തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി ചേര്‍ത്ത മുഹമ്മദ് നിസാമിനെ കുറ്റക്കാരനായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിനായി കരുക്കള്‍ നീക്കിയെന്നും പ്രതിഭാഗത്തിന്റെ വാദം.
വിചാരണക്കോടതിയില്‍ പ്രതിഭാഗം വാദത്തിലാണ് നേരത്തെ മാധ്യമങ്ങള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിച്ചത്. ചന്ദ്രബോസിനെ നിസാം ആക്രമിക്കുകയായിരുന്നില്ല. സെക്യൂരിറ്റി ബാറ്റണ്‍ ഉപയോഗിച്ച് ചന്ദ്രബോസ് നിസാമിനെയായിരുന്നു ആക്രമിച്ചത്. ചന്ദ്രബോസ് വീണു കിടന്നിടത്ത് നിന്നും മുറിഞ്ഞ ബാറ്റണ്‍ കണ്ടെടുത്തത് ഇതിനെ സാധൂകരിക്കുന്നതാണ്. ചന്ദ്രബോസ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനല്ല. സംഭവ ദിവസം ഇയാള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നും, ആക്രമിച്ചുവെന്ന് പറയുന്ന കാബിനില്‍ ചന്ദ്രബോസ് ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു.
ശോഭാസിറ്റിയിലെ അന്നത്തെ രജിസ്റ്ററില്‍ പ്രധാനസംഭവമായിരുന്നിട്ടും ചന്ദ്രബോസിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം തെളിവായി ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും സാക്ഷികളുടെ മൊഴികള്‍ വൈരുദ്ധ്യമുള്ളതാണ്. ചന്ദ്രബോസിനെ ആക്രമിച്ചുവെന്നും കൊലപ്പെടുത്തിയെന്നുള്ളത് പ്രോസിക്യൂഷന് മെനഞ്ഞെടുത്ത കഥയാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്ത് നിന്നും ബി.രാമന്‍പിള്ളയാണ് വാദം നടത്തിയത്.
മൂന്ന് മണിക്കൂര്‍ കൂടി വാദത്തിന് മതിയെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കൂടി പരിഗണിച്ച കോടതി കേസില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി. ഇതിനിടെ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കാന്‍ വിസമ്മതിച്ചു. രാവിലെ കേസ് പരിഗണിക്കുന്നതിനിടെ, സുപ്രീംകോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ അപേക്ഷയെ തുടര്‍ന്ന് വാദം പരിഗണിക്കുന്നത് വൈകിപ്പിച്ചു.
പിന്നീട് സുപ്രീംകോടതി ആവശ്യം അംഗീകരിച്ചില്ലെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചുവെങ്കിലും, മറ്റ് കേസുകളുടെ തിരക്കായതോടെ വാദം ഉച്ചകഴിഞ്ഞത്തേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ചയോടെ വാദം പൂര്‍ത്തിയായാല്‍ അടുത്തയാഴ്ചയോടെ തന്നെ കേസില്‍ വിധിയുണ്ടായേക്കും. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: