ന്യൂദല്‍ഹി: പത്താന്‍കോട്ടെ വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് സുവ്യക്തം. ഇതുമായി ബന്ധപ്പെട്ട വിശദമായ തെളിവുകള്‍ ഭാരതം പാക്കിസ്ഥാന് കൈമാറി. ഇവയുടെ അടിസ്ഥാനത്തില്‍ ഭീകരസംഘടനകള്‍ക്കും അവയുടെ നേതാക്കള്‍ക്കും എതിരെ ശക്തമായ നടപടി വേഗത്തില്‍ എടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഭാരതം നല്കിയ തെളിവുകള്‍ വിശദമായി പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും അറിയിച്ചു. ഇന്നലെ മോദിയെ ഫോണില്‍ വിളിച്ചാണ് നടപടിയുണ്ടാകുമെന്ന് ഷെരീഫ് ഉറപ്പുനല്‍കിയത്. ആക്രമണത്തെ ഷെരീഫ് അപലപിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ഇക്കാര്യം സംസാരിച്ചു.
പാക്കിസ്ഥാന് നടപടി എടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ഉപേക്ഷിച്ചേക്കും. ചര്‍ച്ചകള്‍ വേണ്ടെന്നു വയ്ക്കരുതെന്നാണ് പാക്കിസ്ഥാന്റെ അഭ്യര്‍ഥന.
പാക് സൈന്യവും ഐഎസ്ഐയും കൃത്യമായ പരിശീലനം നല്കിയവരായിരുന്നു ആക്രമണം നടത്തിയ ഭീകരര്‍. ആക്രമണ രീതി, സമയം, രണ്ടു ഗ്രൂപ്പായി തിരിഞ്ഞുള്ള ആക്രമണം എന്നിവ ഇക്കാര്യം ശരിവെയ്ക്കുന്നു. ഭീകരര്‍ ധരിച്ചിരുന്നത് പ്രശസ്ത പാക് ബ്രാന്‍ഡായ എപ്കോട്ടിന്റെ ഷൂസുകളാണ്. ബാറ്ററികളില്‍ പാക് നിര്‍മ്മിതമെന്ന മുദ്രയുമുണ്ട്. ഭീകരര്‍ നിരന്തരം പാക്കിസ്ഥാനിലേക്കാണ് ഫോണ്വിളിച്ചുകൊണ്ടിരുന്നത്. പാക്കിസ്ഥാനിലെ നിരവധി ഫോണ്‍നമ്പറുകള്‍ സൈനികര്‍ ഭീകരരില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഭീകരര്‍ ഉപയോഗിച്ചിരുന്നതെല്ലാം പാക് നിര്‍മ്മിത റൈഫിളുകളായിരുന്നു. ഇതിനുപുറമേ പാക് നിര്‍മ്മിത എകെ 47 തോക്കുകളും ഭീകരര്‍ ഉപയോഗിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന മറ്റായുധങ്ങളിലും പാക് നിര്‍മ്മിതമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഭീകരര്‍ ഇരുപതുമുതല് 25 കിലോവരെ ആര്‍ഡിഎക്സ് കൊണ്ടുവന്നിരുന്നു. ഇത് പാക്കിസ്ഥാനില്‍ നിന്ന് കൊണ്ടുവന്നതിന് തെളിവു ലഭിച്ചിട്ടുണ്ട്. നിരവധി ഹാന്‍ഡ് ഗ്രനേഡുകളും കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് പിടിച്ചു. ഇവയും പാക് നിര്‍മ്മിതമാണ്. യുണൈറ്റഡ് ജിഹാദി കൗണ്‍സിലാണ് ഭീകരാക്രമണം നടത്തിയതെന്ന് അവകാശവാദമുന്നയിച്ചതും പാക് പങ്ക് മറയ്ക്കാനാണ്. ജെയ്ഷെ മുഹമ്മദാണെന്ന് വന്നാല്‍ പാക് സൈന്യവും ഐഎസ്ഐയും ഇവര്‍ക്ക് പരിശീലനം നല്കിയ കാര്യവും പുറത്താകും.
അതിനിടെ സുരക്ഷാ വീഴ്ച പരിശോധിക്കാന്‍ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. നുഴഞ്ഞുകയറ്റം തടയുന്നതില്‍ ബിഎസ്എഫിനു വന്ന വീഴ്ചയാകും പ്രധാനമായും പരിശോധിക്കുക. ബിഎസ്എഫ് ഡയറക്ടര്‍ പഞ്ചാബില്‍ എത്തിക്കഴിഞ്ഞു. അദ്ദേഹം ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
ഭാരതം കൈമാറിയ തെളിവുകള്‍ കണക്കിലെടുത്ത് പാക്കിസ്ഥാന് ശക്തമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കയും വ്യക്തമാക്കി. ഭീകരാക്രമണത്തോട് പാക്കിസ്ഥാന് ശക്തമായാണ് പ്രതികരിച്ചത്. തെളിവുകള്‍ പരിഗണിച്ച് ഭീകരാക്രമണം നടത്തിയവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും പ്രതീക്ഷിക്കുന്നു, അമേരിക്കന്‍ അഭ്യന്തരവകുപ്പ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഈ ആക്രമണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്പില് കൊണ്ടുവരണം. പാക്കിസ്ഥാന് സര്‍ക്കാര്‍ ഇത് ചെയ്യണം. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഭീകരര്‍ക്ക് സുരക്ഷിത താവളങ്ങളുണ്ട്. അവ ഇല്ലാതാക്കണം. അതിന് തങ്ങള്‍ പാക്കിസ്ഥാനോട് നിരന്തരം ആവശ്യപ്പെടും.പാക്കിസ്ഥാന് ഭീകരര്‍ക്കും ഭീകരതയ്ക്കും എതിരെ നടപടി എടുക്കണം, കിര്‍ബി തുടര്‍ന്നു.
സൈന്യത്തിന് പ്രതിരോധമന്ത്രിയുടെ പ്രശംസ
പത്താന്‍കോട്: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് രാഹയും കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗും പത്താന്‍കോട് സന്ദര്‍ശിച്ചു. നേരിട്ട് സ്ഥിതി ഗതികള്‍ വിലയിരുത്താനായിരുന്നു സന്ദര്‍ശനം.
ഭീകരരെ തുരത്തിയ സൈന്യത്തെ മുക്തകണ്ഠം പ്രശംസിച്ച പ്രതിരോധമന്ത്രി ആറു ഭീകരരെയാണ് വധിച്ചതെന്ന് വ്യക്തമാക്കി. മുഴുവന്‍ ഭീകരരെയും വധിക്കാനായി. എങ്കിലും സങ്കീര്‍ണ്ണമായ തെരച്ചില്‍ തുടരുകയാണ്. തെരച്ചില്‍ നാളെ അവസാനിപ്പിച്ചേക്കും, അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: