മാഡ്രിഡ്: കിരീടവറുതിക്ക് അറുതിവരുത്താന്‍ റയല്‍ മാഡ്രിഡിന് പുതിയ പരിശീലകന്. ക്ലബ് ഫുട്ബോളിലെ ഈ മുള്‍ക്കിരീടം പുഷ്പാലംകൃതമാക്കാന്‍ എത്തുന്നത് റയലിന്റെ മുന്‍താരവും, നിലവില്‍ ബി ടീം പരിശീലകനുമായ സിനദിന്‍ സിദാന്. ഫ്രാന്‍സിന് ലോക കിരീടം നേടിക്കൊടുത്ത, അഞ്ച് സീസണില്‍ റയലിനായി ബൂട്ടണിഞ്ഞ സിദാനെ പരിശീലകനാക്കുന്ന വിവരം ക്ലബ് പ്രസിഡന്റ് ഫിയോന്റീനോ പെരസ് ആണ് പ്രഖ്യാപിച്ചത്. ഈ സീസണ് തുടക്കത്തില്‍ ക്ലബ്ബിനൊപ്പം ചേര്‍ന്ന റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയാണ് സിദാന്റെ ആരോഹണം. രണ്ടരവര്‍ഷം കാലാവധി ബാക്കിയുള്ള ബെനിറ്റസിനെ ഏഴാം മാസം ഒഴിവാക്കാന്‍ ക്ലബ് ഡയറക്റ്റര്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. ലീഗില്‍ ടീമിന്റെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാത്തതാണ് ബെനിറ്റസിനു വിനയായത്.
തന്റെ ഹൃദയം റയിലിനായി സമര്‍പ്പിക്കുന്നുവെന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത് സിദാന് പറഞ്ഞു. ടീമിന്റെ മികച്ച പ്രകടനത്തിനായി സാധ്യമായതെല്ലാം ചെയ്യും. കളിക്കാരനായി റയലില്‍ ചേര്‍ന്നതിനേക്കാള്‍ ആവേശത്തോടെയാണ് പുതിയ സ്ഥാനം സ്വീകരിക്കുന്നത്. പരിശീലകനാക്കിയതിന് ഫിയോന്റീനോ പെരസിനോട് നന്ദിയുണ്ടെന്നും സിദാന് പറഞ്ഞു. പെരസ് തന്നെയാണ് സിദാനെ ക്ലബ് ആസ്ഥാനത്ത് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. റയലിനെ മുന്നില്‍നിന്നു നയിക്കാന്‍ മാറ്റാരേക്കാളും നന്നായി സിദാനറിയാമെന്ന് പെരസ് പറഞ്ഞു. സിദാന്റെ ഭാര്യയും മക്കളും ചടങ്ങില്‍ പങ്കെടുത്തു.
ഫ്രാന്‍സിന് 1998ലെ ലോകകപ്പ് നേടിക്കൊടുത്ത സിനദിന്‍ സിദാന്, 2001 മുതല്‍ അഞ്ചു വര്‍ഷം റയല്‍ മാഡ്രിഡിനായി കളിച്ചു. യുവന്റസില്‍നിന്ന് 45 ദശലക്ഷം യൂറോയ്ക്കാണ് സിദാന് മാഡ്രിഡിലെത്തിയത്. അന്നത്തെ റെക്കോഡ് തുകയായിരുന്നു ഇത്. ലൂയിസ് ഫിഗോ, ഡേവിഡ് ബെക്കാം തുടങ്ങിയ സുവര്‍ണതാരങ്ങള്‍ക്കൊപ്പം അണിനിരന്ന സിദാന് റയലിന്റെ പടയോട്ടത്തിന് കരുത്തേകി. 2002ല്‍ യുവേഫയുടെ ക്ലബ് ഫുട്ബോളര്, 2003ല്‍ ഫിഫയുടെ ലോക ഫുട്ബോളര് ബഹുമതികള്‍ സ്വന്തമാക്കുമ്പോള്‍ റയലിന്റെ മിഡ്ഫീല്‍ഡ് ജനറലായിരുന്നു ഫ്രഞ്ച് താരം. 2012ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ പ്രദര്‍ശന മത്സരത്തില്‍ അവസാനമായി റയലിന്റെ കുപ്പായമണിഞ്ഞു ഇദ്ദേഹം. ഇതിനും മുന്‍പ് സജീവ ഫുട്ബോളിനോടു വിടപറഞ്ഞ സിദാന്, സാന്റിയാഗോ ബെര്‍ണാബുവിലെ പരിശീലക സംഘത്തിലും അംഗമായി. കഴിഞ്ഞ വര്‍ഷമാണ് ബി ടീമിന്റെ മുഖ്യ ചുമതലക്കാരനായത്.
ചാമ്പ്യന്‍ഷിപ്പിനായുള്ള പോരാട്ടം മുറുകുന്ന സ്പാനിഷ് ലീഗില്‍ സ്ഥിരത പുലര്ത്താനാകുന്നില്ലെന്നതാണ് ബെനിറ്റസിന്റെ കീഴില്‍ റയലിന്റെ ഏറ്റവും വലിയ പോരായ്മ. ചില കളികളില്‍ വന്‍ ജയം നേടുന്ന ടീം, അടുത്തതില്‍ അപ്രതീക്ഷിതമായി തോല്‍ക്കും. കഴിഞ്ഞ കളിയില്‍ വലന്‍സിയയോട് 2-2ന് സമനിലയില്‍ കുരുങ്ങിയത് തിരിച്ചടിയായിരുന്നു. ജയിച്ചിരുന്നെങ്കില്‍ ബാഴ്സയെ മറികടന്ന് അത്ലറ്റികോയ്ക്ക് പിന്നില്‍ രണ്ടാമതെത്താമായിരുന്നു റയലിന്. 18 കളികളില്‍ 41 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡാണ് ഒന്നാമത്. റയലിന് 37 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച ബാഴ്സയ്ക്ക് 39 പോയിന്റ്. മൂന്നു വര്‍ഷത്തെ കരാറില്‍ റയലിലെത്തിയ ബെനിറ്റസ് കളിക്കാരും ക്ലബ് അധികൃതരുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ നവംബറിലെ എല്‍ ക്ലാസിക്കോയില്‍ ബാഴ്സയോടേറ്റ തോല്‍വി ബെനിറ്റസിന്റെ പതനത്തിന് ആക്കംകൂട്ടി. കാര്‍ലോ ആന്‍സലോട്ടിക്കു പകരമാണ് ബെനിറ്റസ് റയലിലെത്തിയത്.
ബെനിറ്റസിനെ പുറത്താക്കിയതിനെതിരെ സൂപ്പര്‍ താരം ഗരത് ബെയ്ല് രംഗത്തെത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതോടെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ബെയ്ല് ചേക്കേറുമെന്നും അഭ്യൂഹങ്ങള്‍ക്കും ശക്തിപകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: