കോഴിക്കോട്: രാഷ്ട്രീയസംഘര്‍ഷം ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനുമായി ആര്‍എസ്എസ്-സിപിഎം തലത്തില്‍ ചര്‍ച്ചയാകാമെന്ന ആശയത്തെ പരിഹസിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ്ക്ലബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനത്തിനായി ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ ചര്‍ച്ചയാകാമെന്ന നിലപാടിനെ ജനം രണ്ട് കാലുകൊണ്ട് ചവിട്ടി പുറത്താക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരാമര്‍ശിച്ചാണ് ഇങ്ങനെ പറഞ്ഞത്. സമാധാനം നാടിന്റെ ആവശ്യമാണ്. ഇത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനയുടെയോ മാത്രം പ്രശ്നമല്ല. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും നല്കി പ്രോത്സാഹിപ്പിക്കേണ്ട സംസ്ഥാനത്തിന്റെ തലവന്‍കൂടിയായ മുഖ്യമന്ത്രി അതിനെ പരിഹസിച്ച് സംസാരിച്ചത് അദ്ദേഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രതികാരത്തിന്റെ ഭാഗമായി ചാവക്കാടും തൃശൂരിലും നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും മറ്റും മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഓര്‍ക്കുന്നത് നല്ലതാണ്- കുമ്മനം ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാനത്ത് വലിയ ശക്തിയായി മാറിക്കൊണ്ടിരിക്കുന്നതിനാലാണ് ഇരുമുന്നണികളും സദാസമയവും ബിജെപിയെ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നത്. ബിജെപിയെ കുറ്റപ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളെന്നും കുമ്മനം പറഞ്ഞു. സംസ്ഥാനത്തെ ജനത അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് മൗനം നടിച്ച് കേവലം ബിജെപി വിരോധം മാത്രം പറയുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നയിക്കുന്ന യാത്രയെയും കുമ്മനം വിമര്‍ശിച്ചു. വിരോധവും വിദ്വേഷവും നിറയുന്ന രാഷ്ട്രീയത്തിന് പകരം സര്‍ഗാത്മകവും ആശയസമൃദ്ധവുമായ രാഷ്ട്രീയത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നത്.
കേരള രാഷ്ട്രീയത്തില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും ബിജെപി സംസ്ഥാന അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് സംബന്ധിച്ചു. പ്രസ്ക്ലബ് പ്രസിഡന്റ് കമാന് വരദൂര്‍ അധ്യക്ഷത വഹിച്ചു. കെ.പി. റിയാസ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: