തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും, മൂന്ന് അന്വേഷണങ്ങളും നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് ഡയറക്ടര്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വ്യാഴാഴ്ച റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഓപ്പറേഷന് അന്നപൂര്ണ്ണയടക്കമുള്ള പരിശോധനാ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടായിരുന്നു ഡയറക്ടര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. 2013 വരെയുള്ള അന്വേഷണങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിച്ചിട്ടുള്ളതെന്നും, 2013,14, 15 വര്‍ഷങ്ങളിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണം വേണമെന്നും ഹര്‍ജിക്കാരനായ മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം കോടതിയെ അറിയിച്ചു.
എല്ലാ അന്വേഷണ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്ന് വിജിലന്‍സിന് വേണ്ടി ഹാജരായ അഡീഷണല്‍ ലീഗല്‍ അഡൈ്വസര്‍ കോടതിയെ അറിയിച്ചുവെങ്കിലും, ഹര്ജിക്കാരന് ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച് പരിശോധിക്കാനും 20നകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശം നല്കി.
കണ്‍സ്യൂമര്‍ഫെഡിന് വേണ്ടി പത്തോളം ബോട്ടുകള്‍ വാങ്ങിയതിലെ ക്രമക്കേട്, മദ്യം വാങ്ങിയതിലൂടെ ലഭിച്ച ഇന്‍സെന്റീവിലെ ക്രമക്കേട്, പലചരക്ക്, സ്റ്റേഷനറി, അരി മുതലയാവ വാങ്ങിയതിലെ അഴിമതി, പച്ചക്കറി സാധനങ്ങള്‍ തമിഴ്നാട്ടില്‍ നിന്നും വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കൊണ്ടു വന്ന സംഭവം, വാഹനങ്ങള്‍ ബോഡി കെട്ടിയതില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കിയ സംഭവം എന്നിവ ഉള്‍പ്പെടെ നൂറില്‍പരം കോടിയുടെ അഴിമതി നടന്നുവെന്നാണ് ഹര്‍ജിയിലെ ആരോപണം.
മന്ത്രി സി.എന്‍. ബാലകൃഷ്ണന് എട്ടാം പ്രതിയായുള്ളതാണ് ഹര്‍ജി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷണല്‍ രജിസ്ട്രാര്‍ വി.സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി റിജി ജി.നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്.ജയകുമാര്‍, മുന്‍ റീജ്യണല്‍ മാനേജര്‍ എം.ഷാജി, മുന്‍ റീജ്യണല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യ വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരെയാണ് ഒന്നു മുതല്‍ ഏഴ് വരെയായി പ്രതി ചേര്‍ത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: