നാഗര്‍കോവില്‍: നാഗര്‍കോവിലിനു സമീപം സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മലയാളികടക്കം ഒമ്പതുപേര്‍ മരിച്ചു. 27 പേര്‍ക്ക് പരിക്ക്.
ഇന്നലെ പുലര്‍ച്ചെ 5.30ന് വേളാങ്കണ്ണി പള്ളിയില്‍ നിന്നും തിരുവനന്തപുരത്തേക്കു വരികയായിരുന്ന യൂണിവേഴ്സല്‍ ട്രാവല്‍സിലെ ഹൈടെക്ക് ബസ്സാണ് നാഗര്‍കോവില്‍ തിരുനെല്‍വേലി പാതയില്‍ വള്ളിയൂരിനു സമീപം പണക്കുടിയില്‍ അപകടത്തില്‍പ്പെട്ടത്.
മരണമടഞ്ഞവരില്‍ രണ്ടു കുട്ടികള്‍ അടക്കം അഞ്ചുപേര്‍ മലയാളികളും രണ്ടുപേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടുപേര്‍ തമിഴ്നാട് സ്വദേശികളുമാണ്. രണ്ടു മാസം മുന്‍പു മാത്രം വിവാഹിതരായ ദമ്പതികളും മറ്റൊരു കുടുംബത്തിലെ കൊച്ചുകുട്ടിയടക്കം രണ്ടു പേരും മരിച്ചവരില്‍ പെടുന്നു.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
കൊല്ലം മുദാക്കര ബിന്ദു സദനത്തില്‍ ബിജുവിന്റെ ഭാര്യ മേരി എല്‍സ (32), മകന് അല്റോയി (ഒന്നര), തിരുവനന്തപുരം വലിയതുറ കൊച്ചുമാത പള്ളിക്ക് സമീപം ആന്‍സി (27) ഭര്‍ത്താവ് വിനോദ് (30), പുതിയതുറ കൊച്ചുതുറ നടത്തുറ പുരയിടത്തില്‍ ലിയോ, ഗോള്ഗോറി ദമ്പതികളുടെ മകന് സുധി(5) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവരില്‍ ആന്‍സിയുടേയും വിനോദിന്റെയും വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. ഗുജറാത്ത് സ്വദേശികളായ വിക്ടറി (19) ആന്‍സിലോ (26), തമിഴ്നാട് സ്വദേശികളായ വിളവന്‍കോട് പാലപ്പള്ളം അയണിവിളയില്‍ ദേവരാജന്റെ മകന് എഡ്വിന് മൈക്കിള്‍ രാജ് (32) തൂത്തൂര്‍ സ്വദേശി മെല്ക്കിയാസിന്റെ മകന് ജിമ്മി (33) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഷെറിന് മേരി (25), വലിയ തുറ സ്വദേശി അരുണ്‍ (30) വെള്ളാംകോട് സ്വദേശി നിഥിന് സജന് (മുന്ന്), അമ്മ സോണിയ (29), വിഴിഞ്ഞം സ്വദേശി ആന്റണി (33) വിഴിഞ്ഞം ചെറുമലക്കോളനിയിലെ ഷാബിയോ (8), വലിയതുറ വെള്ളമഠം റീനാബസില് (48), വെള്ളം കോട് സ്വദേശി നബിന് സാജന് (24), പൂവ്വാര്‍ സ്വദേശി ഹെലന് (48), പുതിയതുറ സ്വദേശി ലിയോ (32) ഭാര്യ സെല്മേരി (30), മക്കളായ സുധി (6), സുചിത്ര (ഒന്നര) തിരുവനന്തപുരം എയര്‍പോര്‍ട്ടിനു സമീപം സേരിയ ബേബി (28), വെള്ളംകോട് സ്വദേശി സജന് വര്‍ഗ്ഗീസ് (34), പൂവ്വാര്‍ സ്വദേശി ഹിലാരി (51), വെള്ളാംകോട് സ്വദേശി ജിന്നിരാജു (29), പൊന്നു (നാല്), അപകടത്തില്‍ മരിച്ച മേരി എല്സയുടെ ഭര്‍ത്താവ് ബിജു, മകന് ആരാം ബിജു (മൂന്നര) കൊടുങ്ങാനൂര്‍ രാജമല്ലി ഹൗസില്‍ തോമസ് കോശി (28), ആറ്റിങ്ങല്‍ ആലംകോട് സ്വദേശി കൃഷ്ണ സൂരജ് (28), കൊല്ലം കരുനാഗപ്പള്ളി തെക്കെചാവടി വടക്കുംതല മേക്ക് അന്‍വര്‍ (27) ഭാര്യ ഷബ്ന (24) എന്നിവരാണ് പരിക്കേറ്റ മലയാളികള്‍. ഇതില്‍ ആരാം ബിജുവിനെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നാഗര്‍ കോവില്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസ്സിന്റെ ഡ്രൈവര്‍ നാഗപ്പട്ടണം സ്വദേശി ജോണ്ബോസ്കോ (39) സഹായി തിരുവായൂര്‍ സ്വദേശി തങ്കദുരൈ (37) എന്നിവരും പരിക്കുകളോടെ ആശുപത്രി ചികിത്സയിലാണ്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ അധികവും. പരിക്കേറ്റ തമിഴ്നാട് സ്വദേശികളും രണ്ടു ഗുജറാത്ത് സ്വദേശികളും ആശാരിപ്പള്ളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വിനോദിന്റെ ശരീരം രണ്ടായി മുറിഞ്ഞിരുന്നു. ഇവ രണ്ടു മൃതദേഹങ്ങളാണെന്ന് തെറ്റിദ്ധരിച്ച് രണ്ട് സ്ട്രെച്ചറുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴാണ് വിവരമറിഞ്ഞത്.നാല്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ക്രെയിനുപയോഗിച്ച് ബസ് ഉയര്‍ത്തിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: