കാശ്മീരിന്റെ ചരിത്രകാവ്യമാണ് കല്ഹണന് രചിച്ച ‘രാജതരംഗിണി’. സൂര്യ-ചന്ദ്രരാജവംശത്തില് തുടങ്ങുന്ന ഭാരതത്തിന്റെ രാജവാഴ്ച മുതലാണ് കശ്മീരിന്റെ ചരിത്രം വര്‍ണ്ണിക്കുന്നത്. ഇതുതന്നെ ഭാരതത്തിന്റെ ഏതു മുക്കിലും മൂലയിലും ചരിത്രാന്വേഷികള്‍ക്ക് കണ്ടെത്താം. അയോദ്ധ്യയും കുരുക്ഷേത്രവുമെല്ലാം അന്നത്തെപ്പോലെ ഇന്നും നിലനില്ക്കുന്നു. കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഭാരതത്തിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഗോകര്ണദ്വീപുമുതല് കന്യാകുമാരിമുനമ്പുവരെ പശ്ചിമഘട്ടത്തിന് പടിഞ്ഞാറ് തെക്കുവടക്കുകിടക്കുന്ന ഈ ഭൂഭാഗം ആരെല്ലാം ഭരിച്ച് കയ്യൊഴിഞ്ഞുവെന്നാര്ക്കറിയാം.
മഹാഭാരതം രചിച്ചുവെന്നു വിശ്വസിക്കുന്ന വ്യാസനുമുമ്പ് ബ്രഹ്മാവിന്റെ നിര്‍ദ്ദേശമനുസരിച്ച് നാട്യശാസ്ത്രം രചിച്ച ഭരതന്റെ പുത്രന്മാരില് ഒരാള്‍ കേരളനും മറ്റൊരാള്‍ ഭാര്‍ഗ്ഗവനുമായിരുന്നു. പണ്ഡിതവരേണ്യനായ കെ.പി. നാരായണപ്പിഷാരടി പറയുന്നത്,നാട്യശാസ്ത്രകാരന് മഹാഭാരത-രാമായണകഥകള്‍ കണ്ടുകാണാനിടയില്ലെന്നാണ്. അതായത്, നമ്മുടെ പുരാണകഥാസങ്കല്പത്തിന് മുമ്പുതന്നെ, കേരളമെന്ന ഒരു ഗണരാജ്യമുണ്ടായിരുന്നുവെന്നും പെരുഞ്ചോറ്റുടയവനെന്ന ഒരു കേരളരാജാവ് മഹാഭാരതയുദ്ധഭൂമിയില്‍ അന്നദാനം ചെയ്തുവെന്നും പറയപ്പെടുന്നു.
ചോളപാണ്ഡ്യരാജാക്കന്മാരെ പരാജയപ്പെടുത്തി തിരുവഞ്ചിക്കുളത്തമ്മയെ കുലദേവതയാക്കി കേരളഭരണംനടത്തിയ കുലശേഖര ആള്‍വാര്‍ ‘പെരുമാള്‍ തിരുമൊഴി’യുടെ കര്ത്താവായിരുന്നിരിക്കാമെന്ന് ‘എഴുത്തച്ഛന്’ പുരസ്കാരം നേടിയ പുതുശ്ശേരി രാമചന്ദ്രന് അഭിപ്രായപ്പെടുന്നു.കേരളം ഒരു പരശുരാമസൃഷ്ടിയാണെന്നു കണ്ടെത്തിയ തളിയാതിരി ഭരണത്തിനെത്രയോ മുമ്പ് ഈ കേരളം ഉണ്ടായിരുന്നു.
കേരളത്തിന്റെ വനവിഭവങ്ങള്‍ തേടിയെത്തിയ റോമന്‍ യവനവ്യാപാരികള്ക്കും സഞ്ചാരികള്‍ക്കും ആയിരത്താണ്ടുകളുടെ കഥപറയാനുണ്ട്. അതിനിടയില്‍ ഇവിടെ സംസ്കൃതശാസ്ത്രസാഹിത്യം പുഷ്ടിപ്പെട്ടിരുന്നുവെന്ന് കണ്ടെത്താന്‍ രേഖകളുണ്ട്. വടക്കുംകൂറിന്റെ ആറു വാള്യങ്ങളടങ്ങിയ കേരളീയ സംസ്കൃതസാഹിത്യചരിത്രം ഒന്ന് കണ്ണോടിക്കുന്നവര്‍ക്ക് ശങ്കരാചാര്യരെക്കുറിച്ച് മറ്റൊരു ചിത്രം ലഭിക്കും.
ഇതിനെല്ലാമപ്പുറവും ഇതെല്ലാമുള്ളതുമായ ഒരു ഭൂതകാലപാരമ്പര്യമുള്ള കേരളത്തെക്കുറിച്ച് മഹാഭാരതത്തിലും രാമായണത്തിലും രഘുവംശത്തിലും മറ്റും പരാമര്‍ശമുണ്ടെന്ന് ഓര്‍ത്തിരിക്കണം.
ഇതെല്ലാം കണ്ടെത്താവുന്ന കാര്യങ്ങളാണ്. ഹൈദരും ടിപ്പുവും മുകിലനും യൂറോപ്യന്‍ കച്ചവടക്കാരും കേരളത്തെ അടക്കിഭരിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചുവെന്നത് ഇന്നലത്തെ ചരിത്രം. അവരുടെ പിന്മുറക്കാര് അറിയാതെ കക്ഷിരാഷ്ട്രീയമതപ്രസ്ഥാനങ്ങളായി പരസ്പരം മല്ലടിക്കുന്ന ഭരണവൈകൃതങ്ങള്ക്കിടയിലൂടെയാണ്, തപസ്യ കേരളത്തിന്റെ സാംസ്കാരികപാരമ്പര്യം തേടിപ്പുറപ്പെടുന്നത്.
ആരുഭരിച്ചാലും പശ്ചിമഘട്ടത്തിന് പടിഞ്ഞാറുവശമുള്ള കേരളമെന്ന തീരഭൂമിയും ഇവിടെ രൂപംകൊണ്ട ഭാഷയും സഹസ്രാബ്ദങ്ങള്‍ സംഭാവന ചെയ്ത സംസ്കാരവും ഓരോ കേരളീയനിലും അന്തര്‍ലീനമായ സ്വാഭിമാനമാണ്. അതിനെ സംരക്ഷിക്കണമെന്നതാണ് ”എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം” എന്ന സാംസ്കാരികയാത്രാസംഘത്തിന്റെ സന്ദേശം.
ഇന്നലെ കഴിഞ്ഞതും നാളെ വരാന്‍പോകുന്നതുമായ ഭരണക്രമം എന്തുമാകട്ടെ. വൈവിദ്ധ്യങ്ങള്‍ മറന്ന്, ഒന്നായികഴിയാന് സ്വാഭിമാനിയായ ഒരു സമൂഹം വേണം. അത് സംസ്കാരസമ്പന്നമായിരിക്കണം. അതിനനുസരിച്ച കലയും സാഹിത്യവുംകൊണ്ട് സമ്പന്നമാകണം ഭാവികേരളം. തപസ്യയുടെ തീര്ത്ഥയാത്രാലക്ഷ്യം മറ്റൊന്നല്ല.
ഇവിടുത്തെ മുസ്ലിമും ഇവിടുത്തെ ക്രിസ്ത്യാനിയും ഇവിടുത്തെ കമ്മ്യൂണിസ്റ്റും ഇന്നലത്തെ കേരളീയ ഹിന്ദുക്കളായിരുന്നു. ഇടയ്ക്കുവന്ന വൈദേശികമുന്നേറ്റത്തിന്റെ തെറ്റിദ്ധാരണകള്‍ പൊളിച്ചെഴുതേണ്ട കാലമടുത്തുവരുന്നു എന്ന് സൂചിപ്പിക്കാനാണ് ഇത് പറഞ്ഞത്. കാലത്തിന്റെ മാറ്റം കേരളീയസമൂഹത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി കേരളീയ ഹിന്ദുക്കളിലും നാടിന്റെ സംസ്കാരവും പാരമ്പര്യവും പലതും കൈവിട്ടുപോയിരിക്കുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് ഭരണസ്വാതന്ത്ര്യം കിട്ടിയെങ്കിലും സാംസ്കാരികസ്വാതന്ത്ര്യം കിട്ടിയില്ല എന്ന് മാത്രമല്ല, നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.
മാതൃഭാഷയുടെ കാര്യംതന്നെ വ്യക്തമാണ്. 1947ന് മുമ്പ് ഇവിടെ വിദ്യാഭ്യാസഭാഷ മലയാളമായിരുന്നു. ആഫീസ്പ്രവര്ത്തനം മലയാളത്തിലായിരുന്നു. ഇന്ന് സര്‍ക്കാര്‍ മാതൃഭാഷയ്ക്കുവേണ്ടി എന്ത് നിയമം കൊണ്ടുവന്നാലും അവ സ്വീകരിക്കാതെ ഇംഗ്ലീഷ് എല്ലാ കാര്യത്തിലും കടന്നുകയറിക്കൊണ്ടിരിക്കുന്നു. കേരളീയ കുടുംബസങ്കല്പം തകര്‍ന്നിരിക്കുന്നു. ഭൂമി, സ്വര്‍ണ്ണംപോലെ വില്പനച്ചരക്കാക്കിയിരിക്കുന്നു. പുഴകള്‍ പുരയിടങ്ങളായിരിക്കുന്നു. ഇതെല്ലാം മാറ്റിയെടുക്കേണ്ടതില്ലേ? ആദിവാസികള്‍ കയറിക്കിടക്കാന്‍ ഇടം കിട്ടാന്‍ നില്പുസമരവും കിടപ്പുസമരവും നടത്തി വിപ്ലവകാരികളായിമാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സ്വാതന്ത്ര്യാനന്തരഭരണകര്ത്താക്കള് വരുത്തിവച്ച വഴിതെറ്റിയ നയംകൊണ്ട് സംഭവിച്ചതാണ്.
പ്രത്യേകലക്ഷ്യം മുന്നില്‍വച്ചുകൊണ്ടാണ് തപസ്യ എന്റെ ഭൂമി, എന്റെ ഭാഷ, എന്റെ സംസ്കാരം എന്ന മുദ്രാവാക്യവുമായി കന്യാകുമാരി മുതല്‍ ഗോകര്‍ണംവരെ കിഴക്കും പടിഞ്ഞാറുമായി രണ്ടു തീര്‍ത്ഥയാത്രകള്‍ നടത്താന്‍ നിശ്ചയിച്ചത്. നമ്മുടെ നാടിന്റെ പാരമ്പര്യവും പൈതൃകവും തേടിയുള്ള ഈ യാത്ര കേരളീയസമൂഹത്തില്‍ വരുത്തേണ്ട മാറ്റത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടുള്ളതാണ്.
നാടിന്റെ പൈതൃകം കൈവെടിഞ്ഞാല്‍ എവിടെയും മുന്നേറ്റമുണ്ടാവില്ല എന്ന് കമ്മ്യൂണിസ്റ്റുകള്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. മുസ്ലിമും ക്രിസ്ത്യാനിയും അവര്‍ സുസംഘടിതരായതുകൊണ്ട് നേരത്തെ മനസ്സിലാക്കിയിരിക്കുന്നു. നാടിന്റെ പൈതൃകത്തിലേക്കു മടങ്ങുമ്പോള്‍ അതിന്റെ മഹത്വത്തില്‍ അഭിമാനവും ആദരവുമുണ്ടാകണം. നമ്മുടെ പ്രധാനമന്ത്രി ഐക്യരാഷ്ട്രസഭയില്പ്പോയി ഹിന്ദിയില്‍ പ്രസംഗിക്കുകയും യോഗശാസ്ത്രം അത്യന്തം ശ്രേഷ്ഠമായ ഒരു സങ്കല്പമാണെന്ന് പറയുകയും ചെയ്തപ്പോള്‍ ലോകരാഷ്ട്രങ്ങളെക്കൊണ്ട് അതംഗീകരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് പ്രേരണ നല്കി വര്‍ഷങ്ങളായി യോഗ പഠിപ്പിക്കുന്ന ആര്‍എസ്എസുകാരനെ ആക്ഷേപിച്ചവര്‍ ഇപ്പോള്‍ യോഗപരിശീലനം നടത്തുമ്പോള്‍ ഇനിയും വളരെയേറെ കാര്യങ്ങള്‍ സ്വീകരിക്കാനുണ്ടെന്ന് മാത്രമേ പറയാനുള്ളൂ. വിലയേറിയതു പലതും കയ്യൊഴിഞ്ഞുപോയിട്ടുണ്ട്.
അവയെല്ലാം തിരിച്ചുപിടിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണനല്കുന്നതായിരിക്കും തപസ്യ നടത്തുന്ന സാംസ്കാരികതീര്‍ത്ഥയാത്ര. കേരളത്തിലുടനീളമുള്ള പൈതൃകപാരമ്പര്യവും സംസ്കാരവും കണ്ടെത്താനുള്ള ഈ യാത്രയില്‍ എല്ലാവരും പങ്കാളികളാകട്ടെയെന്ന് പ്രാര്‍ത്ഥിക്കാം. അപ്പോള്‍ മതത്തിന്റെയും കക്ഷിരാഷ്ട്രീയത്തിന്റെയും പേരിലുള്ള അകല്‍ച്ച തനിയെ മാറിക്കൊള്ളും. കേരളീയത കണ്ടെത്തിയാല്‍ ഭാരതീയത കണ്ടെത്താന്‍ എളുപ്പം കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: