കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് 8ന് എറണാകുളത്ത് സ്വീകരണം നല്‍കും. ബോളിവുഡ് നടന് മുകേഷ് ഖന്ന സമ്മേളനം ഉദ്ഘാടനം ചെയ്യും. നടന് പത്മശ്രീ മധു മുഖ്യാതിഥിയായിരിക്കും. വിപുലമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നതെന്ന് തപസ്യ ജില്ലാ രക്ഷാധികാരിയും സംഗീത സംവിധായകനുമായ സി. രാജാമണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് 4.30ന് വയലാര്‍ രമേശന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യത്തോടെ സമ്മേളനം ആരംഭിക്കും. 5 മണിക്ക് കണ്ണൂര്‍ സുനില്‍ പണിക്കരും സംഘവും അവതരിപ്പിക്കുന്ന തെയ്യം, 6 മണിക്ക് തപസ്യയുടെ ശീര്‍ഷകഗാനത്തിന്റെ നൃത്താവതരണം സൗമ്യ സതീഷ് നടത്തും. 6.10ന് ചക്കരക്കുട്ടം (നാടന്‍ പാട്ടുകള്‍).
6.30ന് ശങ്കരന് നമ്പൂതിരിയുടെ പ്രാര്‍ത്ഥനയോടെ സാസ്കാരിക സമ്മേളനം തുടങ്ങും. സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എം.മോഹനന് സ്വാഗതം ആശംസിക്കും. നടന് മുകേഷ് ഖന്ന ഉദ്ഘാടനം നിര്‍വഹിക്കും. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് പത്മവിഭൂഷണ്‍ ഡോ.ജി. മാധവന് നായര്‍ അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ നടന് മധു പ്രതിഭകളെ ആദരിക്കും.
കൊച്ചി മേയര്‍ സൗമിനി ജെയിന്, ജില്ലാകളക്ടര്‍ എം.ജി.രാജമാണിക്യം എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. അതിഥിയായി നടന് ജയസൂര്യ എത്തും. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആശംസ നേരും. ചടങ്ങില്‍ തപസ്യ മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്, രക്ഷാധികാരി പ്രൊഫ.തുറവൂര്‍ വിശ്വംഭരന് എന്നിവര്‍ പങ്കെടുക്കും. യാത്രാനായകനും കവിയും തപസ്യ സംസ്ഥാന അദ്ധ്യക്ഷനുമായ എസ്. രമേശന് നായര്‍ മറുപടി പ്രസംഗം നടത്തും. സ്വാഗതസംഘം ജന.സെക്രട്ടറി എന്‍. മോഹനന് നായര്‍ നന്ദി പറയും.
8ന് വൈകിട്ട് 4ന് തൃപ്പൂണിത്തുറ സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിലാണ് എറണാകുളം ജില്ലയിലെ ആദ്യ സ്വീകരണം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ പരിപാടിക്ക് ശേഷം 9ന് രാവിലെ 8 മണിക്ക് ചങ്ങമ്പുഴ സമാധിയില്‍ പുഷ്പാര്‍ച്ചനയോടെ യാത്ര പുനരാരംഭിക്കും. ഞാറയ്ക്കല്‍, ചെറായി സഹോദരന് അയ്യപ്പന് സ്മാരകം, പറവൂര്‍ പാലിയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കൊടുങ്ങല്ലൂര്‍ക്ക് പോകും. യാത്ര 18ന് ഗോകര്‍ണത്ത് സമാപിക്കും. സ്വാഗതസംഘം ഉപാദ്ധ്യക്ഷന്‍ എം.മോഹനന്, തപസ്യ ജില്ലാ സെക്രട്ടറി എസ്. സജികുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: