വിളപ്പില്‍ശാല(തിരുവനന്തപുരം): മദ്യപിച്ച് വാഹനമോടിച്ചു എന്ന് ആരോപിച്ച് പൂജപ്പുര പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍ മരിച്ചു. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പോലീസ് സ്റ്റേഷന് ഉപരോധിച്ചു. വിളപ്പില്‍ശാല പടവന്‍കോട് ലൈറ്റ് ഹൗസില്‍ സുധീര്ഖാന് (40) ആണ് മരണപ്പെട്ടത്.
പോലീസ് സുധീറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഓട്ടോറിക്ഷാ ഡ്രൈവറായ സുധീറിനെ തിങ്കളാഴ്ച രാത്രി 9.30 ന് മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് ആരോപിച്ച് പൂജപ്പുര പോലീസ് തിരുമല ജംഗ്ഷനില്‍ നിന്നും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സ്റ്റേഷനില്‍ കൊണ്ടുവന്നയുടന്‍ സുധീര്‍ കുഴഞ്ഞുവീണ് മരിച്ചതായി രാത്രി രണ്ട് മണിയോടെ പോലീസ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ സുധീറിനെ മരിച്ചു കഴിഞ്ഞാണ് പോലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മദ്യപിച്ച് വാഹനം ഓടിച്ചതിന് കസ്റ്റഡിയില്‍ ഏടുത്തിട്ട് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയില്ലെന്നും ആക്ഷേപമുണ്ട്.
സുധീറിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്നലെ പുലര്‍ച്ചെ തന്നെ സ്റ്റേഷന് ഉപരോധം ആരംഭിച്ചിരുന്നു. ആര്‍ഡിഒ യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് തയ്യാറാക്കി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടം നടത്തുമെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. അബുബക്കര്‍ നിസൈബ ബീവി ദമ്പതികളുടെ മൂന്ന് ആണ് മക്കളില്‍ രണ്ടാമനാണ് മരിച്ച സുധീര്‍.
സുധീറിന്റെ മാതാപിതാക്കള്‍ സൗദിയിലുള്ള ജ്യേഷഠനൊപ്പമാണ്. ഇന്ന് പുലര്‍ച്ചെ ഇവര്‍ നാട്ടിലെത്തിയശേഷം പടവന്‍കോട് ജുമാ മസ്ജിദില്‍ മൃതദേഹം സംസ്കരിക്കും. ഷാഹിദയാണ് സുധീറിന്റെ ഭാര്യ. മുഹമ്മദ് സത്ഫാന്, അഹമ്മദ് സത്ഫാന്, അബ്ദുള്ള എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: