പ്രതീക്ഷകളൊന്നും പുലര്ത്താനില്ലാത്ത, 2011 നെക്കാള്‍ മോശമായ വര്‍ഷത്തെയാണ് ഇന്ത്യ വരവേല്‍ക്കുന്നതെന്ന് രാഷ്ട്രീയകക്ഷികള്‍ക്ക് മാത്രമല്ല ചിന്താശേഷിയുള്ള ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണ്. സാമ്പത്തികവിദഗ്ധനായ മന്‍മോഹന്‍സിംഗിന്റെ സാരഥ്യത്തില്‍ ഇന്ത്യ വീഴ്ചകളില്‍നിന്നും വീഴ്ചകളിലേക്കാണ് നയിക്കപ്പെടുന്നത്. 2010 അഴിമതിയുടെ വര്ഷമായിരുന്നെങ്കില് 2011 അഴിമതിക്കാരുടെ ജയില്‍ നിറയ്ക്കല്‍ വര്‍ഷമായിരുന്നു. ലോകത്തില്‍ അഴിമതിയില്‍ ഏറ്റവും മുന്നില്‍ എന്ന സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യയിലെ മന്ത്രിമാരും ജനപ്രതിനിധികളുമടക്കം തിഹാറിലെത്തിയത് 2011 ല്‍ ആയിരുന്നു. 2011 ല്‍തന്നെയാണ് അഴിമതിവിരുദ്ധ തരംഗം രാജ്യമെമ്പാടും അഴിച്ചുവിട്ട് അണ്ണാ ഹസാരെ എന്ന ഗാന്ധിയന്‍ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചത്. അതേസമയം, ജനങ്ങളെ അഴിമതിയുടെ നീരാളിപ്പിടിത്തത്തില്‍നിന്നും രക്ഷിക്കുമായിരുന്ന ജന്‍ലോക്പാലിനെ ദുര്‍ബല ജന്ലോക്പാലാക്കി ലോക്സഭയില്‍ ശബ്ദവോട്ടോടെ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടു. മന്മോഹന്സിംഗിന് സുവര്‍ണക്ഷേത്ര കവാടത്തില്‍ കാണേണ്ടിവന്ന കരിങ്കൊടികള്‍ ഓരോ ജനഹൃദയത്തിലും ഉയര്‍ന്നിട്ടുണ്ട്. 2011 ല്‍ തന്നെയാണ് ഇന്ത്യയുടെ സാമ്പത്തികഭദ്രതയുടെ തകര്‍ച്ച തെളിയിച്ച് രൂപ അതിന്റെ ഏറ്റവും കുറഞ്ഞ വിലയിലേക്കെത്തിയത്.
ആഗോളീകരണത്തിന്റെ വക്താവായി അവതരിച്ച മന്‍മോഹന്‍സിംഗിന്റെ ഭരണകാലത്താണ് രൂപക്ക് ഏറ്റവും വലിയ മൂല്യശോഷണം നേരിടേണ്ടിവന്നത്- 2011 ലെ 44.76 ല്‍നിന്നും ഇപ്പോഴത്തെ 54.30 ഡോളറിന് ആയത്. ഇതിന് ബഹുമുഖ കാരണങ്ങള്‍ നിരത്താം. മൂല്യത്തകര്‍ച്ച ആഗോള പ്രതിഭാസമാണ്, യൂറോവിന്റെ തകര്‍ച്ചയാണ് രൂപയുടെ വിലയിടിയാന്‍ കാരണം, വിദേശനിക്ഷേപകര്‍ വരാത്തതാണ്, വിദേശനിക്ഷേപം ഒഴുകിയെത്താത്തതാണ് എന്നിങ്ങനെ. പക്ഷെ യാഥാര്‍ത്ഥ്യം എന്താണെന്ന് വെച്ചാല്‍ സാമ്പത്തിക വിദഗ്ധന്‍ എന്ന് ആഗോളപ്രശസ്തിയാര്‍ജിച്ച മന്‍മോഹന്‍സിംഗിന്റെ കാര്‍മികത്വത്തില്‍ ഇന്ത്യയില്‍ രൂപയുടെ മൂല്യച്യുതിയും ധാര്‍മിക മൂല്യച്യുതിയും ഒരുപോലെ സംഭവിച്ചതാണ്. 2012 ലേക്ക് കടക്കുമ്പോള്‍ താന്‍ ശബ്ദമില്ലാത്ത വെറും പാവപ്രധാനമന്ത്രിയാണെന്ന് അദ്ദേഹം അടിവരയിട്ട് തെളിയിക്കുന്നു. ഇതോടൊപ്പം ഇന്ത്യയില്‍ നാണ്യപ്പെരുപ്പവും ഭക്ഷ്യവിലപ്പെരുപ്പവും സംജാതമായിരിക്കുകയാണ്. സെന്‍സെക്സ് 2010 ല്‍ 20025 പോയിന്റുണ്ടായിരുന്നത് ഇപ്പോള്‍ 15,000 ആകാന്‍ പോകുന്നു. സര്‍ക്കാര്‍ കടം വാങ്ങുന്നത് ഒമ്പത് ശതമാനം പലിശക്കാണ്. വ്യാവസായിക വികസനം മുരടിച്ചുകൊണ്ടിരിക്കുന്നു. ജിഡിപിയും ഏഴ് ശതമാനത്തില്‍ താഴെ വരുമോ എന്ന ആശങ്കയിലാണ് രാജ്യം. സര്‍ക്കാര്‍ കടം ആറിരട്ടി കൂടിയിരിക്കുന്നു.
രാഷ്ട്രീയം കളിച്ച് സാമ്പത്തികസ്ഥിതി വിസ്മരിച്ച സാമ്പത്തികവിദഗ്ധനാണ് ഇന്ത്യ ഭരിക്കുന്നത്. ഘടകകക്ഷികളുടെ കയ്യിലും അദ്ദേഹം പാവയായി തുടരുന്നു. ഇന്ത്യയുടെ സ്ഥിതി ഇതാകുമ്പോള്‍ കേരളത്തില്‍ മ്ലാനത പരത്തുന്നത് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയമാണ്. പക്ഷെ കേരളം ഭരിക്കുന്ന കോണ്‍ഗ്രസിന് ജനങ്ങളുടെ ആശങ്ക അകറ്റാനോ ജനക്ഷേമം ഉറപ്പുവരുത്താനോ കഴിയില്ലെന്ന് ജനങ്ങള്‍ക്കറിയാം. എല്ലാത്തിലും രാഷ്ട്രീയത്തിന് മേല്‍ക്കൈയുള്ള ഇന്ത്യന്‍ ഭരണത്തില്‍ അംഗബലം കൂടിയ തമിഴ്നാടിനെ മാത്രമേ കേന്ദ്രം തുണക്കുകയുള്ളൂ എന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി പി. ചിദംബരവും തെളിയിക്കുന്നു. അണക്കെട്ടിന്റെ കാര്യത്തില്‍ നിലപാടില്ലെന്നാണ് പ്രതിരോധമന്ത്രി ആന്റണി പോലും പറഞ്ഞത്. ഇപ്പോള്‍ മുല്ലപ്പെരിയാറും അണ്ണാ ഹസാരെയും എല്ലാം മുങ്ങിപ്പോകുന്നത് 2012 ല്‍ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ്. യുപിയിലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയെ വിജയിപ്പിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിക്കാന്‍ വ്രതം നോറ്റിരിക്കുന്ന കോണ്‍ഗ്രസിന് രാഷ്ട്രം നേരിടുന്ന പ്രതിസന്ധികളോ കൊച്ചു കേരളം അഭിമുഖീകരിക്കുന്ന ദുരന്തത്തെയോ കാണുവാന്‍ കണ്ണില്ല.
ഇന്ന് പഞ്ചാബിലെ ഗുരുദ്വാരയില്‍ പ്രധാനമന്ത്രിയുടെ നേരെ കരിങ്കൊടി ഉയര്‍ന്നത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിലേക്കുള്ള ചൂണ്ടുപലകയാണോ എന്ന് സംശയം ഉയരുന്നുണ്ട്. അണ്ണാ ഹസാരെ ആരോഗ്യകാരണത്താല്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയെങ്കിലും കോണ്‍ഗ്രസിനെ വഞ്ചകര്‍ എന്ന് വിശേഷിപ്പിച്ച് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും യുപിഎ വിരുദ്ധ പ്രചാരണത്തിന് തയ്യാറെടുക്കുകയാണ്. രാഷ്ട്രീയ ചതുരംഗകളിയില്‍ യുപിഎ ദുര്‍ബലമാക്കിയ ലോക്പാല്‍ ബില്‍ ശീതീകരണശാലയിലേക്കയക്കാന് ലാലുപ്രസാദ്-മുലായം പ്രഭൃതികള്‍ സഹായിച്ചു. പക്ഷെ ലോക്പാല്‍ ഉയര്‍ത്തിയ അഴിമതിവിരുദ്ധ വികാരം പൊതുജനം പോലും അത്രവേഗം മറക്കുമെന്ന് പ്രതീക്ഷിക്കാനാകില്ല. കേരളത്തിലും അഴിമതി അഴിഞ്ഞാടുകയാണെന്ന് സര്‍വകലാശാലാ നിയമനവും മറ്റും തെളിയിച്ചുകഴിഞ്ഞു. മുന്‍ സര്‍ക്കാര്‍ അഴിമതിവിരുദ്ധ ചാമ്പ്യന്മാരാണെന്നവകാശപ്പെട്ട് വിശുദ്ധപദം അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിയടക്കം തന്ത്രപരമായി സ്വജനപ്രീണനം നടത്തുകയും പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്തിരിക്കുന്നു എന്ന് തെളിഞ്ഞ വര്‍ഷമാണ് 2011. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടത് എങ്ങനെയെന്ന തത്വം കൂടി മുന്‍മുഖ്യമന്ത്രി മാലോകര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നു. ഈ പശ്ചാത്തലത്തില്‍ 2012 ശുഭകരമാകുന്നത് ആര്‍ക്കെന്ന് 2013 ലേക്ക് കടക്കുമ്പോള്‍ അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: