കായംകുളം: റവന്യു ഉപജില്ലാ കലോത്സവ വേദികളില്‍ പോലീസിനെ കാഴ്ചക്കാരാക്കി സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. പ്രധാന വേദിയുള്‍പ്പെടെ മത്സരാര്‍ത്ഥികളായ വിദ്യര്‍ത്ഥിനികള്‍ക്കും കാഴ്ചക്കാരായി എത്തുന്ന സ്ത്രീകള്‍ക്കും നേരെയാണ് ഇവരുടെ അതിക്രമം. അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുള്ള കമന്റുകളും ചേഷ്ടകളുമായി ഇവര്‍ സദസ്സുകള്‍ക്ക് സമീപം നിലയുറപ്പിക്കുന്നു. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്നു.
ഇന്നലെ വേദി ഒന്നില്‍ ഒപ്പന മത്സരം നടക്കുമ്പോള്‍ ഇത്തരത്തില്‍ എത്തിയ യുവാക്കള്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി. മറ്റ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സംഘാടകരും ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം സംഘാടകരെ മര്‍ദ്ദിച്ചു. ഇത് കണ്ടെത്തിയ വിദ്യാര്‍ത്ഥികളേയും ഇവര്‍ മര്‍ദ്ദിച്ചു. ഇതോടെ സംഘര്‍ഷം റോഡിലേക്ക് വ്യാപിച്ചു.
ഇതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ജന്മഭൂമി ലേഖകന്‍ പ്രദീപ് കുമാറിനെ അക്രമിസംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഈ സമയം വേദിക്ക് സമീപം ഉണ്ടായിരുന്ന പോലീസ് ഇടപെട്ടങ്കിലും പ്രശ്നം രൂക്ഷമാകുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരുടെ പക്കല്‍ നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ പോലീസ് തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: