നെയ്യാറ്റിന്‍കര: സ്വദേശാഭിമാനിയുടെ മണ്ണില്‍ കൗമാര കലയുടെ വസന്തം വിരിയിച്ച ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. ഇനി മത്സരാവേശം വാനോളമുയര്‍ത്തി അനന്തപുരിയില്‍ നടക്കുന്ന 56-മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ത്രസിപ്പിക്കുന്ന രാപ്പകലുകളില്‍ ഈ പ്രതിഭകള്‍ സംഗമിക്കും ദിവസങ്ങള്‍ക്കുള്ളില്‍. ഒരു പതിറ്റാണ്ടിനു ശേഷമാണ് അനന്തപുരി കുരുന്നു പ്രതിഭകളുടെ സംസ്ഥാനത്തെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ആതിഥ്യമരുളുന്നത്. അതുകൊണ്ടു തന്നെ ഇവിടുത്തുകാര്‍ ആവേശത്തിമിര്‍പ്പിലാണ്. ജില്ലാ മത്സര വേദികളില്‍ മുമ്പെങ്ങുമില്ലാത്ത വീര്യമാണ് വിദ്യാര്‍ഥികളും അധ്യാപകരും ഒപ്പം രക്ഷിതാക്കളും കാഴ്ചവച്ചത്. ജില്ലാ സംസ്ഥാന മത്സരങ്ങള്‍ക്ക് വേദിയാകുന്നതിനൊപ്പം കിരീടം ചൂടുകയെന്ന ആഗ്രഹവും തിരുവനന്തപുരത്തിനുണ്ട്. കലയുടെ കേളികൊട്ടുയര്‍ന്ന മണ്ണില്‍ ഇനിയുള്ള നാളുകള്‍ സംസ്ഥാന കലോത്സവത്തിന്റെ മോടി കൂട്ടാന്‍ എന്തൊക്കെ ചെയ്യാമെന്ന ചിന്തയാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ഇന്ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ആര്. ശെല്‍വരാജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ എ. സമ്പത്ത് എംപി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നടി പ്രിയങ്കനായര്‍, സ്വീകരണകമ്മറ്റി ചെയര്മാന് കെ.എസ്. മോഹനകുമാര്‍, നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.കെ. ഷിബു തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: