വാസ്തവത്തില്‍ ഭഗവാന്റെ മുതല്‍ എന്റേതെന്ന് കരുതി ഭഗവാന് സമര്പ്പിക്കാത്തതല്ലെ കളവ്. അത് ഭഗവാന് മടക്കിയെടുക്കുമ്പോള്‍, കട്ടു എന്നുപറയുന്നത് അനൗചിത്യം മാത്രമല്ല അന്യായംകൂടിയാണ്. കട്ട മുതല്‍ തന്റേതെന്നു കരുതി, അവയെപ്പറ്റി സദാ ചിന്തിക്കുക-വിഷയചിന്ത-ഭഗവദ്വിസ്മൃതി ഇതാണ് ദുഃഖകാരണം.
വിഷയാന്‍ ധ്യായതശ്ചിത്തം
വിഷയേഷുവിഷഞ്ജതേ
മാമനുസ്മരശ്ചിത്തം മയ്യേവ
പ്രവിലീയതെ
(ഭാ.11-14-27)
ഭഗവാന്റെ വികൃതിയാല്‍ ഗോപികള്‍ക്ക് സദാ ശ്രീകൃഷ്ണചിന്തയ്ക്കു മാത്രമേ സമയമുള്ളൂ എന്നായി. പതിനായിരം കൊല്ലം തപസ്സു ചെയ്ത യോഗീശ്വരന്മാര്ക്ക് ഭഗവാനെ അരനിമിഷം മനസ്സില്‍ ഇളകാതെ നിര്‍ത്താന്‍ സാധിക്കാത്ത ദുഃഖം, വൃന്ദാവനത്തിലെ ഇടയത്തികളായ ഗോപികള്‍ക്ക് ഭഗവാനെ-കൃഷ്ണനെ-അരനിമിഷമെങ്കിലും മനസ്സില്‍നിന്ന് മറന്നു കിട്ടാത്ത ദുഃഖം! ഏതൊരു ഉന്നതസ്ഥിതിയിലേയ്ക്കാണ് ശ്രീകൃഷ്ണന് ഗോപിത്തമ്പുരാട്ടികളെ ഉയര്‍ത്തിയതെന്ന് അല്‍പ്പം അറിവുള്ളവര്‍ക്കേ അറിയാന്‍ സാധിക്കൂ.
സര്‍വേശ്വരനായ ശ്രീകൃഷ്ണന് യജ്ഞം ചെയ്തുകൊണ്ടിരുന്ന ബ്രാഹ്ണരോട് അല്‍പ്പം ഭക്ഷണം യാചിക്കാന്‍ ഗോപക്കുട്ടികളെ അയച്ചു. കൊടുത്തില്ല എന്നുമാത്രമല്ല കണ്ടഭാവം പോലും-കേട്ടഭാവം പോലും നടിച്ചില്ല. കുട്ടികള്‍ വെറുംകൈയോടെ മടങ്ങി വന്നപ്പോള്‍ വീണ്ടും ബ്രാഹ്മണ പത്നിമാരോടു പോയി ഇരക്കാനയച്ചു. കുട്ടികളില്‍നിന്നും കൃഷ്ണന് അടുത്തുവന്നു എന്നുകേട്ടതും ചതുര്വിധ ഭക്ഷണ സാധനങ്ങളുമെടുത്ത് നദി സമുദ്രത്തിലേയ്ക്കെന്നപോലെ അതിവേഗത്തില്‍ കൃഷ്ണസമീപത്ത് അവര്‍ എത്തി. ഭഗവാന് സന്തോഷിച്ച് അവരെ അനുഗ്രഹിച്ചു. ഇതാണ്. കഥ. പുസ്തകപ്പഠിപ്പ്, ജാതിമേന്മ, കുലമഹിമ, യാഗാദികര്മാനുഷ്ഠാനം ഇവയൊക്കെ ആ ബ്രാഹ്മണര്‍ക്ക് ഗര്‍വ് വര്‍ധിപ്പിച്ചതല്ലാതെ, ഭക്തിജ്ഞാനങ്ങള്‍ നല്‍കിയില്ല. ഇതൊന്നുമില്ലാത്ത ബ്രാഹ്മണ സ്ത്രീകള്‍ക്ക് വിനയവും ഭക്തിയും ഉണ്ടായിരുന്നു.
അതിനാല്‍ ശ്രീകൃഷ്ണദര്‍ശനവും അനുഗ്രഹവും ക്ഷിപ്രസാദ്ധ്യമായി ഈ കഥ ഓര്‍ത്താവുമോ, ഭക്ത കവി പൂന്താനം, ”ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ച് കുന്തിച്ച് ബ്രഹ്മാവുമെനിക്കൊക്കയെന്നും ചിലര്‍” എന്ന വരികള്‍ എഴുതിയത്. ബ്രാഹ്മണന് എന്നത് ഒരു ജാതിയോ, ഒരു പ്രത്യേക തൊഴില്‍ ചെയ്യുന്നവനോ, പ്രത്യേക പുസ്തകങ്ങള്‍ പഠിച്ചവനോ അല്ല എന്നും വിശിഷ്ടങ്ങളായ ഒമ്പതുഗുണങ്ങളുള്ളവനാണ് (ഗീത 18-41) എന്നും വ്യക്തമാക്കിയിട്ടും നാം അതു കണക്കാക്കാതെ പഴയ പാരമ്പര്യത്തില്‍ കടിച്ചുതൂങ്ങുന്നത് അത്ഭുതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: