അടിമാലി: കൊച്ചി-മധുര ദേശീയപാതയില്‍ വാളറയ്ക്ക് സമീപമാണ് ചീയപ്പാറ വെള്ളച്ചാട്ടം.പാതയോരത്ത് നിന്നും നിരവധി തട്ടുകളായി 200ല്‍പരം അടിയില്‍ ചെങ്കുത്തായ പാറയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം താഴേയ്ക്ക് പതിക്കുന്ന ദൃശ്യം കാണാന്‍ സീസണില്‍ തിരക്കുതന്നെ. പാല്‍നുരപോലെ ചിന്നിചിതറിയെത്തുന്ന ജലകണികകള്‍ പാതയോരം മൂടല്‍മഞ്ഞ് പോലെ മൂടും. കൊടുംചൂടിന്റെ പിടിയില്‍ നിന്നും ആശ്വാസം തേടിയെത്തുന്ന ആയിരക്കണക്കിന് സഞ്ചാരികള്‍ക്ക് കുളിരുപകര്‍ന്ന് പ്രകൃതിയുടെ സമ്മാനമായി ചീയപ്പാറ നില്ക്കുന്നു. ഒഴുവത്തടം വനമേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന ജലമാണ് ചീയപ്പാറയെ ജലസമൃദ്ധമാക്കുന്നത്. വന മേഖലയില്‍ നിന്നെത്തുന്നതിനാല്‍ താരതമ്യേന ശുദ്ധമായ ജലമാണെന്നത് വേറിട്ട് നില്ക്കുന്ന പ്രത്യേകതയാണ്. വേനല്‍ കടുക്കുന്നതോടെ കാട്ടരുവികളിലെ നീരൊഴുക്ക് കുറയും. ഇതോടെ ചീയപ്പാറയിലെ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറയും. ക്രമേണ വെള്ളച്ചാട്ടം ഇല്ലാതാകും. വറ്റിവരണ്ടാല്‍ ആരും തിരിഞ്ഞ് നോക്കാറില്ല. വീണ്ടും മഴക്കാലമായാല്‍ തിരികെ പഴയ പ്രൗഡിയോടെ തിരിച്ചെത്തുമ്പോള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. നിരവധി വര്‍ഷങ്ങളായി നീണ്ട അവഗണനയില്‍ നിന്നും മേഖല വികസനത്തിന്റെ പാതയിലാണ്. ഇടുങ്ങിയ റോഡ് വീതികൂട്ടി നിര്‍മ്മിച്ചതിനാല്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിന് ഇപ്പോള്‍ സൗകര്യമുണ്ട്. ഇതിനു പുറമേ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ചീയപ്പാറ എക്കാലും ജലസമൃദ്ധമാക്കി നിര്‍ത്താനുള്ള നടപടികള്‍കൂടി ആലോചിച്ച് നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: