കൊച്ചി: കോടികളുടെ അഴിമതിനടന്ന സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രുപീകരിച്ച അന്വേഷണ കമ്മിഷനുവേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ ചെലവഴിച്ചത് അരക്കോടിയിലേറെ രൂപ. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ പത്തോളം ജീവനക്കാരാണ് ഉള്ളത്.
പിന്നോക്ക കമ്മീഷന് ചെയര്മാനായതിനാല് ജസ്റ്റീസ് ശിവരാജന് ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ കൈപ്പറ്റുന്നില്ല.( രണ്ടിടത്തു നിന്ന് ഇവ കൈപ്പറ്റാനാവില്ല) കമ്മിഷനുവേണ്ടി 58,14476 രൂപ 2015 നവംബര്‍ 15 വരെ ചെലവഴിച്ചതായാണ് രേഖകള്‍.
സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചവരെയാണ് താല്‍ക്കാലികമായി നിയമിച്ചിരിക്കുന്നത്. ഇവരുടെ ശമ്പളം, വാടക, വൈദ്യുതി, വെള്ളം, ടെലഫോണ്‍, സ്റ്റേഷനറി, തപാല്‍ ചെലവ്, ഇന്ധന ചെലവ്, ഓഫീസ് ഉപകരണങ്ങള്‍ മറ്റ് ചെലവുകള്‍ എന്നിവയ്ക്കാണ് തുക ചെലവഴിച്ചിരിക്കുന്നത്. എറണാകുളത്തെ പനമ്പിള്ളി നഗറിലുള്ള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കെട്ടിടത്തില്‍ ഏട്ടാം നിലയിലാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നത്. ഇതിന് പ്രതിമാസം വാടകയിനത്തില്‍ നല്‍കുന്നത് 46,413 രൂപയാണ്.
ഇതുവരെ വാടകയിനത്തില്‍ 9,64,673 കമ്മീഷന് നല്‍കിയിട്ടുണ്ട്. കമ്മീഷനെ സഹായിക്കാനായി സെക്ഷന്‍ ഗ്രേഡ് റിട്ട.ജഡ്ജ്, അഭിഭാഷകന്, കോര്‍ട്ട് ഓഫീസര്‍, അക്കൗണ്ടന്റ്, എല്‍ഡി ക്ലാര്‍ക്ക്, സ്റ്റെനോഗ്രാഫര്‍, ശിപായിമാര്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍ എന്നി തസ്തികകളാണ് ഉള്ളത്.
സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന് 2013 ഒക്ടോബര്‍ 28 നാണ് ആഭ്യന്തര വകുപ്പ് റിട്ട.ജസ്റ്റീസ് ജി. ശിവരാജനെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചത്. അദ്ദേഹം ഓണറേറിയമോ, സിറ്റിംഗ് ഫീസോ വാങ്ങുന്നില്ലെങ്കിലും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന് ചെയര്മാന് എന്ന പദവിയില്‍ വേതനം കൈപ്പറ്റുന്നതായി വിവരാവകാശ പ്രവര്ത്തകന് രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളില്‍ വ്യക്തമാക്കിയിയിട്ടുണ്ട്. എന്നാല്‍ കമ്മിഷന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല.
സാക്ഷികളും മറ്റും ബോധപൂര്‍വ്വം ഹാജരാകാത്തത് മൂലം കമ്മിഷന്റെ പ്രവര്‍ത്തനം അനന്തമായി നീളുകയാണ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ആരോപണ വിധേയരായിട്ടുള്ള സോളാര്‍ തട്ടിപ്പു കേസില്‍ ഒരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളും മറ്റും പുറത്ത് വരുന്നത് മൂലം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇനിയും കാല താമസമെടുത്തേക്കും. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി കോടികള്‍ തന്നെ ചെലവഴിക്കേണ്ടി വരുമെന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: