കൊച്ചി: ഭൂരഹിത വനവാസികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഭൂമി സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തില്ല. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വനവാസികള്‍ക്ക് വിതരണത്തിനായി സംസ്ഥാനത്തിന് കൈമാറിയ 7693.2257 ഹെക്ടര്‍ വനഭൂമിയാണ് വിതരണം ചെയ്യാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നത്.
2014 ഒക്ടോബര്‍ 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വനവാസി സംഘടനകളുടെയും പട്ടികവര്‍ഗ്ഗ എംഎല്‍എമാരുടെയും വകുപ്പ് തലവന്മാരുടേയും യോഗം വിളിച്ചിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വനവാസി സംഘടനകളായ പട്ടികജാതി- പട്ടികവര്‍ഗ്ഗ മോര്‍ച്ച, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി ക്ഷേമസമിതി, ആദിവാസി മഹാസഭ, ദളിത് ലീഗ് എന്നീ സംഘടനാ നേതാക്കളുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തുകയും ചെയ്തു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
കൃഷിയ്ക്കും താമസത്തിനും അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ തലത്തില്‍ റവന്യു, വനം, പട്ടികവര്‍ഗ്ഗ വികസനം എന്നീ വകുപ്പുകളുടേയും ആദിവാസി സംഘടനകളുടെയും സംയുക്ത പരിശോധനാസമിതി രൂപീകരിച്ചിരുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനും ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ കണ്‍വീനറും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ആദിവാസി സംഘടനാപ്രതിനിധി എന്നിവര്‍ അംഗങ്ങളുമായുള്ള ജോയിന്റ് വെരിഫിക്കേഷന് സമിതി പാലക്കാട്, വയനാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ ഭൂമി കണ്ടെത്തുന്നതിന് സര്‍വ്വെ ആരംഭിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍വ്വെ നടത്തിക്കണ്ടെത്തിയ ഭൂമി പോലും വനവാസികള്‍ക്ക് നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.
വനഭൂമിയില്‍ വനവാസികള്‍ക്ക് കൂടുതല്‍ അധികാരം നല്കുന്ന വനാവകാശനിയമം നടപ്പിലാക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവും കേരളം അട്ടിമറിച്ചു. രണ്ട് മാസത്തിനകം വനാവകാശനിയമം നടപ്പിലാക്കണമെന്ന് 2015 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടികവര്ഗ്ഗമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 10ന് കേന്ദ്രപട്ടികവര്‍ഗ്ഗ മന്ത്രാലയം സെക്രട്ടറി അരുണ്‍ ഝാ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. എന്നാല്‍ ഇതുവരെ വനാവകാശനിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: