കൊച്ചി: മെട്രോ കോച്ചുകള്‍ നാളെ എത്തും. 12 ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മൂന്നു പ്രത്യേക ട്രെയിലറുകളിലായി നാളെ രാത്രിയോടെ കോച്ചുകള്‍ കൊച്ചിയില്‍ എത്തും. രാത്രിയില്‍ മാത്രമാണു ട്രെയിലറുകള്‍ സഞ്ചരിക്കുന്നത്. നിലവിലെ യാത്ര പരിശോധിച്ചാല്‍ ശനിയാഴ്ച്ച രാത്രിയോടെ വാളയാര്‍ അതിര്‍ത്തിയിലെത്തും. കേരള അതിര്‍ത്തി കടക്കുന്ന കോച്ചുകള്‍ അന്നുതന്നെ ആലുവ മുട്ടം യാര്‍ഡിലെത്തും. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് രൂപകല്പന ചെയ്ത കോച്ചുകള്‍ രണ്ടിന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് കേരളത്തിനു കൈമാറിയത്. പരീക്ഷണ ഓട്ടത്തിനുള്ള 1.25 കിലോമീറ്റര്‍ നീളം വരുന്ന ട്രാക്കിന്റെ നിര്‍മാണം മുട്ടത്ത് പൂര്‍ത്തിയായിട്ടുണ്ട്. 23ന് ആദ്യ പരീക്ഷണ ഓട്ടം നടത്തും. ഫെബ്രുവരി അവസാനത്തോടെ മെട്രോയുടെ യഥാര്‍ഥ പാളത്തിലൂടെ ഓടിക്കാനാവുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നു. ആദ്യഘട്ടത്തില്‍ ഒരു ട്രെയിന്‍ സെറ്റിനു വേണ്ടി മൂന്നു കോച്ചുകളാണ് കേരളത്തിലെത്തിക്കുന്നത്. കോച്ചിന് 22 മീറ്റര്‍ നീളവും 2.5 മീറ്റര്‍ വീതിയുമുണ്ട്. 250 പേര്‍ക്ക് യാത്ര ചെയ്യാം. മുട്ടം യാര്‍ഡില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം പരീക്ഷണ ഓട്ടത്തിന് തയ്യാറാക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് ശ്രീസിറ്റിയിലെ അല്‍സ്റ്റോം ഇന്ത്യ പ്ലാന്റില്‍ കൊച്ചി മെട്രോ കോച്ചുകളുടെ നിര്‍മാണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: