മദ്യകേരളമായിരുന്ന കേരളം ഇന്ന് ലഹരി കേരളമായി മാറുകയാണ്. സമ്പൂര്‍ണ മദ്യനിരോധനവും ഫൈവ്സ്റ്റാര്‍ ഒഴികെ ബാക്കിയുള്ള ബാര്‍ പൂട്ടലും മലയാളികളെ മദ്യലഭ്യതയ്ക്കുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ തേടാന്‍ പ്രേരിതരാക്കുന്നു.
ഇപ്പോള്‍ കേരളത്തിലേക്കും മദ്യം ഒഴുകുന്നത് ഗോവയില്‍നിന്നാണ്. ഗോവയില്‍നിന്നും ട്രെയിന്‍വഴി അയക്കുന്ന വിദേശ മദ്യകുപ്പികള്‍ ദൃശ്യമാധ്യമങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നല്ലോ. ഇതിനുപുറമെയാണ് ലഹരിതേടിയുള്ള മദ്യാസക്തരുടെ കേരള യാത്ര.
മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് ബിവറേജസ് കോര്‍പ്പറേഷനിലെ വരുമാനം 5538 കോടിയായിരുന്നു. ഓണാഘോഷവേളയില്‍ മദ്യമുതലാളിമാര്‍ക്ക് 10,000 കോടി രൂപ വരുമാനം ലഭിച്ചിരുന്നത്രെ.
ഈ മദ്യാസക്തി കേരള സമൂഹമനസ്സിനെ കളങ്കിതമാക്കിയിരിക്കുന്നു. വിവാഹമോചന കേസുകളില്‍ വര്‍ധന, ബാലപീഡനം എന്നിവ വര്‍ധിച്ചിരിക്കുന്നു. മാത്രമല്ല വിഷാദരോഗം, ആത്മഹത്യാ പ്രവണത, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക വൈകൃതങ്ങള്‍ മുതലായവയെ ആല്‍ക്കഹോളിസം വര്‍ധിപ്പിക്കുന്നു. ഉപഭോഗഭ്രമത്തിനുപുറമെ കാര്‍ഷിക കടവും ബ്ലേഡ് പലിശക്കാരും ആത്മഹത്യാ ഗ്രാഫ് ഉയര്‍ത്തുന്നു. ഏറ്റവുമധികം മദ്യപാനികളുള്ള നാട് എന്ന ‘വിശിഷ്ട ബഹുമതി’ക്ക് കേരളം അര്‍ഹമായി. പ്രതിശീര്‍ഷ മദ്യോപയോഗം 5.2 ലിറ്റര്‍ ആയപ്പോള്‍ മാനസിക വിഭ്രാന്തി, അപകടകരമായി വാഹനമോടിക്കല്‍, അപകട മരണങ്ങള്, ഗാര്‍ഹിക പീഡനങ്ങള്‍, ലൈംഗിക വൈകൃതം, ബാല-ബാലികാ പീഡനങ്ങള്‍ എല്ലാം ഇതിന്റെ ഭാഗമാണ്.
കുട്ടികള്‍ ഒന്‍പതു വയസ്സുമുതല്‍ മദ്യപാനശീലം തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ മദ്യം സുലഭമല്ലാതായതോടെ കുട്ടികളും യുവാക്കളും കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേക്ക് തിരിയുന്നു. കുറേനാള്‍ മുന്‍പ് കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന 100 വില്‍പ്പനക്കാരെ അറസ്റ്റ് ചെയ്തിരുന്നല്ലോ. ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും മദ്യ-മയക്കുമരുന്നു ഉപയോഗത്തില്‍ പിന്നിലല്ല. കുട്ടികള്‍ക്ക് ലക്ഷ്യബോധം നഷ്ടപ്പെടുകയും കോളേജുകളില്‍ റാഗിങ് കൂടുകയും ചെയ്യുന്നു. കഞ്ചാവ് കഴിക്കുകയും പുകവലിക്കുകയുമാണ് ഇപ്പോഴത്തെ ഉപയോഗ രീതി. മയക്കുമരുന്നുപയോഗം തലച്ചോറിലെ സെല്ലുകളെ അമിതപ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും അതുമൂലം വിവേചനശക്തിയും കാര്യബോധവും നഷ്ടപ്പെടുകയും ചെയ്യുന്നു. വൈകാരിക ഘടനയുടെ മാറ്റം, ആരോഗ്യഹാനി, ചിന്താശക്തി നഷ്ടപ്പെടുക, ഓര്‍മശക്തി കുറയുക, പഠിക്കുന്ന കുട്ടികള്‍ക്ക് ഏകാഗ്രത നഷ്ടപ്പെടുക മുതലായവ ഉണ്ടാക്കുന്നു. വിശപ്പില്ലായ്മ, ദേഷ്യം, ആകാംക്ഷ എല്ലാം ലഹരിക്ക് അടിമയാകുന്നവര്‍ അനുഭവിക്കേണ്ടിവരുന്നു.
കുട്ടികള്‍ക്ക് പരീക്ഷാ തോല്‍വി, ആരോഗ്യ അപചയം എല്ലാം സംഭവിക്കുമ്പോഴും രക്ഷിതാക്കള്‍ നിസ്സംഗരാണ്. ഇന്ന് ചില മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കുക എന്ന ഒറ്റക്കടമയാണ് നിര്‍വഹിക്കുന്നത്. അമിതമായ മധുര ഉപയോഗം അവരില്‍ പഞ്ചസാരയുടെ അളവ് കൂട്ടുന്നുവത്രെ. കഞ്ചാവ് വലി ശ്വാസതടസ്സം സൃഷ്ടിക്കുകയും ഇടയ്ക്കിടെ മതിഭ്രമം വന്ന് ഒടുവില്‍ ഭ്രാന്തുവരെ വരുകയും ചെയ്യും. നിരാശാബോധവും ആത്മഹത്യാ പ്രവണതയും വര്‍ധിക്കുന്നു.
മറ്റൊരു പ്രധാന വസ്തുത മയക്കുമരുന്നിനടിപ്പെട്ട കുട്ടികള്‍ അതിന് പണംതേടി എന്തു കുറ്റകൃത്യങ്ങള്‍ക്കും തയ്യാറാകും എന്നതാണ്. ഇന്ന് കുട്ടിക്കുറ്റവാളികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകാനുള്ള പ്രധാന കാരണം മദ്യ-മയക്കുമരുന്നുപയോഗമാണ്. കേരളത്തില്‍ കഞ്ചാവ് സുലഭവുമാണ്. ഏറ്റവും നല്ല കഞ്ചാവ് ഇടുക്കി കഞ്ചാവാണെന്നാണല്ലൊ വിശ്വാസം-ഇടുക്കി ഗോള്‍ഡ്.
ഞാന്‍ കോട്ടയത്തെ ‘ഇന്ത്യന്‍ എക്സ്പ്രസ്’ ലേഖികയായിരുന്നപ്പോള്‍ ഇടുക്കിയിലെ കഞ്ചാവിന്റെ ഉത്ഭവവും ഉപയോഗവും മറ്റും കണ്ട് റിപ്പോര്‍ട്ടു ചെയ്യാന്‍ പോയിരുന്നു. അവിടെ ഞാന്‍ കണ്ടത് പാവപ്പെട്ട കര്‍ഷകര്‍പോലും തങ്ങളുടെ മുറ്റത്ത് പച്ചക്കറികളോ പൂച്ചെടികളോ അല്ല നട്ടിരുന്നത്, കഞ്ചാവ് ചെടികളായിരുന്നു! ഇടുക്കി കഞ്ചാവ് ബസ്സില്‍ കയറ്റി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങളും ഉണ്ടായിരുന്നു. വിദ്യാലയങ്ങളില്‍ കഞ്ചാവ് വില്ക്കാന് നിയോഗിക്കപ്പെട്ടിരുന്നത് സ്ത്രീകളായിരുന്നു. അവര്‍ കോണ്‍വെന്റുകളിലും പെണ്‍കുട്ടികളുടെ സ്കൂളിലും എല്ലാം പ്രവേശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഇന്ന് കേരളത്തിലും കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുകയാണ്. മോഷണം, ഭവനഭേദനം, ബലാത്സംഗം, ബാലികാ പീഡനം മുതലായവ ഈ കുട്ടിക്കുറ്റവാളികളും ചെയ്യുന്നു. ദല്‍ഹിയിലെ ജ്യോതി എന്ന നിര്‍ഭയയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരു പ്രായപൂര്‍ത്തിയാകാത്ത ആളും ഉണ്ടായിരുന്നല്ലോ. കേസില്‍ പ്രതികളായ നാലുപേരില്‍ മൂന്നുപേരെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ കുട്ടിക്കുറ്റവാളിക്ക് വെറും മൂന്നുവര്‍ഷം ജൂവനൈല്‍ ഹോമില്‍ സുഖവാസം. അയാളാണ് ജ്യോതിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ചശേഷം റോഡിലേക്ക് തള്ളിയിട്ടത്.
ഈ കുട്ടിക്കുറ്റവാളിയെ സ്വതന്ത്രനാക്കിയത് കഠിനമായ പ്രക്ഷോഭത്തിന് ഇടവരുത്തിയിരുന്നു. വനിതാ കമ്മീഷനും മറ്റും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബാലനീതി നിയമം പാസ്സാക്കിയത്. 16നും 18 നും മധ്യേ പ്രായമുള്ളവര്‍ സ്ത്രീപീഡനം പോലുള്ള ഹീനകൃത്യങ്ങള്‍ ചെയ്താല്‍ പരമാവധി ഏഴുവര്‍ഷം തടവ് ശിക്ഷ നല്കാന് വ്യവസ്ഥ ചെയ്തുകൊണ്ടുള്ളതാണ് ബാലനീതി നിയമം. മാനഭംഗം, കൊലപാതകം, ആസിഡ് ആക്രമണം, പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ മുതലായവ ബാലനീതി നിയമപരിധിയില്‍വരും.
കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്കിയാല് അങ്ങനെ ചെയ്യുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ് ശിക്ഷയും. കുട്ടികള്‍ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. ഇന്ന് കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നുമാത്രമല്ല കാമ്പസ്സില്‍ വില്‍പ്പനയും നടത്തുന്നു. അതുകൊണ്ട് പ്രായം കണക്കാക്കി ശിക്ഷ വിധിക്കുന്നത് ശരിയല്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.ഭാരതത്തിലെ ഐഎസ് ബന്ധമുള്ള പലരും 14 നും 16 ന് മധ്യേ പ്രായമുള്ളവരാണ്. ഇവര്‍ ചെയ്യുന്ന രാജ്യദ്രോഹം മാപ്പര്‍ഹിക്കുന്നതല്ല. ഇപ്പോള്‍ പാസ്സാക്കിയ ബില്ലിനോട് കഠിനമായ വിയോജിപ്പ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കഴിഞ്ഞു. കുട്ടിക്കുറ്റവാളികളുടെ പുനരധിവാസത്തിന് ശ്രദ്ധ നല്‍കുന്നില്ല എന്ന ആരോപണവും ഉണ്ട്.
ബാലനീതി നിയമത്തിലെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മാനസിക പരിഷ്കരണം, പുനരധിവാസം, സമൂഹവുമായുള്ള ഇടപഴകല്‍ എന്നിവ നടപ്പിലാക്കണമെന്നും വ്യവസ്ഥയുണ്ട്. കടുത്ത ശിക്ഷയുടെ അഭാവം ക്രിമിനലൈസ്ഡ് ആയ കുട്ടികളെ ആരെയും ഒന്നിനെയും ഭയപ്പെടാതെ കുറ്റകൃത്യങ്ങള്‍ ചെയ്യാം എന്ന മാനസിക നിലയിലേക്ക് എത്തിക്കാം. ഇപ്പോഴത്തെ നിയമനിര്‍മാണം കുട്ടിക്കുറ്റവാളികളെ പ്രായപൂര്‍ത്തിയായവരായി കണക്കാക്കി ശിക്ഷ നല്‍കണമെന്നാണ്. അത് നീതിയല്ലേ? ഒരു കുട്ടിക്കുറ്റവാളി കടുത്ത ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യാന്‍ പ്രാപ്തനാണെങ്കില്‍ അതിനുള്ള ശിക്ഷ നേരിടാനും തന്റേടമുണ്ടാകും. കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ 47 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് ദൃശ്യമാധ്യമങ്ങള്‍ പറയുന്നത്. കൗമാരപ്രായത്തിന്റെ മറവില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടാനാകില്ലെന്ന് ബാലനീതി നിയമം ഉറപ്പുവരുത്തുന്നു. കുറ്റം ചെയ്താല്‍ ശിക്ഷ ലഭിക്കും എന്ന അവബോധം കുട്ടിക്കുറ്റവാളികള്‍ക്കുണ്ടാവേണ്ടതാണ്.
ഇന്ന് കുട്ടിക്കുറ്റവാളികള്‍ പെരുകുന്നുവെങ്കില്‍ അതിന് രക്ഷിതാക്കള്‍ക്കും സമൂഹത്തിനും സോഷ്യല്‍ മീഡിയയ്ക്കും വലിയ പങ്കാണുള്ളത്. ഇത് ഗാഢമായ വിചിന്തനത്തിന് വിധേയമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: