ഇന്ദ്രിയങ്ങളുടെ യജമാനനും സേവനത്തിന്റെ മാതൃകയും അതിബുദ്ധിമാനും വാക്്ചതുരനും സംഗീതജ്ഞനും വ്യാകരണപടുവുമായ ഹനുമാന്‍സ്വാമിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ നാം ധന്യരാകുന്നു.
ദേഹ ദൃഷ്ട്യാതു ദാസോഹം, ജീവദൃഷ്ട്യാ ത്വദംശകഃ
വസ്തു തസ്തു ത്വമേവാഹം, ഇതിമേ നിശ്ചിതാമതിഃ
ദേഹതലത്തില്‍ ഞാന്‍ ദാസന്. അങ്ങ് സ്വാമി. മനോ ബുദ്ധികളില്‍ പ്രതിബിംബിതമായ ജീവതലത്തില്‍ ഞാന്‍ പൂര്‍ണനായ അങ്ങയുടെ അംശം മാത്രം. എന്നില്‍ വാസ്തവത്തില്‍ ശുദ്ധ ചൈതന്യമെന്ന നിലയില്‍ അങ്ങും ഞാനും രണ്ടല്ല ഒന്നുതന്നെയാണ്.
ശ്രീ മാദ്ധ്വന്റെ ദ്വൈതസിദ്ധാന്തവും ശ്രീരാമാനുജാചാര്യരുടെ വിശിഷ്ടാദ്വൈതവും ശ്രീശങ്കരന് പുനരുദ്ധരിച്ച അദ്വൈതവും ഹനുമാന് സ്വാമി എത്ര ഗംഭീരമായി സംഗ്രഹിച്ചിരിക്കുന്നു എന്നു നോക്കൂ.
ദ്വൈതസിദ്ധാന്തത്തില്‍ ജീവന്വേറെ, ഈശ്വരന് വേറെ. ജീവാത്മാവും പരമാത്മാവും ഭിന്നം. വിശിഷ്ടാദ്വൈതത്തില്‍ പൂര്‍ണമായ പരമാത്മാവിന്റെ അംശമാണ് ജീവാത്മാവ്. അദ്വൈത സിദ്ധാന്തപ്രകാരം പരംപൊരുളായ ഈശ്വരന്‍തന്നെയാണ് ജീവാത്മാവും ജഗത്തായും വിരാജിക്കുന്നത്.
ശരീരഭാവത്തില്‍ ഞാന്‍ അങ്ങയുടെ ദാസന്. ജീവഭാവത്തില്‍ ഞാന്‍ അങ്ങയുടെ അംശം. ആത്മഭാവത്തില്‍ ഞാന്‍ അങ്ങുതന്നെ. നമുക്ക് മാതൃകയാക്കാവുന്ന ശ്രേഷ്ഠതയാണ് ഹനുമാന് സ്വാമി. അദ്ദേഹത്തെ ഏകാഗ്രചിത്തനായി ധ്യാനിച്ചാല്‍ ധൈര്യം, ബുദ്ധി, ബലം, കീര്‍ത്തി, വാക്സാമര്ത്ഥ്യം, രോഗമില്ലായ്മ, ഭയമില്ലായ്മ, അജാഡ്യം എന്നിവ ലഭിക്കും. ചിരംജീവി, ചെറുതാകേണ്ടിടത്തു ചെറുതാകാനും വലുതാകേണ്ടിടത്ത് വലുതാകാനുമുള്ള സിദ്ധി. അപാര കായികശക്തി ശാസ്ത്രപാണ്ഡിത്യം, മനോബലം, ഗുരുവിനെ അനുസരിക്കല്‍, കര്‍ശനമായ ബ്രഹ്മചര്യം ഇവയുടെ നിറവാണദ്ദേഹം.
നമ്മില്‍ ഓരോരുത്തരിലുമുള്ള ഭയവും ദൗര്‍ബല്യങ്ങളും മാറ്റാന്‍, ദുര്‍ബലതയുടെ അണുപോലുമില്ലാത്ത ഹനുമാന് സ്വാമിയെ ഭജിക്കണം. വിശുദ്ധി, അപാര കരുത്തും കനിവും.
ഈ കഴിവുകള്‍ നന്നായി, സ്ഥിരമായി ധ്യാനിക്കുന്ന നമ്മിലുമെത്തും. നിശ്ചയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: