തിരുവനന്തപുരം: ഇല്‍മനൈറ്റ് ലഭ്യമാക്കുന്നതില്‍ ടൈറ്റാനിയത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ ബിഎംഎസ് പ്രതിഷേധിച്ചു. കെഎംഎംഎല്ലില്‍ സംഭരിക്കുന്ന അറുപതിനായിരം ടണ്‍ ഇല്‍മനൈറ്റില്‍ നിന്ന് പതിനായിരം ടണ്‍ അനുവദിച്ചാല്‍ തീരുന്ന പ്രശ്നങ്ങളാണ് സര്‍ക്കാര്‍ രൂക്ഷമാക്കിയിരിക്കുന്നതെന്ന് കമ്പനി നടയില്‍ നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന് പറഞ്ഞു. ഐആര്‍ഇ ഖനനത്തെ പ്രാദേശിക വിഷയങ്ങളുടെ മറവില്‍ തടസ്സപ്പെടുത്തുകയും കെഎംഎംഎല്ലിനെ നിശബ്ദമാക്കുകയും ചെയ്ത് സ്വകാര്യ ലോബികള്‍ക്ക് ഇല്‍മനൈറ്റ് കടത്താന്‍ സര്‍ക്കാര്‍ ചവറയില്‍ വഴിയൊരുക്കിയിരിക്കുകയാണ്.
പ്രതിവര്‍ഷം അയ്യായിരം കോടിയുടെ കരിമണല്‍ കടത്ത് ചവറയില്‍ നടക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അതേ സമയം ഖനനാനുമതി ടൈറ്റാനിയത്തിനാവശ്യമായ ഇല്‍മനൈറ്റ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉന്നതങ്ങളിലുള്ള വിവേചനം ടൈറ്റാനിയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് ഇല്‍മനൈറ്റ് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിഎംഎസ് ശക്തമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. മനോഷ്കുമാര്‍, ടൈറ്റാനിയം മസ്ദൂര്‍സംഘ് പ്രസിഡന്റ് ഗോവിന്ദ് ആര്. തമ്പി, ജനറല്‍ സെക്രട്ടറി എസ്. സനല്‍കുമാര്‍, വര്‍ക്കിംഗ് പ്രസിഡന്റ് പയസ് വില്‍സണ്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: