ആലപ്പുഴ: പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ എച്ച്ഐവി ബാധിതനായ രോഗിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ഭീതിയില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജിലെയും ജനറല്‍ ആശുപത്രിയിലെയും ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരാണ് ആശങ്കയിലായത്. പിന്നീട് ഇവര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തു.
കഴിഞ്ഞ 29ന് വാഹനാപകടത്തില്‍ പരിക്കേറ്റ അജ്ഞാതനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നേഴ്സുമാര്‍, ഓട്ടോഡ്രൈവര്‍ എന്നിവരടക്കം പതിമൂന്നുപേരുടെ ശരീരത്തില്‍ ഇയാളുടെ രക്തം പുരണ്ടു. പിന്നീട് ഇയാളുടെ രക്തപരിശോധനാഫലം വന്നപ്പോള്‍ എച്ച്ഐവി പോസീറ്റീവാണെന്ന് തിരിച്ചറിഞ്ഞു. ഇതിനിടെ ഇയാള്‍ മരണപ്പെടുകയും ചെയ്തു.
ഇതോടെയാണ് രോഗിയെ ചികിത്സിച്ചവരടക്കം ഭയപ്പാടിലായത്. മൂന്നു ഡോക്ടര്‍മാര്‍, നാലു നേഴ്സുമാര്‍, അഞ്ചു പാരാമെഡിക്കല്‍ ജീവനക്കാര്‍, ഒരു ഓട്ടോഡ്രൈവറടക്കം പതിമൂന്നുപേര്‍ എച്ച്ഐവി പ്രതിരോധ കുത്തിവയ്പ് എടുക്കുകയായിരുന്നു. സാധാരണ ഇത്തരം കേസുകളില്‍ പ്രതിരോധ കിറ്റുകള്‍ ഉപയോഗിച്ചാണ് ചികിത്സ നടത്താറുള്ളത്. എന്നാല്‍ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വര്‍ഷങ്ങളായി ഇവ ലഭ്യമല്ല.
2013 നവംബറില്‍ ജില്ലയില്‍ പക്ഷിപ്പനി പടര്‍ന്നപ്പോഴാണ് ഏതാനും കിറ്റുകള്‍ ആശുപത്രികളില്‍ നല്‍കിയത്. എന്നാല്‍ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും എച്ച്ഐവി ബാധിതരായ രോഗികളെ ചികിത്സിക്കുന്നവര്‍ സാധാരണ ഗതിയിലെടുക്കുന്ന പ്രതിരോധ കുത്തിവയ്പ് മാത്രമാണിവര്‍ എടുത്തിട്ടുള്ളതെന്ന് ഡിഎംഒ ഡോ. വസന്തദാസ് വ്യക്തമാക്കി. അല്ലാതെ ആരും എച്ച്ഐവി ബാധിതരല്ല. കേവലം പ്രതിരോധ നടപടി സ്വീകരിക്കുകമാത്രമാണ് ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: