കേരളം ഇന്ന് രോഗാതുരമായിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ആരോഗ്യ കേരളം പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും നടപ്പാക്കാതിരിക്കുന്നതുമായ വനവാസി മേഖലയിലെ ആരോഗ്യസംരക്ഷണം പോലെയുള്ള വൃഥാ വാഗ്ദാനമാകാതിരിക്കട്ടെ ഇത്. ഇന്ന് കേരളം ബഹുവിധ രോഗങ്ങളുടെ പിടിയിലാണ്. പ്രത്യേകിച്ച് കാന്‍സര്‍പോലുള്ള രോഗങ്ങള്‍. തമിഴ്നാട്ടില്‍നിന്ന് വിഷമയമായ കീടനാശിനി തളിച്ചുവരുന്ന പച്ചക്കറികളാണ് കേരളത്തിലും ഇപ്പോള്‍ തമിഴ് കര്‍ഷകരുടെ ഇടയിലും ക്യാന്‍സര്‍ പടരാന്‍ കാരണമാകുന്നത്. വ്യാപിച്ചുവരുന്ന ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ‘കേരള ക്യാന്‍’ എന്ന ക്യാന്‍സര്‍ പ്രതിരോധ പദ്ധതിക്കും ഇവിടെ തുടക്കമായിട്ടുണ്ട്. ഇതുകൂടാതെ കേരളം വിവിധതരം പനികളുടെ പിടിയിലാണ്.
ഡെങ്കിപ്പനിഭീഷണി വ്യാപകമായതോടെ പനിക്കൊപ്പം ശരീരവേദനയും ശക്തമായ തളര്‍ച്ചയുമായി ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. ഡിസംബര്‍ മാസത്തില്‍ മാത്രം എറണാകുളം ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയത് 16,504 പേരായിരുന്നുവത്രെ. ഇതേസമയം, എലിപ്പനിയും ടൈഫോയ്ഡും മലേറിയയും വ്യാപിക്കുന്നുണ്ട്. കേരളത്തിന്റെ അപദാനങ്ങള്‍ എന്തെല്ലാമായിരുന്നു. ആരോഗ്യകേരളം, ശുചിത്വ കേരളം, സാക്ഷര കേരളം! പക്ഷേ സാക്ഷരരായ മലയാളികളുടെ പരിസര മലിനീകരണമാണ് കേരളത്തിനെ ഈവിധം രോഗാതുരമാക്കുന്നത്.
വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയില്‍ താഴെയുള്ള എല്ലാ കുടുംബങ്ങളെയും ആരോഗ്യകേരളം പദ്ധതിയുടെ കീഴില്‍ കൊണ്ടുവരും. ഈ പദ്ധതി 42 ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ സഹായപദ്ധതികള്‍ ഒരു കുടക്കീഴില് കൊണ്ടുവരാനാണ് നീക്കം. ചിസ് പ്ലസ്, ആരോഗ്യ കിരണം, കാരുണ്യം, താലോലം തുടങ്ങിയവയാണ് പദ്ധതികള്‍. പദ്ധതികളുടെ അഭാവമല്ല, അത് ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള പ്രതിബദ്ധതയില്ലായ്മയാണ് ഈ സര്‍ക്കാരിന്റെ വീഴ്ച. വിവിധ പദ്ധതികള്‍ ഏകോപിപ്പിക്കുമ്പോള്‍ രണ്ടുലക്ഷംവരെ ധനസഹായം ഒരു സ്മാര്‍ട്ട് കാര്‍ഡിന്റെ സഹായത്തോടെ ഗുണഭോക്താക്കളിലെത്തും. തെലുങ്കാനയില്‍ നടപ്പാക്കിവരുന്ന ആരോഗ്യശ്രീ ട്രസ്റ്റിന്റെ ഐടി പ്ലാറ്റ് ഫോം ഭേദഗതികളോടെ ഇതിനായി ഉപയോഗിക്കും. രാഷ്ട്രീയ സ്വയം ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, ചിസ് പ്ലസ്, ആരോഗ്യകിരണം, കാരുണ്യ ബെനവലന്റ് ഫണ്ട്, താലോലം, ക്യാന്‍സര്‍ സംരക്ഷണ പദ്ധതി, വിവിധക്ഷേമ ബോര്‍ഡുകളുടെ കീഴിലുള്ള പദ്ധതികള്‍ എന്നിവയിലൂടെയാണ് ഇപ്പോള്‍ രോഗികള്‍ കഷ്ടപ്പെട്ട് ധനസഹായം നേടുന്നത്.
സാമ്പത്തിക സഹായം നേടാനുള്ള നടപടിക്രമങ്ങള്‍ ഓരോന്നിലും വ്യത്യസ്തമായതും രോഗികളെ വലയ്ക്കും. അഴിമതിയ്ക്കും കളമൊരുങ്ങുന്നു. അതുകൊണ്ടാണ് പദ്ധതികളെ സംയോജിപ്പിക്കുന്നത്. റവന്യൂ വകുപ്പില്‍നിന്നും വരുമാന സര്‍ട്ടിഫിക്കറ്റ് കാണിച്ചാണ് സഹായം ലഭ്യമാക്കേണ്ടത്. ഇത് നടപ്പിലായാല്‍ ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ പ്രതിവര്‍ഷം ചികിത്സാ സഹായം ലഭിക്കും. 18 വയസ്സുവരെ സൗജന്യ കാന്‍സര്‍ ചികിത്സാ സഹായം, കിടപ്പു രോഗികളുടെ ചികിത്സാ ചെലവ് ഡിസ്ചാര്‍ജ് ചെയ്താലും തുടരുക, സൗജന്യ ഒപി പരിശോധന, സൗജന്യഭക്ഷണം, മരുന്ന് മുതലായവയും പദ്ധതിയിലുണ്ട്.
പദ്ധതി പ്രഖ്യാപിച്ചെങ്കിലും പദ്ധതിയുടെ നടത്തിപ്പിനായുള്ള ട്രസ്റ്റ് രൂപീകരിക്കുന്നതേയുള്ളൂ. ട്രസ്റ്റിന് ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാകും പദ്ധതി നടപ്പാക്കുക. പിന്നീട് ആരോഗ്യവകുപ്പിന് കൈമാറും. കേരളത്തിന് ഈവിധം ഒരു പദ്ധതി ആവശ്യമാണ്. സ്വന്തം മണ്ണില്‍ പച്ചക്കറി നടാതെ, നെല്‍കൃഷി ചെയ്യാതെ അയല്‍നാടുകളെ ആശ്രയിച്ചുള്ള മലയാളിയുടെ ജീവിതത്തിന് ലഭിക്കുന്ന കടുത്ത ശിക്ഷയാണ് കാന്‍സറും മറ്റും ബാധിക്കുന്ന വസ്തുക്കള്‍ കേരളത്തിലെത്തുന്നത്. ഇപ്പോള്‍ വ്യാജ വെളിച്ചെണ്ണയും കേരത്തിന്റെ നാടായ കേരളത്തിലേക്കൊഴുകുന്നു. തമിഴ്നാടാണ് ഇവിടെയും വില്ലന്‍. വിതരണം കൊച്ചിയിലും. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണത്രെ ഈ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്.
ലൗറിക് ആസിഡും 15 ശതമാനം വെളിച്ചെണ്ണയുമാണ് മിശ്രിതം. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നതാണ് ഈ വെളിച്ചെണ്ണ. കേരളത്തില്‍ ഇന്ന് ശുദ്ധമായ കുടിവെള്ളമോ ശുദ്ധവായുവോ ഇല്ലാത്തത് മലിനീകരണം മൂലമാണ്. ബുദ്ധിയും വിദ്യാഭ്യാസവും ഉണ്ടായിട്ടും പരിസരശുചിത്വബോധം ഇല്ലാത്ത മലയാളി രോഗഗ്രസ്തനാകുന്നതില്‍ അതിശയിക്കാനില്ല. ഇപ്പറഞ്ഞ സാഹചര്യത്തില്‍ ആരോഗ്യ കേരളം പദ്ധതി സ്വാഗതാര്‍ഹമാണ്; പ്രാവര്‍ത്തികമായാല്‍. അതോ ഇത് ഇലക്ഷന് സ്റ്റണ്ടായി അവസാനിക്കുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: