തിരുവനന്തപുരം: ഫഌറ്റ് മാഫിയയ്ക്കെതിരെ ശക്തമായി നിലപാടെടുക്കുകയും യുഡിഎഫ് സര്‍ക്കാരിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്ത ഡിജിപി ഡോ. ജേക്കബ് തോമസിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പ്രതികാര നടപടി തുടങ്ങി. സര്‍ക്കാര്‍ ആശിര്‍വാദത്തോടെ ഡിസിസി ജനറല്‍ സെക്രട്ടറി ലോകായുക്തയില്‍ ഹര്‍ജി നല്കി. മുന്‍ എംഎല്‍എ പരാതിക്കാരനുവേണ്ടി ഹാജരായി.
കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ഭാര്യ ഡെയ്സി ജേക്കബുമായി ചേര്‍ന്ന് റിസര്‍വ്വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നാണ് പ്രധാന ആരോപണം. അവധിയിലിരിക്കെ ടി.കെ. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നോക്കി. നിയമവിരുദ്ധമായി സിഡ്കോയ്ക്ക് അഡ്വാന്‍സ് പേയ്മെന്റ് നല്കി, തുറമുഖത്തിനായി നിയമംലംഘിച്ച് ഫര്‍ണിച്ചറുകള്‍ വാങ്ങി, നടപടിക്രമങ്ങള്‍ പാലിക്കാതെ ജിയോടെക് എന്‍ജിനിയറിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തില്‍ നിന്ന് ഡൈവിംഗ് ഉപകരണങ്ങള്‍ വാങ്ങി തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി ബെര്‍ബി ഫെര്‍ണാണ്ടസാണ് ഹര്‍ജി നല്‍കിയത്. ഹാജരായ അഭിഭാഷകരിലൊരാളാവട്ടെ കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എംഎല്‍എയുമായ ജോര്‍ജ്ജ് മേഴ്സിയറും.
വീക്ഷണം പത്രത്തില്‍ മുഖ പ്രസംഗമെഴുതി ജേക്കബ് തോമസിനെ ആക്ഷേപിക്കുകയും കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും മുഖ്യമന്ത്രി തന്നെ നേരിട്ട് അധിക്ഷേപിക്കുകയും ചെയ്തതിനുപിന്നാലെയാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ കോടതി കയറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുത്തത്.
ഹര്‍ജിയിലെ പല ആരോപണങ്ങളും നിലനില്ക്കുന്നതല്ലെന്നിരിക്കെയാണ് ഇതിന്റെ പേരില്‍ ജേക്കബ് തോമസിനെ പ്രതിക്കൂട്ടില്പ്പെടുത്തുന്നത്. ജേക്കബ് തോമസ് സര്വ്വീസിലെത്തുമുമ്പ് ബിസിനസ് രംഗത്തേയ്ക്കു കടന്നുവന്നയാളാണ് അദ്ദേഹത്തിന്റെ ഭാര്യാപിതാവ്.
1954 മുതല്‍ സെന്റ് ജോര്‍ജ്ജ് അംബ്രല്ലാ എന്ന കുടനിര്‍മ്മാണ സ്ഥാപനം ആരംഭിച്ച ഇവര്‍ പോപ്പിക്കുട എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. ഭാര്യയുടെ പരമ്പരാഗത സ്വത്തുക്കളുടെ പേരിലാണ് ജേക്കബ് തോമസിനെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് .
അവധിയിലായിരിക്കെ ടികെഎം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നോക്കിയെന്ന ആക്ഷേപവും നിലനില്‍ക്കില്ല. ജേക്കബ് തോമസ് ടികെഎമ്മില്‍ ജോലി നോക്കുന്നതിനു തോട്ടുമുമ്പ് ഇപ്പോഴത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ഇത്തരത്തില്‍ അവധിയെടുത്ത് ഏഷ്യന്‍ സ്കൂള്‍ ഓഫ് ബിസിനസ് എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നു. കെ.എം. എബ്രഹാമിന് അനുമതി നല്കിയ നടപടി ക്രമങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസ് അനുമതി നേടിയത്.
സിഡ്്കോയുടെ പേരിലും വലിയതുറ തുറമുഖത്തിന്റെ പേരിലും കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ പേരിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ അഴീക്കല്‍ തുറമുഖത്തെ മണലെടുപ്പിന് തടസ്സം നിന്നിരുന്നു. മണല്‍ മാഫിയയ്ക്കെതിരെ നീങ്ങിയതിനാണ് ഇദ്ദേഹത്തെ തുറമുഖഡയറക്ടര് സ്ഥാനത്തുനിന്നും നീക്കം ചെയ്തത്. കണ്ണൂര്‍ ഡിസിസി ഭാരവാഹികളായ ചിലര്‍ക്ക് മണല്‍ മാഫിയയുമായുണ്ടായിരുന്ന അടുത്ത ബന്ധമാണ് വിനയായത്. ഇതിനു തുടര്‍ച്ചയായാണ് കണ്ണൂര്‍ ഡിസിസി അംഗം സത്യന് നരവൂര്‍ ജേക്കബ് തോമസിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.
ഈ ആരോപണങ്ങളാണ് വീണ്ടും പൊടി തട്ടിയെടുത്ത് കോണ്‍ഗ്രസ് നേതൃത്വം ജേക്കബ് തോമസിനെതിരെ ആയുധമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: