ആലപ്പുഴ: ഭാരതീയ വിദ്യാനികേതന്റെ പന്ത്രണ്ടാമത് കലോത്സവത്തിന് ഇന്ന് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ തിരിതെളിയും. പത്തുവേദികളിലായി നടക്കുന്ന കലോത്സവം ഞായറാഴ്ച സമാപിക്കും. വിദ്യാനികേതന്റെ സംസ്ഥാനത്തെ അഞ്ഞൂറില്പരം വിദ്യാലയങ്ങളിലെ നാലായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ 165ഓളം ഇനങ്ങളില്‍ മാറ്റുരയ്ക്കും. നേരത്തെ നടത്തിയ സ്റ്റേജിതര മത്സരങ്ങളുടെ വിജയികളെയും കലോത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും.
ഇന്ന് ഉച്ചയ്ക്ക് 2.30ന് മാവേലിക്കര ബുദ്ധ ജങ്ഷനില്‍ നിന്നാരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര മാവേലിക്കര ഭദ്രാസനാദ്ധ്യക്ഷന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി സുദര്ശന് ഭഗത് ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങളുടെ ഉദ്ഘാടനം സംഗീത സംവിധായകന് എം. ജയചന്ദ്രന് നിര്‍വ്വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എം. വേലായുധന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി കലോത്സവ സന്ദേശം നല്‍കലും ആദരിക്കലും നിര്‍വ്വഹിക്കും. ആര്. രാജേഷ് എംഎല്‍എ, ഡോ. പി. കെ. മാധവന്, സ്വാമി ഗീതാനന്ദ തുടങ്ങിയവരും വിവിധ സാംസ്കാരിക സാമുദായിക നേതാക്കളും പങ്കെടുക്കും.
പന്ത്രണ്ടാം കലോത്സവമെന്ന നിലയില്‍ മാവേലിക്കരയിലും സമീപപ്രദേശങ്ങളിലുള്ള കലാ സാംസ്കാരിക രംഗത്തെ പന്ത്രണ്ടു പ്രമുഖ വ്യക്തികള്‍ പന്ത്രണ്ടു നിലവിളക്കുകള്‍ തെളിയിക്കും. 10ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മാവേലിക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലീല അഭിലാഷ് ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. സി. ആര്. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിക്കും. സിനിമാ സംവിധായകന് കെ. മധു സമ്മാനദാനം നിര്‍വ്വഹിക്കും. സംസ്ഥാന സംഘടനാ കാര്യദര്‍ശി എ. സി. ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അനുഗ്രഹപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: