കേരളം ഒരു രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ പാതയിലാണ്. അനിവാര്യമായും സംഭവിക്കേണ്ട ഈ മാറ്റത്തെ ചരിത്ര ബോധമുളളവര്‍ നിഷേധിക്കാനിടയില്ല. നീണ്ട ഒരു രാഷ്ട്രീയ പുനര്‍നിര്‍മ്മിതിയുടെ പരിണതിയായാണ് ഈ മാറ്റത്തെ വായിച്ചെടുക്കേണ്ടത്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, ശ്രീമദ് അയ്യന്‍കാളി, പണ്ഡിറ്റ് കറുപ്പന്, പൊയ്കയില്‍ കുമാരഗുരുദേവന്‍, സഹോദരന് അയ്യപ്പന്, ചങ്ങനാശ്ശേരി പരമേശ്വരന് പിളള തുടങ്ങിയ നവോത്ഥാന നായകരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും അടിച്ചമര്‍ത്തപ്പെട്ട ഭൂരിപക്ഷത്തിനുവേണ്ടി നയിച്ച വിമോചന സംരംഭങ്ങളുടെ രാഷ്ട്രീയാന്തസത്ത അവലംബമാക്കിയാണ് നവകേരളത്തിനായുള്ള പുതിയ രാഷ്ട്രീയ പരിപ്രേക്ഷ്യം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വര്‍ത്തമാനകാല പരിച്ഛേദമായി ഇത് വിലയിരുത്തപ്പെടുന്നു.
1822 ലെ ചാന്നാര്‍ ലഹളയെന്ന വസ്ത്ര വിപ്ലവത്തിലൂടെ തുടക്കം കുറിക്കുന്ന നവോത്ഥാന പ്രക്ഷോഭം 1888 ലെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ പുതിയൊരു സാമൂഹ്യമാനം കൈവരിച്ചു. അസ്പര്‍ശ്യരുടെ വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും വേണ്ടി ശ്രീനാരായണ ഗുരു നടത്തിയ വിഗ്രഹ പ്രതിഷ്ഠ ഹൈന്ദവസമൂഹത്തിലെ ജാതിമേധാവിത്വത്തിനെതിരെയുളള പ്രതിരോധമായും ആധുനിക സാമൂഹ്യ സൃഷ്ടിക്കായുള്ള തുടക്കമായും പരിണമിച്ചു. ഗുരുവിന്റെ ആത്മീയ മാനവിക ദര്‍ശനങ്ങള്‍ അധഃസ്ഥിതരുടെ വിമോചന പോരാട്ടങ്ങള്‍ക്ക് മറ്റൊരു ദിശാബോധം നല്കി. അദ്വൈത ദര്ശനാടിത്തറയില് രൂപംപ്രാപിച്ച സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുള്‍ക്കൊള്ളുന്ന ആത്മീയ മാനവികതയാണ് ഗുരു ലോകത്തിന് നല്കിയ ശ്രേഷ്ഠമായ സംഭാവന. അധഃസ്ഥിതജനതയുടെ വിമോചന പോരാട്ടങ്ങളുടെ നേതൃനിരയിലേക്കുയര്‍ന്ന അയ്യന്‍കാളിയുടെ വില്ലുവണ്ടി യാത്ര സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി മാത്രമല്ല, അയിത്താചരണത്തിനെതിരെയുള്ള പോരാട്ടമായും വളര്‍ന്നു. നിരക്ഷരനായ അയ്യന്‍കാളി അക്ഷരങ്ങളുടെ അനന്തസാദ്ധ്യതകള്‍ തന്റെ ജനതയ്ക്ക് ലഭ്യമാക്കുന്നതിന് സംഘടിപ്പിച്ച കാര്‍ഷിക പ്രക്ഷോഭവും ആചാര പരിഷ്കരണങ്ങള്‍ക്കായി നടത്തിയ കല്ലുമാല ബഹിഷ്കരണവും ഒരു ജനതയുടെ സാമുദായികാവശ്യങ്ങള്ക്കായുള്ള മുറവിളിയായി.
1891 ലെ മലയാളി മെമ്മോറിയലാണ് കേരളത്തിലെ ആദ്യ രാഷ്ട്രീയ ഇടപെടല്‍. സാമൂഹികാവകാശങ്ങളെ രാഷ്ട്രീയാവകാശമായി പരിവര്‍ത്തനപ്പെടുത്തി എന്നതാണ് മലയാളി മെമ്മോറിയലിന്റെ പ്രസക്തി. തുടര്‍ന്നുവന്ന ഈഴവ മെമ്മോറിയലും എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട പൗരസമത്വ പ്രക്ഷോഭങ്ങളും കേരളത്തില്‍ തുടര്‍ന്നുള്ള രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് കാരണമാകുകയായിരുന്നു. സമാന്തരമായി മുന്നോക്ക സമുദായങ്ങളായ ബ്രാഹ്മണസമൂഹത്തില്‍ യോഗക്ഷേമ സഭയുടെയും നായര്‍ സമുദായത്തില്‍ ചട്ടമ്പിസ്വാമികളുടെയും ചിന്മയാനന്ദ സ്വാമികളുടെയും നേതൃത്വത്തില്‍ പരിഷ്കരണ നടപടികള്‍ തുടരുന്നുണ്ടായിരുന്നു.
ഓരോകാലഘട്ടത്തേയും ദൗത്യങ്ങള്‍ നിര്‍വ്വഹിച്ചാണ് യോഗം നേതാക്കള്‍ ചരിത്രത്തില്‍ ഇടം കണ്ടെത്തിയത്.മഹാകവി കുമാരനാശാനും സി.വി.കുഞ്ഞുരാമനും സഹോദരന് അയ്യപ്പനും സി.ആര്.കേശവന് വൈദ്യരും ശ്രീനാരായണ ദര്‍ശനങ്ങളും പ്രചാരകരായിരുന്നുവെങ്കില് സി.കേശവനും ടി.കെ.മാധവനും ജനാധിപത്യപ്രക്ഷോഭങ്ങളിലൂടെ യോഗത്തെ ശാക്തീകരിച്ചവരാണ്. ആര്.ശങ്കര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചു. ഇടതുസഹയാത്രികനായിരുന്ന പ്രതാപ് സിംഗിന് ഈഴവരുടെ ഒരുവോട്ട് ബാങ്ക് എന്ന പരിമിതലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഗോളീകരണം കയര്‍, കശുവണ്ടി, നെയ്ത്ത് തുടങ്ങിയ പരമ്പരാഗത മേഖലയെ തകര്‍ത്തപ്പോള്‍ വെള്ളാപ്പള്ളി നടേശന് മൈക്രോഫിനാന്‍സിലൂടെയും കുടുംബശ്രീയിലൂടെയും സ്വയംതൊഴില്‍ കണ്ടെത്താന്‍ ഈഴവരെ പ്രാപ്തരാക്കി. ആഗോളീകരണ കാലത്തെ സമുദായ പ്രവര്‍ത്തനത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ചുവെന്നതാണ് വെള്ളാപ്പള്ളിയുടെ മഹത്വം.
വിദ്യാഭ്യാസ-വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ഇല്ലാത്തവരാണ് പട്ടികജാതിക്കാര്‍. കാര്‍ഷിക-കാര്‍ഷികാനുബന്ധ മേഖലകളില്‍ തൊഴില്‍ക്കൂട്ടങ്ങളായിരുന്നു ഇവര്‍. പട്ടികജാതിക്കാരുടെയും പിന്നോക്കവിഭാഗങ്ങളുടെയും വോട്ടുവാങ്ങിയാണ് 57-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയത്. നിലവിലുള്ള ഭൂനിയമങ്ങളെ ക്രോഡീകരിച്ച് ഇ.എം.എസ്. ഗവണ്മെന്റ് നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബന്ധ ബില്ലില്‍ പട്ടികജാതി/പിന്നോക്കവിഭാഗങ്ങള്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു.
63-ല്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് പാസ്സാക്കിയ ബില്ല് 70-ല്‍ നടപ്പായപ്പോള്‍ പിന്നോക്കക്കവിഭാഗങ്ങള് തുണ്ടുഭൂമിയിലേക്കും പട്ടികജാതിക്കാര്‍ കോളനി-ലക്ഷംവീട് കോളനികളിലേക്കും ആട്ടിയോടിക്കപ്പെട്ടു. ഇന്നു ശവം മറവുചെയ്യാന്‍ അടുക്കള പൊളിച്ച് മാറ്റേണ്ട അവസ്ഥയാണ് അവര്‍ക്കുള്ളത്. ജാതി-ജന്മി-നാടുവാഴി ഭരണകാലത്തെ പരിഗണനപോലും കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പട്ടികജാതിക്കാര്‍ക്ക് നല്‍കിയില്ല. ജാതി-ജന്മി-നാടുവാഴിഭരണകാലത്ത് ഇവര്‍ അനുഭവിച്ച ജാതിവിവേചനം ജനാധിപത്യ ഭരണവ്യവസ്ഥയില്‍ സാമ്പത്തിക മേഖലയില്‍ക്കൂടി വ്യാപിപ്പിച്ചുവെന്നതാണ് കമ്മ്യൂണിസ്റ്റുകള്‍ നിര്‍വ്വഹിച്ച ചരിത്രദൗത്യം! സമൂഹത്തില്‍ പട്ടികജാതിക്കാരോട് നിലനിന്ന അയിത്തം കോളനിവത്കരണത്തിലൂടെ കമ്മ്യൂണിസ്റ്റുകള്‍ ആധുനിക സമൂഹത്തിലും സ്ഥാപിച്ചെടുത്തു. സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്ക്കുന്ന പട്ടികജാതിക്കാര്‍ രാഷ്ട്രീയത്തിന്റെ പെരിഫെറിയില്പോലും ഇടം ലഭിക്കാത്തവരാണ്. വംശനാശത്തിലേക്ക് കൂപ്പുകുത്തുന്ന ഇവരെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ തയ്യാറായി എന്നതാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി മോദിയുടെയും മഹത്തായ ദൗത്യം. ജാതിവാദികളെന്ന് അധിക്ഷേപിക്കപ്പെട്ട പട്ടികജാതി സംഘടനാ നേതൃത്വങ്ങള്‍ കാലത്തിന്റെ ചുവരെഴുത്തുവായിച്ച് അവസരത്തിനൊത്തുയര്‍ന്നു, വിശിഷ്യാ പട്ടികജാതി സമൂഹത്തിലെ ഭൂരിപക്ഷമായ പുലയസമുദായ നേതൃത്വം.
ന്യൂനപക്ഷങ്ങള്‍ക്കാണ് ഇന്ന് ഭൂമിയുടെ മേലുള്ള ആധിപത്യം. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ ഉടമയിലാണ്. വ്യവസായ-വാണിജ്യമേഖല നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങള്‍തന്നെ. ഈ മേഖലകളില്‍ ഹിന്ദുപ്രാതിനിധ്യം നാമമാത്രമാണെങ്കില്‍ പട്ടികവിഭാഗങ്ങള്‍ക്ക് ഒട്ടുംതന്നെയില്ല. ന്യൂനപക്ഷങ്ങളുടെ ഈ സമ്പത്തിന് ഒരു രാഷ്ട്രീയമുണ്ട്- ന്യൂനപക്ഷരാഷ്ട്രീയം. അത് മുസ്ലിം ലീഗിലും കേരളാ കോണ്‍ഗ്രസ്സിലും മാത്രം ഒതുങ്ങുന്നതല്ല. ഈ ന്യൂനപക്ഷ രാഷ്ട്രീയത്തെ പിന്‍പറ്റുന്നവരാണ് കേരളത്തിലെ ബിജെപി ഇതര മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാവോവാദികളും അവസരവാദികളായ ബുദ്ധിജീവികളും. ഇന്ന് ഈ രാഷ്ട്രീയ ഘടന അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.
വെള്ളാപ്പള്ളി ഒഴികെ ഒരു സമുദായ നേതാവും ഇത്രയധികം ക്രൂശിക്കപ്പെട്ടിട്ടില്ല. ഹിന്ദുമഹാമണ്ഡലം രൂപീകരിച്ച ആര്.ശങ്കറും മന്നത്ത് പത്മനാഭന് പോലും. ഹിന്ദുമഹാമണ്ഡലത്തിന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ നിലപാട് മുന്നോട്ടുവയ്ക്കാന്‍ കഴിയാത്തതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു. വെള്ളാപ്പള്ളി വിഭാവനം ചെയ്യുന്ന രാഷ്ട്രീയ മുന്നേറ്റത്തില്‍ നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവ ജനതയുടെ പ്രാതിനിധ്യമുണ്ട്. ഹൈന്ദവ ശാക്തീകരണത്തോടൊപ്പം നവകേരള സൃഷ്ടിക്കായുള്ള ഒരു രാഷ്ട്രീയ പരിപാടിയുണ്ട്. ഇതാണ് മൂന്നാം മുന്നണിയുടെ സാദ്ധ്യത അനന്തമാക്കുന്നത്. ഈ തിരിച്ചറിവാണ് എല്ലാ യാഥാസ്ഥിതികരേയും തീവ്രവാദികളേയും ഒരുപോലെ വെള്ളാപ്പള്ളിക്കെതിരെ ഐക്യപ്പെടുത്തുന്നത്.
നിവര്‍ത്തനപ്രക്ഷോഭമാണ് മുന്നണി രാഷ്ട്രീയത്തിന്റെ പിതാവ്. പ്രായപൂര്‍ത്തി വോട്ടവകാശം ലഭ്യമായപ്പോള്‍ സമുദായ മുന്നണികള്‍ രാഷ്ട്രീയ മുന്നണികള്‍ക്ക് വഴിമാറിയെന്നു മാത്രം. ഭൂരിപക്ഷമായ ഹൈന്ദവസമൂഹം കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും അനുഭാവികളായപ്പോള് ന്യൂനപക്ഷ മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് മുന്നണി രാഷ്ട്രീയത്തില്‍ സമ്മര്‍ദ്ദശക്തിയായി മാറി. കൊടിയുടെ നിറവ്യത്യാസമല്ലാതെ, നയസമീപനങ്ങളില്‍ കാതലായ മാറ്റങ്ങളൊന്നും പ്രകടമല്ലാത്ത മുന്നണികളില്‍ നിന്നും ഘടകകക്ഷികള്‍ കൂടുവിട്ട് കൂടുമാറുന്നത് കേരള രാഷ്ട്രീയത്തില്‍ അപൂര്‍വ്വ സംഭവമല്ലാതായി.
ഇരുമുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങള്‍ തങ്ങളുടെ മുന്നില്‍ മറ്റുവഴികളൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ നിഷേധവോട്ടിലൂടെ മുന്നണികളെ മാറിമാറി അധികാരത്തിലേറ്റാന്‍ നിര്‍ബന്ധിതരായി. തൊണ്ണൂറുകള്‍ മുതല്‍ ജനങ്ങള്‍ വേറിട്ടൊരു രാഷ്ട്രീയം ആഗ്രഹിക്കുന്നു. ജനക്ഷേമകരവും അഴിമതിരഹിതവും സുതാര്യവുമായ ഒരു ഭരണം ജനങ്ങള്‍ സ്പനം കാണുന്നു. ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. കേരളത്തിലെ വര്‍ത്തമാനകാല രാഷ്ട്രീയം ഗൗരവപൂര്‍വ്വം വീക്ഷിക്കുന്ന ഒരാള്‍ക്ക് ബിജെപിയും ഭാരതീയ ധര്‍മ്മ ജനസേനാ പാര്‍ട്ടിയും ചേര്‍ന്നുള്ള മൂന്നാം മുന്നണിയുടെ അനന്തമായ സാദ്ധ്യത തള്ളിക്കളയാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: