കൊച്ചി: കുടിയിറക്കപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കാതെ പച്ചാളം റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. 10 മാസം മുമ്പാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. നിര്‍മ്മാണത്തിനായി 42 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. എന്നാല്‍ പലര്‍ക്കും സ്ഥലത്തിന്റെ വിലമാത്രമാണ് ലഭിച്ചത്. ഇതാകട്ടെ നേരത്തെ നിശ്ചയിച്ചതില്‍ നിന്നും കുറഞ്ഞ തുകയാണ് ലഭിച്ചത്.
മെട്രേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത് എന്നാല്‍ അതുണ്ടായില്ല. കൂടാതെ സ്ഥലം ഏറ്റെടുത്തപ്പോള്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അതിനുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. വ്യാപാരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പുനരധിവാസ പാക്കേജും നടപ്പാക്കിയില്ല.
പച്ചാളം മേല്‍പ്പാലത്തിന് ആദ്യം തയ്യാറാക്കിയ പ്ലാന്‍ അട്ടിമറിച്ചാണ് കുഞ്ഞന്പ്പാലം നിര്‍മ്മിച്ചത്. പച്ചാളത്തെ രൂക്ഷമായ ഗതാഗതകുരിക്കിനിന്നുള്ള രക്ഷയ്ക്കായി റെയില്‍വേ മേല്‍പ്പാലം വേണമെന്നത് ജനങ്ങളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച മേല്‍പ്പാലം ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്ന അഭിപ്രായമാണ് പലര്‍ക്കും. അയ്യപ്പന്‍കാവ് ഭാഗത്തുനിന്ന് ചിറ്റൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍, ചാത്യാത്ത് പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍, മത്തായി മാഞ്ഞൂരാന് റോഡിലൂടെ വരുന്നവ, ലൂര്‍ദ് ആശുപത്രി റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഇതെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകും. വേണ്ടത്ര അപ്രോച്ച് റോഡുകള്‍ ഇല്ലാതെയാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.
പച്ചാളം മേല്‍പ്പാലം നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. നേരത്തെ നിശ്ചയിച്ചിരുന്ന മേല്‍പ്പാലം തന്നെ നിര്‍മ്മിക്കണമെന്നായിരുന്നു ജനകീയ സമരസമിതിയുടെ ആവശ്യം. എന്നാല്‍ ഹൈബി ഈഡന് എംഎല്‍എയുടെ നേതൃത്വത്തില്‍ യഥാര്ത്ഥപാലം നിര്‍മ്മാണം അട്ടിമറിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചില താല്പര്യങ്ങള്ക്ക് വേണ്ടിയാണ് കുഞന്പാലം നിര്‍മ്മിക്കാന്‍ ഒരുങ്ങിയതെന്നായിരുന്നു ആരോപണം. ഇതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഭരണസ്വാധീനവും, പോലീസിനെയും ഉപയോഗിച്ച് സമരക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു. മേല്‍പ്പാലം ഉദ്ഘാടനം പ്രഖ്യാപിച്ചിട്ടും കുടിയിറക്കപ്പെട്ടവര്‍ക്കും വീടും, വ്യാപരസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹിക്കുന്ന അനുകൂല്യം നല്‍കാത്തതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് പച്ചാളത്ത് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: