീരുമോയെന്നതും ഗതാഗതക്കുരുക്ക് തുടരുമോയെന്നതും ജനങ്ങള്‍ക്ക് സംശയമുള്ള കാര്യങ്ങളാണ്. പണിപാതിവഴിയില്‍ നിലയ്ക്കുമോയെന്നതും സബ്കോണ്ട്രാക്ടറുകളിലും മറ്റും വന്‍ അഴിമതി നടക്കുമോയെന്നതും പദ്ധതിയില്‍ മൊത്തം പദ്ധതിയ്ക്കെതിരായ രാഷ്ട്രീയ ഇടപെടലിന് സാധ്യതയുണ്ടാകുമോ എന്നതും ജനങ്ങളുടെ ആശങ്ക വളര്‍ത്തുന്ന വസ്തുതകളാണ്.
പരിസ്ഥിതി ആഘാതപഠനത്തിലോ പബ്ലിക് ഹിയറിംഗിലോ പങ്കെടുക്കാത്ത ഒരു ഏജന്‍സി പദ്ധതി നടപ്പാക്കുന്നത് പൂര്‍ണമായും പദ്ധതിയുടെ നടത്തിപ്പില്‍ വിജയം വരിക്കാനുള്ള സാധ്യത വളരെ വിരളമാണ്. ഇതുവരെ പഠിച്ചവരെ ഒഴിവാക്കി പുതിയ ടീമിനെ പദ്ധതിയില്‍ ഉള്ക്കൊള്ളിയ്ക്കുമ്പോള് തന്നെ പദ്ധതിയുടെ നടത്തിപ്പില്‍ കാലതാമസത്തിന് വന്‍ സാധ്യതയാണുള്ളത്. കൊച്ചി മെട്രോയുടെ നടത്തിപ്പ് ദല്‍ഹി മെട്രോയ്ക്ക് നല്കിയാല് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് പണിയെടുക്കുവാന്‍ തയ്യാറാണെന്ന് ഇ.ശ്രീധരന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്തായാലും ഇ.ശ്രീധരനിലുള്ള അത്ര വിശ്വാസം കെഎംആര്എല്എംസിയില് കൊച്ചിയിലെ ജനങ്ങള്ക്കില്ലെന്നത് വാസ്തവമാണ്. കൊച്ചി മെട്രോ പദ്ധതിയുടെ അഞ്ച് പ്രാഥമിക അടിസ്ഥാന വികസന പദ്ധതികളായ മൂന്നു റോഡുകളുടെ വികസനം, രണ്ട് പാലങ്ങളുടെ നിര്‍മാണം എന്നിവയില്‍ രണ്ട് പാലങ്ങളുടെ നിര്‍മാണവുമായി ഡിഎംആര്‍സി മുന്നോട്ടുപോകുമ്പോഴാണ് കൊച്ചി നിവാസികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത് കേരള സര്‍ക്കാരിന്റെ പിടിപ്പുകേടായി മാത്രമേ ജനങ്ങള്‍ വിലയിരുത്തുകയുള്ളൂ.
കൊച്ചിയുടെ മുഖഛായ തന്നെ മാറുവാന്‍ പോന്ന കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്ന തീരുമാനങ്ങളില്‍നിന്നും കേരളസര്‍ക്കാര്‍ പിന്മാറണം. ഡിഎംആര്‍സിയെ പുകച്ചുപുറത്തുചാടിക്കുവാനുള്ള ആസൂത്രിത നടപടികളെ പൂര്‍ണമായും സര്‍ക്കാര്‍ തടയണം. കേന്ദ്ര ഫ്ലാഗിംഗ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡിംഗ് കൊച്ചി മെട്രോ പ്രോജക്ട് മോണിറ്ററിംഗ് ആന്റ് അപ്രൈസല്‍ വിഭാഗത്തിന്റെ ശുപാര്‍ശ കത്ത് കൊടുത്ത് കാത്തിരിക്കുന്ന കെഎംആര്‍എല്‍ മുന്നോട്ടുവെച്ചിരിക്കുന്ന രണ്ടരവര്‍ഷത്തിനുള്ളില്‍ സിവില്‍വര്‍ക്ക് പൂര്‍ത്തിയാക്കുമെന്നത് വിശ്വസിക്കുവാന്‍ മാത്രം വിഡ്ഢികളല്ല കേരളത്തിലെ ജനങ്ങള്‍. കൊച്ചി മെട്രോ പദ്ധതി ഇഴയുവാന്‍ വേണ്ടി നടക്കുന്ന ബാഹ്യഇടപെടലുകള്‍ കേരള സര്‍ക്കാര്‍ തിരിച്ചറിയണം. നിര്‍മാണ സമയത്തെ ബുദ്ധിമുട്ടുകള്‍ പരമാവധി പരിഹരിക്കുമെന്ന ഡിഎംആര്‍സിയുടെ ഉറപ്പ് യാഥാര്‍ത്ഥ്യമായ സാഹചര്യത്തില്‍ ഈ പദ്ധതി അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നവരെ കണ്ടെത്തണം. അത്തരം ശക്തികള്‍ കെഎംആര്‍എല്‍- ല്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവരെ ശ്രദ്ധാപൂര്‍വം ഒഴിവാക്കണം.
കോംഗ്കണ്‍ റെയില്‍ പദ്ധതിയും ദല്‍ഹി മെട്രോ റെയില്‍ പദ്ധതിയും നടപ്പാക്കിയ വേഗതയിലും സൂക്ഷ്മതയിലും സുരക്ഷിതത്വത്തിലും ജനങ്ങളുടെ ദുരിതമകറ്റിയും കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഡിഎംആര്എസിയ്ക്കുമാത്രമെ കഴിയൂ എന്ന വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. കൊച്ചി മെട്രോ റെയില്‍ ഉണ്ടാക്കിയേക്കാവുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കി പരിസ്ഥിതി സൗഹൃദപരമായി പദ്ധതി നടപ്പാക്കുവാന്‍ ഡിഎംആര്‍സിയ്ക്ക് കഴിയും. പരിസ്ഥിതി മാനേജ്മെന്റ് പ്രോഗ്രാമുകള്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കി മികവു തെളിയിച്ച മലയാളിയായ ഇ.ശ്രീധരനെ കൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കുവാനുള്ള ശ്രമം ജനങ്ങള്‍ എതിര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. ഇ.ശ്രീധരനുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ കഴിയാത്തവര്‍ കെഎംആര്‍എല്‍ ലില്‍ ഉണ്ടെങ്കില്‍ അവരെ ഈ ഘട്ടത്തിലെങ്കിലും ഒഴിവാക്കി കൊച്ചി മെട്രോ റെയില്‍ പദ്ധതി സമയബന്ധിതമായി നടപ്പാക്കി കൊച്ചിയിലെ ഗതാഗതക്കുരുക്കും മലിനീകരണവും ഒഴിവാക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: