ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട പ്രധാന വിനോദമായ ജെല്ലിക്കെട്ടിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. കാളകളെ വിനോദത്തിന് ഉപയോഗിക്കുന്നതിനെതിരായ 2011ലെ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം തിരുത്തിയാണ് കേന്ദ്രതീരുമാനം. ജെല്ലിക്കെട്ടിന് അനുമതി നല്കിയ എന്‍ഡിഎ സര്‍ക്കാരിന്റെ തീരുമാനം തമിഴ്നാട്ടില്‍ വലിയ ആഘോഷമായി മാറിയിട്ടുണ്ട്. കേന്ദ്രതീരുമാനത്തിന് തമിഴ്നാട് സര്‍ക്കാരും നന്ദിയറിയിച്ചു.
മഹാരാഷ്ട്ര, കര്‍ണ്ണാടക, പഞ്ചാബ്, ഹരിയാന, കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടക്കുന്ന കാളയോട്ട മത്സരങ്ങളെയും നിരോധനത്തിന്റെ പട്ടികയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ കേരളത്തിലെ മരമടി ഉത്സവം അടക്കം വീണ്ടും സജീവമാകും. രാജ്യത്തെമ്പാടുമുള്ള പരമ്പരാഗത കാളയോട്ട മത്സരങ്ങള്‍ക്കെല്ലാം പുതുജീവന്‍ നല്‍കിയിരിക്കുകയാണ് കേന്ദ്രതീരുമാനം.
പരമ്പരാഗത ആഘോഷങ്ങളെ ബാധിക്കുന്ന 2011ലെ പരിസ്ഥിതി മന്ത്രാലയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിജ്ഞാപനം തിരുത്തിയതോടെ ജല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവ് മറികടക്കാനും തമിഴ്നാടിനായി. കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ജില്ലാ മജിസ്ട്രേറ്റോ ജില്ലാ കളക്ടറടോ അനുമതി നല്കുന്ന പ്രദേശത്തു മാത്രമേ ജല്ലിക്കെട്ട് നടത്താവൂ എന്ന നിബന്ധനയോടെയാണ് പുതിയ വിജ്ഞാപനം. പതിനഞ്ച് മീറ്ററ് ചുറ്റളവുള്ള പ്രദേശത്തേക്ക് മാത്രമേ ജല്ലിക്കെട്ട് കാളകളെ ഇറക്കാന്‍ പാടുള്ളൂ എന്നും നിര്‍ദ്ദേശിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് ജെല്ലിക്കെട്ടിന് അനുമതി നല്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധനം നീക്കിയ ബിജെപി സര്‍ക്കാരിന്റെ നടപടി വലിയ ജനപിന്തുണയ്ക്ക് കാരണമായി. എന്നാല്‍ കേന്ദ്രപരിസ്ഥിതിമന്ത്രാലയത്തിന്റെ പുതിയ നിലപാടിനെതിരെ കേന്ദ്രമൃഗസംരക്ഷണ ബോര്‍ഡ് കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: