ഇതു വ്രതശുദ്ധിയുടെ പുണ്യം പേറുന്ന ശബരിമല തീര്‍ത്ഥാടനക്കാലം. തങ്ങളുടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധമാക്കി, ഈ ലോകത്തിലെ സര്‍വചരാചരങ്ങളിലും സമത്വം ദര്‍ശിച്ച് ഭൂതനാഥനായ ശാസ്താവിന്റെ ദര്‍ശനപുണ്യത്തിനായി ശബരിമലയിലേക്കു യാത്ര തിരിക്കുന്ന ലക്ഷോപലക്ഷം അയ്യപ്പന്മാര്… പഞ്ചേന്ദ്രിയങ്ങള്‍ (കണ്ണ്, നാക്ക്, മൂക്ക്, ത്വക്ക്, ചെവി), അഷ്ടരാഗങ്ങള്‍ (കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, അസൂയ, ഡംഭ്), ത്രിഗുണങ്ങള്‍ (സത്വം, രജസ്സ്, തമസ്സ്), വിദ്യ, അവിദ്യ എന്നിവയെ ഓരോരോ പടികളായി സങ്കല്‍പ്പിച്ച് പതിനെട്ടുപടികള്‍ കയറി ഭഗവാന്റെ തിരുസന്നിധിയിലെത്തുന്ന ഭക്തര്‍ക്കു മുന്നില്‍ തെളിഞ്ഞു കാണുന്ന മഹത് വചനം-തത്വമസി അഥവാ അത് നീയാകുന്നു. ആ ജഗത്ഗുരുവിന്റെ സന്നിധിയില്‍ കേവലമായ ശരീരബോധത്തിനപ്പുറം താന്‍ ഈശ്വരനാണ് എന്ന ദൃഢമായ സങ്കല്‍പ്പത്തില്‍ ആത്മനിര്‍വൃതിയില്‍ ലയിക്കുകയാണ് ഓരോ അയ്യപ്പനും…
പാലാഴിമഥനത്തില്‍ അസുരന്മാരെ ഭ്രമിപ്പിച്ച് അമൃത് ദേവന്മാര്ക്കു നല്കിയ മഹാവിഷ്ണുവിന്റെ മോഹിനിയെന്ന മായാപ്രകൃതിക്ക് പരമാത്മചൈതന്യമായ ശിവനില്‍ ജനിച്ച പുത്രനാണ് അയ്യപ്പന്. ഈ പാലാഴി മഥനം എന്ന പ്രക്രിയ എങ്ങനെയാണ് ഓരോ മനുഷ്യശരീരത്തിലും നടക്കുന്നതെന്നും തത്ത്വമസി എന്ന മഹത് വചനം ഇതുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുമെന്നുള്ള വേറിട്ടുള്ള ഒരു അന്വേഷണമാണ് ഈ ലേഖനത്തിലൂടെ ഇവിടെ നടത്തുന്നത്.
പണ്ട് ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപം നിമിത്തം ദേവന്മാര്ക്ക് ജരാനരകള്‍ ബാധിച്ചു. തങ്ങളുടെ ജരാനരകള്‍ മാറ്റാന്‍ ചിരവൈരികളായ അസുരന്മാരുമായി സഖ്യം ചെയ്ത് ദേവന്മാര് പാലാഴിമഥനം നടത്തി. മന്ദര പര്‍വതത്തെ കടകോലാക്കി, വാസുകിയെ കയറാക്കി പാലാഴി മഥനം നടത്തിയപ്പോള്‍ വളരെയേറെ മംഗളകരമായ വസ്തുക്കളും അമംഗളകരമായ വസ്തുക്കളും ആ പാലാഴിയില്‍ നിന്നും ഉത്ഭവിച്ചു. കാമധേനുവും പാരിജാതവും പോലുള്ള മംഗളകരമായ വസ്തുക്കള്‍ ദേവന്മാര് പങ്കിട്ടെടുത്തപ്പോള്‍ മദ്യം പോലുള്ള അമംഗളകരമായ വസ്തുക്കള്‍ അസുരന്മാരും സ്വീകരിച്ചു. മഥനത്തിന്റെ അവസാനം എല്ലാവരും ആകാംക്ഷാഭരിതരായി കാത്തിരുന്ന അമൃതുമായി ധന്വന്തരി പാലാഴിയില്‍ നിന്നും ഉയര്‍ന്നുവന്നു.
ആ അമൃത് അസുരന്മാര് തട്ടിയെടുക്കുകയും മഹാവിഷ്ണു മോഹിനീരൂപം കൈക്കൊണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച് അത് ദേവന്മാര്ക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഇതിനിടെ ദേവന്മാരറിയാതെ അവര്‍ക്കിടയില്‍ കയറിക്കൂടി ദേവരൂപത്തില്‍ അസുരന്മാരായ രാഹുവും കേതുവും ആ അമൃത് ഭുജിച്ചു. ദേവന്മാര്ക്കിടയിലിരുന്ന് അമൃത് ഭുജിക്കുന്ന ആ അസുരന്മാരെ സൂര്യചന്ദ്രന്മാര് മഹാവിഷ്ണുവിന് കാട്ടിക്കൊടുക്കുകയും വിഷ്ണു തന്റെ സുദര്‍ശന ചക്രമുപയോഗിച്ച് അവരുടെ ശിരസ്സറുക്കുകയും ചെയ്തു. എങ്കിലും അമൃത് ഭുജിച്ചതിന്റെ ഫലമായി അവരെ വധിക്കുവാന്‍ വിഷ്ണുവിന് സാധിച്ചില്ല. തലയും ഉടലും വെവ്വേറെയായി നവവിഗ്രഹ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അവര്‍ തങ്ങളെ ഈ നിലയിലാക്കിയ സൂര്യചന്ദ്രന്മാരെ നശിപ്പിക്കാന്‍ തക്കം പാര്‍ത്തിരുന്നു. ഇന്നും രാഹു കേതുക്കള്‍ സൂര്യചന്ദ്രന്മാരെ വിഴുങ്ങുമ്പോള്‍ ഗ്രഹണം നടക്കുന്നുണ്ടെങ്കിലും രാഹുകേതുക്കളുടെ തലയും ഉടലും വെവ്വേറെയായതിനാല്‍ ഗ്രഹണം അല്‍പ്പസമയം മാത്രം നിലനില്ക്കുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: