ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടയ്ക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ഓരുവെള്ളത്തിലെ ലവണാംശത്തിന്റെ അളവ് ഉയര്‍ന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്. ഗീതാമണി യോഗത്തെ അറിയിച്ചു. കുട്ടനാടന്‍ മേഖലയില്‍ 20,000 ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കിയിരിക്കുന്നതിനാല് ഓരുവെള്ളം കൃഷിയെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഷട്ടറുകള്‍ അടയ്ക്കുന്നത്. ഷട്ടറുകള്‍ പൂര്‍ണമായി അടയ്ക്കുന്നതിന് ഒരാഴ്ചയെടുക്കുമെന്നും പഴയ ഷട്ടറുകള്‍ മാറ്റി 20 സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഷട്ടറുകള്‍ സ്ഥാപിച്ചതായും ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. മൊത്തം 62 ഷട്ടറുകളും മൂന്ന് ബോട്ട് ലോക്കുകളുമാണുള്ളത്.
ഷട്ടറിനടിയില്‍ തെങ്ങിന്‍കുറ്റിയും കല്ലും വച്ച് മത്സ്യബന്ധനം നടത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് കളക്ടര്‍ നിര്‍ദേശം നല്കി. ഇതിനായി പോലീസ് പ്രത്യേക പട്രോളിങ് നടത്തും. തണ്ണീര്‍മുക്കം ഡിവിഷനുകീഴിലെ 15 പഞ്ചായത്തുകളിലെ 90 ശതമാനം ഓരുമുട്ടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചെന്നും ബാക്കിയുള്ളവ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കുമെന്നും കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.എ. സെബാസ്റ്റ്യന്‍ പറഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെയും ഷട്ടറുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബണ്ടിനു സമീപത്തെ മുഴുവന്‍ അനധികൃത ചീനവലകളും നീക്കാന്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷിന് യോഗം നിര്‍ദേശം നല്കി. പോളശല്യം മൂലം മത്സ്യബന്ധനം അസാധ്യമായതായി മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. പാടശേഖരങ്ങളില്‍നിന്നും കൃഷിയിടങ്ങളില്‍നിന്നും പോള തോടുകളിലേക്കും കായലിലേക്കും തള്ളിവിടുന്ന നടപടി തടയാനും പോള വാരുന്നതിനും നടപടി സ്വീകരിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
തോടുകളിലും മറ്റും പോള നിറഞ്ഞതിനാല്‍ വള്ളത്തില്‍ നെല്ല് കൊണ്ടുപോകുവാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നും കര്‍ഷകര്‍ ബുദ്ധിമുട്ടുന്നതായും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ ഷിബു പറഞ്ഞു. ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് അനുവദിച്ച യന്ത്രം ഉപയോഗിച്ച് പോള വാരുന്നതിനുള്ള പദ്ധതി തയാറാക്കി നല്കാന് കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷന് എക്സിക്യൂട്ടീവ് എന്ജിനീയര്ക്കു കളക്ടര്‍ നിര്‍ദേശം നല്കി. വേലിയേറ്റം രൂക്ഷമായതിനാല്‍ കുട്ടനാട്ടിലെ പല പാടശേഖരങ്ങളുടെയും ബണ്ടുകള്‍ ഭീഷണി നേരിടുന്നതായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കുറുപ്പശേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: