കാലടി: പന്ത്രണ്ട് ദിനങ്ങളില്‍ ഭക്തര്‍ക്ക് പുണ്യദര്‍ശനം നല്കി തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നട അടച്ചു. ഇനി നടതുറന്ന് ദര്‍ശനത്തിനായി ഒരു വര്‍ഷത്തെ കാത്തിരിപ്പ്. ഉമാമഹേശ്വര സ്തുതികള്‍ സഹസ്രകണ്ഠങ്ങളില് നിന്ന് മുഴങ്ങി നില്‍ക്കെ ഇന്നലെ രാത്രി 8നാണ് നട അടച്ചത്.
നടഅടക്കുന്നതുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകള്‍ രാത്രി ഏഴരയോടെ ആരംഭിച്ചു. മഹാദേവന്റെ അത്താഴപൂജക്ക് മുമ്പായി ദേവിയെ പാട്ടുപുരയില്‍ നിന്ന് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.
ഊരാണ്മ കുടുംബമായ മൂന്ന് മനകളിലെ പ്രതിനിധികളും സമുദായ തിരുമേനിയും പുഷ്പിണിയും നടക്കല്‍ വന്നു നിന്നു. എല്ലാവരും തൃക്കണ്‍ പാര്‍ത്ത് കഴിഞ്ഞുവൊ എന്ന് പുഷ്പിണി ചോദിച്ചപ്പോള്‍ ഉവ്വ് എന്ന് സമുദായ തിരുമേനി മറുപടി നല്കി. നട അടച്ചോട്ടെ എന്ന് ചോദിച്ചു പിന്നീട് നട അടച്ചാലും എന്ന് മറുപടി ലഭിച്ചതോടെ നടതുറപ്പ് മഹോത്സവത്തിന് സമാപനം കുറിച്ച് ദേവിയുടെ തിരുനട അടച്ചു. അടുത്തവര്‍ഷം ധനുമാസത്തിലെ തിരുവാതിരനാളിലാണ് ഇനി ക്ഷേത്രത്തില്‍ ശ്രീപാര്‍വതിയുടെ നടതുറന്ന് ദര്‍ശനം സാധ്യമാകു.ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.വി. സജികുമാര്‍, സെക്രട്ടറി പി.വി. വിനോദ്, ജോ.സെക്രട്ടറി പി.ജി. സുധാകരന്, മനേജര്‍ പി.കെ. നന്ദകുമാര്‍, ഊരാണ്മ പ്രതിനിധി അകവൂര്‍ കുഞ്ഞനിയന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി എന്‍.കെ. നാരായണന് നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. നട അടയ്ക്കുന്ന ദിവസമായ ഇന്നലെ ജില്ലാ കളക്ടര്‍ ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: