പട്ന: ആരാണ് ബീഹാര്‍ മുഖ്യമന്ത്രി? സംശയമില്ലാതെ ആരും പറയും- നിതീഷ് കുമാര്‍. എന്നാല്‍, രേഖകളില്‍ മാത്രമാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയെന്ന് ബീഹാറില്‍നിന്നുള്ള വാര്‍ത്തകള്‍. ബീഹാറിലെ ഭരണയന്ത്രം തിരിക്കുന്നത് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആണെന്ന് അവിടത്തെ രാഷ്ട്രീയവൃത്തങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഒരേ സ്വരത്തില്‍ പറയും.
ബീഹാറിന്റെ ‘സൂപ്പര്‍’ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ ലാലു പ്രസാദ് യാദവ്. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഈ ‘മുഖ്യനു’ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുകയാണിപ്പോള്. അഴിമതിക്കുറ്റത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ വിലക്കുള്ള ലാലു സംസ്ഥാന ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുന്നു, നിര്‍ദ്ദേശങ്ങള്‍ നല്കുന്നു; ഭരിക്കുന്നു.
മന്ത്രിസഭയില്‍ അംഗങ്ങളായ മക്കളെ ഉപയോഗിച്ചാണ് ലാലു ബീഹാറിന്റെ ഭരണചക്രം തിരിക്കുന്നത്. ഇളയ മകന് തേജസ്വി പ്രതാപ് യാദവിന് ഉപമുഖ്യമന്ത്രി സ്ഥാനം വാങ്ങി നല്കി ലാലു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിന്. മറ്റൊരു മകന് തേജ് പ്രതാപ് യാദവ് ആരോഗ്യ മന്ത്രി. ലാലുവിന്റെ വിശ്വസ്തരായ രണ്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മക്കളുടെ വകുപ്പിന്റെ ചുമതലയേല്‍പ്പിച്ചാണ് ഭരണം. കേന്ദ്ര റെയി ്ല്വേ മന്ത്രിയായിരിക്കെ ഒപ്പമുണ്ടായിരുന്ന സുധീര്‍ കുമാറിനെ പൊതുമരാമത്ത് വകുപ്പിലും, ആര്.കെ. മഹാജനെ ആരോഗ്യ വകുപ്പിലും സെക്രട്ടറിയാക്കി. ഇതിലൂടെ ഉദ്യോഗസ്ഥരിലേക്ക് കടന്നുകയറി ലാലു. സര്‍ക്കാര്‍ ആശുപത്രികളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി അടിക്കടി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട് ഈ അഭിനവ മുഖ്യന്. മറ്റൊരു പ്രഖ്യാപനവും ലാലു നടത്തിയിട്ടുണ്ട്. ജനങ്ങള്‍ക്ക് എന്തു പ്രശ്നമുണ്ടെങ്കിലും എന്നെ വിളിക്കാം. ഞാന്‍ ഇടപെട്ട് പരിഹരിക്കും.
സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലെന്ന് ലാലു തന്നെ പറയുന്നു. ക്രമസമാധാനം മെച്ചപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ‘കര്‍ശനമായി’ ആവശ്യപ്പെട്ടിട്ടുണ്ടത്രേ. പോലീസുകാരെ നിലയ്ക്കു നിര്‍ത്തണമെന്ന ഉപദേശവും ലാലു നിതീഷിന് നല്കുന്നു. ഉപദേശമല്ല മാര്‍ഗരേഖയെന്നാണ് ലാലു അനുകൂലികളുടെ പക്ഷം. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ആര്‍ജെഡി അധ്യക്ഷന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. മക്കളുടെ മാത്രമല്ല എല്ലാ വകുപ്പുകളിലെയും. മന്ത്രിമാരായ മക്കള്‍ക്കൊപ്പം മന്ത്രി ബംഗ്ലാവില്‍ താമസിക്കുന്ന അച്ഛന് രാവിലെയും വൈകുന്നേരവും ജനസഭയും ഉദ്യോഗസ്ഥസഭയും നടത്തുന്നു.
നിയമസഭയിലെ 80 അംഗങ്ങളെ കാട്ടിയാണ് ലാലു മുഖ്യമന്ത്രി നിതീഷ് കുമാറിനെ വരച്ച വരയില്നിര്ത്തുന്നത്. ഭരണനഷ്ടത്തെക്കുറിച്ചുള്ള വേവലാതിയില്‍ 71 അംഗങ്ങളുള്ള ജെഡിയുവും 21 പേരുള്ള കോണ്‍ഗ്രസുമെല്ലാം ആര്‍ജെഡി നേതാവിനു മുന്നില്‍ താണുവണങ്ങി നില്ക്കുന്നു. നിതീഷിനാകട്ടെ കാഴ്ചക്കാരനാകേണ്ടിയും വരുന്നു. ലാലുവിന്റെ കൈകടത്തലില്‍ ജെഡിയുവും കോണ്‍ഗ്രസും കടുത്ത അമര്‍ഷത്തിലാണ്.
ലാലു സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാറാണെങ്കിലും, പിന്നില്‍നിന്ന് ഭരണം നിയന്ത്രിക്കുന്നത് ലാലു പ്രസാദ് യാദവെന്ന് ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: