ഇടുക്കി: പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ വീണ്ടും സ്ത്രീ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമരം ശക്തമാക്കി ദിവസം അഞ്ഞൂറ് രൂപയെന്ന കൂലി നേടിയെടുക്കാനാണ് പെമ്പിളൈ ഒരുമൈയുടെ ശ്രമം. മുന്‍ സമരത്തില്‍ നിന്നു വ്യത്യസ്തമായി സമരം നടത്താനാണ് നീക്കം. 21 കിലോ കൊളുന്ത് ശേഖരിച്ചതിന് ശേഷം വീടുകളിലേക്ക് മടങ്ങാനാണ് തീരുമാനം.
സമരം ആരംഭിക്കുന്നതിന് മുന്‍പ് രജിസ്ട്രേഷനുള്ള സ്വതന്ത്ര തൊഴിലാളി യൂണിയന് രൂപീകരിക്കുന്നതിനായി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് മുന്നോടിയായി ഉണ്ടാക്കിയ ധാരണ പ്രകാരം ദിവസം അഞ്ഞൂറ് രൂപ ലഭിക്കുന്നതിനായി നടപടി സ്വീകരിക്കാമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 21 കിലോ കൊളുന്ത് നുള്ളിയാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 301 രൂപയാണ്. ഇതിന് ശേഷം ശേഖരിക്കുന്ന ഓരോ കിലോ കൊളുന്തിനും 60 പൈസാണ് ലഭിക്കുന്നത്. അറുപത് പൈസ എന്നത് അഞ്ച് രൂപയെങ്കിലും ആക്കണമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി പറഞ്ഞു. സംഘടനയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ചിട്ടുണ്ട്. ഗോമതി ഉള്‍പ്പെടെയുള്ളവരെ ഉള്‍ക്കൊള്ളിച്ചാണ് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇടുക്കി ജില്ലയുടെ എല്ലാ എസ്റ്റേറ്റുകളിലും സംഘടനയുടെ പ്രവര്‍ത്തനം എത്തിക്കാനുള്ള ശ്രമം വേഗത്തില്‍ നടക്കുന്നുണ്ട്. സിഐറ്റിയു, എഐറ്റിയുസി എന്നീ തൊഴിലാളി സംഘടനകള്‍ക്ക് ഈ നീക്കം തിരിച്ചടിയായിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ ഒഴികെയുള്ള സീറ്റുകളില്‍ പെമ്പിളൈ ഒരുമൈ മത്സരിക്കാനും നീക്കം നടക്കുന്നുണ്ട്. മൂന്നാറില്‍ ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച പെമ്പിളൈ ഒരുമൈയുടെ സ്ഥാനാര്‍ത്ഥി 8,000 വോട്ട് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: