അമ്പലപ്പുഴ: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളി ശബരിമല ദര്‍ശനം നടത്താന്‍ അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു. 51 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെ അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി രണ്ടുനേരം അന്നദാനവും അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിലും ഭവനങ്ങളിലുമായി ആഴിപൂജകളും നടത്തിയശേഷമാണ് സംഘം യാത്ര തുടങ്ങിയത്.
അമ്പലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള സ്വാമിഭക്തര്‍ കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തി. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചുറ്റുവിളക്കുകള്‍ തെളിയിച്ച് പ്രത്യേക പൂജകളും നടത്തി എരുമേലി പേട്ടതുള്ളലിന് എഴുന്നെള്ളിക്കാനുള്ള തിടമ്പ് മേല്‍ശാന്തി കേശവന് നമ്പൂതിരി പൂജിച്ച് സമൂഹപ്പെരിയോന് കളത്തില്‍ ചന്ദ്രശേഖരന് നായര്‍ക്ക് കൈമാറി. തുടര്‍ന്ന് തിടമ്പ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് എഴുന്നെള്ളിച്ച് രഥയാത്ര ആരംഭിച്ചു. അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങള്‍ ദര്‍ശിച്ച് രാത്രി 8.30ഓടെ തിരികെയെത്തി. ഇന്ന് രാവിലെ എട്ടിനാണ് യാത്ര തുടരുന്നത്.
12നാണ് ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍. 14ന് പമ്പസദ്യ നടത്തിയശേഷം സംഘം മലകയറും. 15ന് മകരവിളക്കുദിവസം നെയ്യഭിഷേകവും അമ്പലപ്പുഴക്കാരുടെ മഹാനിവേദ്യവും നടത്തും. മകരവിളക്കിന്റെ പിറ്റേന്ന് മാളികപ്പുറത്തുനിന്നും സന്നിധാനത്തേക്ക് അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി നടത്തും. പതിനെട്ടാം പടിയില്‍ കര്‍പ്പൂരാരാധന നടത്തിയശേഷം ശീവേലി തിരികെ മാളികപ്പുറത്ത് എത്തി ഇറക്കിയെഴുന്നെള്ളിക്കും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് കര്‍പ്പൂരാഴി പൂജയും നടത്തി പത്തുനാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് സംഘം മലയിറങ്ങും. സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: