കൊച്ചി: ബാര്‍കോഴക്കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രി കെ.ബാബുവിനെതിരെ എന്തുകൊണ്ടാണ് ഇതുവരെ എഫ്ഐആര്‍ സമര്‍പ്പിക്കാത്തതെന്നും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കോടതി ചോദിച്ചു.
മന്ത്രി ബാബുവിനെതിരെ വിജിലന്‍സ് നടത്തിയ ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നുവ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന് ബെഞ്ച് ആവശ്യപ്പെട്ടു.
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ, വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
മന്ത്രി ബാബുവിനെതിരായ ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തി 2015 ജൂണ്‍ ആറിനു പ്രാഥമികാന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതാണെന്നും എന്നാല്‍ ഈ റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എന്തു നടപടിയാണ് സ്വീകരിച്ചതെന്നു കോടതി ചോദിച്ചു.
ലളിത കുമാരി കേസില്‍ സുപ്രീംകോടതി നല്കിയ വിധിയുടെ അടിസ്ഥാനത്തില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതല്ലേയെന്നും കോടതി വാക്കാല്‍ ചോദിച്ചു. എന്നാല്‍ ബാര്‍ കോഴയുമായി ബന്ധപ്പെട്ട പല കേസുകളും നിലനില്ക്കുന്നുണ്ടെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി പറഞ്ഞു. പല കേസുകളും കോടതിയുടെ പരിഗണനയിലായതിനാലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനു കാലതാമസം വന്നത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും അറിയിക്കാനാവില്ലെന്നും എ.ജി പറഞ്ഞു. ഹര്‍ജിയുമായി ബന്ധപ്പെട്ടു വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട നടപടികള്‍ വ്യക്തമാക്കി ഒരാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
ബാര്‍ കോഴ കേസിലെ അന്വേഷണത്തിന് നിലവിലുള്ള ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ കേസന്വേഷണത്തിന്റെ ചുമതലയുള്ള വിജിലന്‍സ് എസ്പി: ആര്. സുകേശന് കേസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജി ആരോപിക്കുന്നു. ഇടതു ഭരണകാലത്ത് മന്ത്രിയായിരുന്ന എളമരം കരീമിനെതിരായ വിജിലന്‍സ് കേസില്‍ അദ്ദേഹത്തിനനുകൂലമായ റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥനാണ് സുകേശനെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ബാര്‍ കോഴയിടപാടില്‍ മന്ത്രി കെ. ബാബുവിനും പങ്കുണ്ടെന്ന് മൊഴിയുള്ളതിനാല്‍ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സിബിഐ അന്വേഷണത്തിനു നിര്‍ദേശം നല്‍കണമെന്നുമാണ് വി.എസ്. സുനില്‍കുമാര്‍ എംഎല്‍എ നല്കിയ ഹര്‍ജിയിലെ ആവശ്യം. മന്ത്രി ബാബുവിനെതിരെ തെളിവില്ലെന്ന തരത്തില്‍ സമര്‍പ്പിച്ച പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരമൊരു റിപ്പോര്‍ട്ടിന് വഴിവെച്ച രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കണമെന്നും ഇതു തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജികള്‍ ഹൈക്കോടതി ഒരാഴ്ച കഴിഞ്ഞ വീണ്ടും പരിഗണിക്കും. ഇതിനിടെ ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരെ വിജിലന്‍സ് കോടതി ഉത്തരവിട്ട ക്യുക്ക് വെരിഫിക്കേഷനുള്ള നടപടികള്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: