കോട്ടയം: അവര്‍ വിശദീകരിക്കുന്നു, ബിജെപി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറയാത്തത് പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതിനു പിന്നില്‍ ചില ഗൂഢാലോചന ഉണ്ടായിരുന്നു. ചിലര്‍ താല്‍ക്കാലിക നേട്ടത്തിനായി നുണക്കഥകള്‍ പടച്ചുവിടുമ്പോള്‍ അതെങ്ങനെ മറ്റുള്ളവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ജമാഅത്ത് ആയ ആദികാട്ടുകുളങ്ങര ജമാഅത്ത് പ്രസിഡന്റ് പി. എം. ഷാജഹാനും വഴിയോരക്കച്ചവടക്കാരനായ നവാസും.
ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രസ്താവിച്ചുവെന്ന് ചിലര്‍ കള്ളവാര്ത്തയുണ്ടാക്കി. ബിജെപി വിരുദ്ധരായ ചില മാധ്യമങ്ങള്‍ അത് പ്രചരിപ്പിച്ചു. സിപിഎം നേതാക്കളും മുഖ്യമന്ത്രിയും കുമ്മനം നടത്താത്ത പ്രസ്താവനയുടെ പേരില്‍ പ്രതിഷേധിച്ചു. അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഉണ്ടെങ്കില്‍ തെളിയിക്കാനും കുമ്മനം വെല്ലുവിളിച്ചതോടെ മുഖ്യമന്ത്രിയും പിണറായിയും പിന്മാറി. ബിജെപി അദ്ധ്യക്ഷന്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ തുടങ്ങിയിരിക്കുകയാണ്.
വാസ്തവം പലര്‍ക്കും ബോധ്യപ്പെട്ടെങ്കിലും ചിലര്‍ക്ക് ഉള്ളില്‍ ആശങ്കയുണ്ടായിട്ടുണ്ട്.
നുണപ്രചാരണം നടത്തിയവര്‍ക്ക് അത്രയേ ലക്ഷ്യമുണ്ടായിരുന്നുള്ളു. എന്നാല്‍, 75 വര്‍ഷമായി തിരുവിതാംകൂറിലെ പ്രധാന ആരാധനാലയങ്ങളിലെ ഉത്സവക്കാലത്ത് വ്യാപാരം നടത്തുന്നവര്‍ക്ക് ഇതുവരെ ആര്‍എസ്എസിന്റേയോ പോഷക സംഘടനകളുടേയോ ഒരെതിര്‍പ്പും ഉണ്ടായിട്ടില്ലെന്നും സഹകരണവും സംരക്ഷണവുമേ ഉണ്ടായിട്ടുള്ളെന്നും ഷാജഹാന് വിശദീകരിക്കുന്നു.
ഇപ്പോള്‍ കുമ്മനം രാജശേഖരന്റെ, ഇല്ലാത്ത പ്രസ്താവനയുടെ പേരില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടു ലക്ഷ്യമിട്ടു നടത്തുന്ന പ്രചാരണങ്ങള്‍ ഭാവിയില്‍ ഹിന്ദു-മുസ്ലിം വൈരത്തിന് കാരണമാവുമെന്ന് ഷാജഹാന് അഭിപ്രായപ്പെടുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്ക് ദോഷമേ വരുത്തൂ, അദ്ദേഹം പറഞ്ഞു.
ശബരിമല സന്നിധാനത്തും പരിസരത്തും മണ്ഡല ഉത്സവ കാലത്തും മലയാള മാസാരംഭത്തിലും ഞങ്ങളുടെ ആള്ക്കാര് വര്‍ഷങ്ങളായി വ്യാപാരം നടത്തുന്നുണ്ട്. ഒരിക്കല്‍ പോലും ഇവരുടെ ഭാഗത്തു നിന്നും യാതൊരു ശല്യവുമുണ്ടായിട്ടില്ല. എന്തിനാണ് ഇപ്പോള്‍ പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളുമായി രംഗത്ത് എത്തിയത്. കുമ്മനം രാജശേഖരന്റെ വരവിനെ മുസ്ലിങ്ങള്‍ ഭീതിയോടെ കാണണമെന്ന താല്പര്യമാണ് ഇരുമുന്നണികള്‍ക്കും. എന്നാല്‍ മാറ്റം കേരളത്തിലുമുണ്ട്. മുസ്ലിങ്ങളും മാറ്റം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ആദികാട്ട് കുളങ്ങരയിലെ പല വാര്‍ഡുകളിലും ബിജെപിക്ക് വോട്ട് ലഭിച്ചത്. സമാധാനം ആഗ്രഹിക്കുന്ന, ദേശീയതയില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ രാഷ്ട്രീയക്കാരുടെ തട്ടിപ്പുകള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ പുതിയ പ്രസിഡന്റ് മനുഷ്യസ്നേഹിയാണ്. അതുകൊണ്ട് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു, ഷാജഹാന് പറഞ്ഞു.
വഖഫ് സ്വത്ത്, ക്ഷേത്ര സ്വത്തുക്കള്‍ ദുര്‍വിനിയോഗം ചെയ്യുന്നതുപോലെ ദുര്‍വ്വിനിയോഗം ചെയ്യപ്പെടുകയാണ്. വഖഫ് ആനുകൂല്യങ്ങള്‍ സമുദായത്തിലെ സാധാരണക്കാരന് ലഭ്യമാകുന്നില്ല. ക്ഷേത്രസ്വത്ത് ദുര്വ്വിനിയോഗത്തിനെതിരെ പോരാടുന്ന നേതാവായ കുമ്മനത്തിന് മറ്റു സമുദായങ്ങളുടെ വിഷമങ്ങള്‍ മനസ്സിലാകും. വഖഫ് ബോര്‍ഡ് പരിഷ്കരിക്കണം. ന്യൂനപക്ഷങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ദുര്‍വ്വിനിയോഗം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, ജമാഅത്ത് പ്രസിഡന്റ് തുടര്‍ന്നു.
കേന്ദ്ര സര്‍ക്കാരിന്റെ മദ്രസ നവീകരണഫണ്ട് ഇപ്പോള്‍ മലപ്പുറത്തും കോഴിക്കോടും മാത്രമായി വിനിയോഗിക്കുന്നു. പഴയ മോണിറ്ററിങ് കമ്മറ്റികള്‍ പിരിച്ച്വിട്ട് പുതിയ കമ്മറ്റികള്‍ രൂപീകരിച്ചാലേ എല്ലാ മുസ്ലിങ്ങള്‍ക്കും പ്രയോജനമുണ്ടാകൂ. അറബിക് സര്‍വ്വകലാശാല തിരുവിതാംകൂറില്‍ സ്ഥാപിക്കണം. ന്യൂനപക്ഷ പുരോഗതിക്കായുള്ള പദ്ധതികള്‍ എല്ലാ പ്രദേശങ്ങളിലും ലഭ്യമാക്കാന്‍ ബിജെപിയുടെ സഹായം വേണം. ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും സഹായങ്ങള്‍ വടക്ക് നിന്ന് തെക്കോട്ട് എത്തുന്നില്ല. ഇവരാരു ഭരിച്ചാലും ഇതിനൊരു മാറ്റം ഉണ്ടാകില്ലെന്ന തിരിച്ചറിവാണ് മുസ്ലീം സമുദായം മാറി ചിന്തിക്കാന്‍ കാരണം.
ഇടതിനും കോണ്‍ഗ്രസ്സിനും മുസ്ലിമും ഹിന്ദുക്കളും എന്നും തമ്മില്‍ കലഹിക്കുന്നതിലാണ് താത്പര്യം. ഈ അകല്‍ച്ച മുതലെടുത്ത് അധികാരത്തിലെത്താന്‍ ഇവര്‍ ന്യൂനപക്ഷ സമുദായങ്ങളെ ചവിട്ടുപടിയായി ഉപയോഗിക്കുന്നു. ന്യൂനപക്ഷങ്ങളും ഇത് തിരിച്ചറിയണം. മറ്റു സംസ്ഥാനങ്ങളിലെങ്ങും മുസ്ലിം സമുദായം ബിജെപിയോട് കാണിക്കാത്ത അകല്‍ച്ച കേരളത്തിലുണ്ട്. ഇതിന് കാരണം മാറി മാറി വന്ന ഇടത്- കോണ്‍ഗ്രസ് ഭരണത്തിന്റെ ഫലമാണ്. പലപ്പോഴും ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയാശങ്കകള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ ഇവര്‍ വിജയിച്ചു. കുറച്ചു നാള് കുറച്ചുപേര്‍ക്ക് കുറച്ചുപേരെ പറ്റിക്കാന്‍ കഴിയും. എന്നാല്‍ എപ്പോഴും എല്ലാവരേയും പറ്റിക്കാന്‍ കഴിയില്ല, ഷാജഹാന് പറഞ്ഞു.
രാമജന്മഭൂമി തര്‍ക്കം പരിഹരിക്കാന്‍ ഉടന്‍ നടപടി ഉണ്ടാവണമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഭൂരിപക്ഷ സമുദായത്തിന് സ്വീകാര്യമായ, സമുദായ സൗഹൃദത്തിന് കോട്ടമുണ്ടാകാത്ത തീരുമാനമാണ് ഉണ്ടാകേണ്ടത്. ഒരു വലിയ വിഭാഗം അവരുടെ ദേവന് ജനിച്ച സ്ഥലമാണെന്ന് വിശ്വസിക്കുമ്പോള്‍ ആ വിശ്വാസത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും എല്ലാവര്ക്കും കഴിയണം. കോടതി വിധി എന്തായാലും അത് മാനിക്കാന്‍ ഇരു സമുദായങ്ങളും തയ്യാറാവണം. രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്കിനായി പ്രശ്നം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. ഇത് തന്നെയാണ് കേരളത്തില്‍ ബിജെപി പ്രസിഡന്റിനെതിരെ, അദ്ദേഹം ചിന്തിക്കാത്ത പ്രസ്താവനയുടെ പേരില്‍ വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടാക്കിയത്. ഇത് തിരിച്ചറിയാന്‍ ഹിന്ദുക്കളും മുസ്ലിങ്ങളും തയ്യാറാവണം. ഭാരതത്തിന് ഒരു പൈതൃകമുണ്ട്. അത് സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്.
മതങ്ങളെക്കുറിച്ച് വ്യക്തമായി പഠിക്കാത്തതാണ് വര്‍ഗീയത ഉണ്ടാവാന്‍ കാരണം. ജനങ്ങളില്‍ ആശങ്കയുണ്ടാക്കി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുമ്പോള്‍ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും നഷ്ടമാവും. അതുണ്ടാവാന്‍ നമ്മള് അനുവദിക്കരുത്, ഷാജഹാന് അഭിപ്രായപ്പെട്ടു.
ക്ഷേത്ര സമീപത്ത് അന്യമതസ്ഥരെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്നു പ്രസ്താവിച്ചുവെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരേ നടത്തിയ പ്രചാരണം നട്ടാല്‍ മുളയ്ക്കാത്ത കള്ളമാണെന്ന് നവാസ് പറയുന്നു. ”ഒരിക്കല്‍ പോലും ആര്‍എസ്എസുകാരുടെ ഭാഗത്തു നിന്നും ഒരു തടസ്സവും എനിക്കുണ്ടായിട്ടില്ല. രാഷ്ട്രീയ ലഭത്തിന് വേണ്ടി സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരണം മത സൗഹാര്‍ദ്ദം തകര്‍ക്കാനേ ഇടയാക്കൂ. തമ്മില്‍തല്ലിച്ച് നേട്ടം കൊയ്യാനാണ് ഇവര്‍ ശ്രമിക്കുന്ന,”തെന്ന് വര്‍ഷങ്ങളായി ക്ഷേത്രോത്സവങ്ങളില്‍ വഴിവാണിഭം നടത്തുന്ന നവാസ് പറയുന്നു.
ആദികാട്ട് കുളങ്ങര ഗ്രാമത്തിലെ 99 ശതമാനം ആള്‍ക്കാരും ഉപജീവനം നടത്തിയിരുന്നത് ക്ഷേത്രങ്ങളെ ആശ്രയിച്ചായിരുന്നു. ബലൂണുകളും വളകളും ക്ഷേത്രോത്സവ സ്ഥലങ്ങളില്‍ കച്ചവടം നടത്തിയിരുന്ന തങ്ങളുടെ പൂര്‍വ്വികര്‍ക്കും തങ്ങള്‍ക്കും ഇതുവരെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങളുടെ മതം പോലും ആരും തിരക്കാറുമില്ല. ശബരിമലയിലും ഓച്ചിറയിലും പന്തളത്തും പെരുപുരത്തി മലനട ക്ഷേത്രത്തിലും തുടങ്ങി എത്രയോ ക്ഷേത്രങ്ങളില്‍ ഞാന്‍ കച്ചവടം നടത്തിയിരിക്കുന്നു. ഇപ്പോഴും നടത്തുന്നു. ഒരു ആര്‍എസ്എസുകാരനും ഇതുവരെ എതിരെ ഒന്നും ചെയ്തിട്ടില്ല. പലപ്പോഴും സഹായങ്ങള്‍ തന്നിട്ടുണ്ട്, ഷാനവാസ് പറയുന്നു.
ബിജെപിയുടെ പുതിയ പ്രസിഡന്റ് കുമ്മനം രാജശേഖരന് ഞങ്ങള്‍ക്ക് പരിചിത മുഖമാണ്. ഒരുപക്ഷെ അദ്ദേഹം ഞങ്ങളെപ്പോലുള്ളവരെ അറിയണമെന്നില്ല. പ്രവര്‍ത്തകരോടൊപ്പം സംസാരിച്ചുകൊണ്ട് ക്ഷേത്ര മൈതാനത്തിലൂടെ ചിരിച്ച് തലകുലുക്കി നടന്നുപോകുന്ന അദ്ദേഹത്തെ എത്രയോ തവണ കണ്ടിരിക്കുന്നു. ദുഷ്പ്രചാരണം നടത്തി രാഷ്ട്രീയക്കാര്‍ സമാധാനന്തരീക്ഷം തകര്‍ക്കരുതെന്ന ഒരപേക്ഷ മാത്രമേ തനിക്കുള്ളുവെന്ന് നവാസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: