കൊട്ടിയം(കൊല്ലം): മസ്തിഷ്കമരണത്തിന് കീഴടങ്ങുമ്പോഴും മാനവികതയുടെ മഹാസന്ദേശമാണ് പ്രദീപ്കുമാര്‍ എന്ന ആര്‍എസ്എസ് പ്രവര്ത്തകന് ലോകത്തിന് നല്‍കുന്നത്. രക്തസമ്മര്‍ദ്ദത്തിന്റെ ഫലമായി മസ്തിഷ്കം തകരാറിലായി മരണം നേരിട്ട പ്രദീപിന്റെ കണ്ണുകളും കരളും ശ്വാസകോശവും ഇനി നിവധി ജീവിതങ്ങള്‍ക്ക് വെളിച്ചമാകും.
കുണ്ടറ പെരുമ്പുഴ കെ.സി.സദനത്തില്‍ അരവിന്ദാക്ഷന്‍പിള്ളയുടെയും ജഗദമ്മയുടെയും മകനായ പ്രദീഷ്കുമാര്‍(46) കൊല്ലം മെഡിട്രീന ആശുപത്രിയില്‍ നാലുദിവസമായി ചികിത്സയിലായിരുന്നു. ഒരു മാസമായി രക്തസമ്മര്‍ദ്ദം കലശലായിരുന്നു. അഞ്ചുദിവസത്തിന് മുമ്പാണ് ക്രമാതീതമായ വര്‍ധനവ് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവം രൂക്ഷമായതോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ബന്ധുക്കളുമായി ഡോക്ടര്‍മാര്‍ സംസാരിച്ചതോടെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് അവയവങ്ങള്‍ കൈമാറാന്‍ തീരുമാനമായി. ഇതോടെ തിരുവനന്തപുരം മൃതസജ്ഞീവനിയുമായി ബന്ധപ്പെട്ട് അവയവമാറ്റത്തിന് മുന്നോടിയായുള്ള പരിശോധനകള്‍ നടത്തി.
ഹൃദയത്തിന് അപാകതയുള്ളതിനാല്‍ അവയൊഴിച്ച് ബാക്കി അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധമാകുകയായിരുന്നു. കിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രിയോടെ ഓപ്പറേഷന് നടത്തി അവയവങ്ങള്‍ ശേഖരിച്ചു. കണ്ണുകളും കരളും ശ്വാസകോശവുമാണ് മൃതസഞ്ജീവനിയിലേക്ക് മാറ്റിയത്. കുട്ടിക്കാലം മുതല്‍ക്കെ രാഷ്ട്രീയസ്വയംസേവകസംഘത്തില് പ്രവര്‍ത്തിച്ചുവന്ന പ്രദീപ് അവിവാഹിതനായിരുന്നു. ദുബൈയിലായിരുന്നു ജോലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: