കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ റീട്ടെയില്‍ വില്പനകേന്ദ്രമായി എറണാകുളം ജില്ല മാറുന്നു. ഒരുമാസത്തിനുള്ളില്‍ ജില്ലയില്‍ പോലീസ്-എക്സൈസ് സംഘം പിടിച്ചെടുത്തത് 200 കിലോയിലധികം കഞ്ചാവ്, മയക്കുമരുന്ന് ആംപ്യൂളുകള്‍ വേറെയും. പിടിച്ചെടുത്തതിന്റെ നൂറ് ഇരട്ടിയോളം ജില്ലയില്‍ വില്പന നടത്തിയിട്ടുണ്ടെന്നാണ് അധികൃതുടെ കണ്ടെത്തല്‍. അഞ്ചുലക്ഷത്തില്‍ അധികം വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് മയക്കുമരുന്ന് മാഫിയ ജില്ലയില്‍ പിടിമുറുക്കാന്‍ കാരണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കഞ്ചാവാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്. വില്പനക്ക് നിയോഗിക്കപ്പെടുന്നവരില്‍ ഏറിയപങ്കും വിദ്യാര്‍ത്ഥികളാണ്. ഇവര്‍ ടൂവീലറിലാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. ഒരു കിലോ കഞ്ചാവ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചാല്‍ ആയിരം രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി വസിക്കുന്ന പെരുമ്പാവൂര്‍, ആലുവ, കാക്കനാട്, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കഞ്ചാവ് വിറ്റഴിക്കപ്പെടുന്നത്. ഇതിനുപുറമെ കോളേജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന തകൃതിയായിട്ടുണ്ട്.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍നിന്നും ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ എത്തുന്നത്. ഇതരസംസ്ഥാന തൊഴിലാളികളില്‍ ചിലര്‍ കഞ്ചാവ് കടത്തിന്റെ കണ്ണിയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്നും പാഴ്സല്‍ ഓഫീസ് വഴിയും ട്രെയിനും ദീര്‍ഘദൂര വോള്‍വോ ബസുകളിലും റെഡിമെയ്ഡ് വസ്ത്രങ്ങളുടെയും ഇലക്ട്രിക് സാധനങ്ങളുടെയും മറവില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നുണ്ട്.
ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ ടൗണുകളില്‍ എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് വില്പന കൂടുതലായി നടക്കുന്നത്. മുന്നൂറും അഞ്ഞൂറും രൂപ വിലവരുന്ന ചെറിയ പൊതികളിലാക്കിയാണ് ഇവര്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇതരസംസ്ഥാനക്കാര്‍ തന്നെയാകും വില്പനക്കാര്. ജില്ലയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം അത്യന്തം അപകടകരമായ നിലയിലേക്ക് മാറിയിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗം പേരും ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ മൂന്നുമാസത്തില്‍ കൂടുതല്‍ ശിക്ഷയില്ല. അതുകൊണ്ടുതന്നെ പലരും രക്ഷപ്പെടുകയാണ്.
വില്‍പ്പനക്കിടെ പിടിക്കപ്പെടുന്നവരില്‍നിന്നും പലപ്പോഴും 200 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെത്താനാവുകയില്ല. പോലീസ് എക്സൈസ് സംഘം കഞ്ചാവ് പിടികൂടിയാലും ഉറവിടം തേടിയുള്ള അന്വേഷണം നടക്കാറില്ല. പത്ത് പേരില്‍ താഴെയുള്ള ഒരു വന്റാക്കറ്റാണ് കഞ്ചാവ് കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇവരെ കണ്ടെത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. അതിന് പ്രധാന കാരണം ഇവര്‍ക്കുള്ള ഉന്നത രാഷ്ട്രീയ സ്വാധീനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: