കുട്ടനാട്: മഴ നിലച്ചതോടെ കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ മിക്ക പാടശേഖരങ്ങളിലും പുളിയിളക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അതിനാല്‍ നിലം വിണ്ടുണങ്ങാന് അനുവദിക്കരുതെന്ന് മങ്കൊമ്പ് കാരഷിക ഗവേഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. സാധിക്കുമെങ്കില്‍ വെള്ളം കയറ്റി കഴുകിയിറക്കിക്കൊണ്ടിരിക്കണം.
ചാലുകളെടുത്തിട്ടുള്ള പാടങ്ങളില്‍ വെള്ളം കയറ്റിയിറക്കുന്നത് സുഗമമായിരിക്കും. ആദ്യം കുമ്മായ പ്രയോഗം നടത്താന്‍ സാധിക്കാതെ പോയവര്‍ക്ക് 45 ദിവസം വരെയും കുമ്മായ പ്രയോഗം നടത്താം. എപ്പോള്‍ കുമ്മായം ഇട്ടാലും 48 മണിക്കൂറുകള്‍ക്ക് ശേഷം വെള്ളം കയറ്റി നന്നായി കഴുകിയിറക്കണം. വളം മണ്ണില്‍ നിന്ന് തീരെ എടുക്കാത്ത സാഹചര്യത്തില്‍, പത്രപോഷണം വഴിയും നല്‍കാവുന്നതാണ്.
ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ മുഞ്ഞയുടെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍, അനാവശ്യ രാസകീടനാശി പ്രയോഗം മുന്‍കൂര്‍ നടത്താന്‍ പാടില്ല. ഇലപ്പേനിന് രാസകീടനാശിനി തളിക്കേണ്ട സാഹചര്യത്തിലും കൃഷിഭവനുമായി ബന്ധപ്പെട്ട് ഉപദേശം സ്വീകരിച്ചു മാത്രം ചെയ്യുക. ഉമ ഒഴികെയുള്ള ഇനങ്ങള്‍ വിതച്ച കര്‍ഷകര്‍ മുഞ്ഞ, ബ്ലാസ്റ്റ് രോഗം എന്നിവയ്ക്കെതിരെ പ്രത്യേകം കരുതിയിരിക്കണം. എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുന്ന സാഹചര്യത്തില്‍ സാങ്കേതിക ഉപദേശ പ്രകാരം മാത്രം നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുക. ഇവര്‍ വളപ്രയോഗത്തിന്റെ അളവിലും ശ്രദ്ധ പുലര്‍ത്തണം.
ചില പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടനെ തന്നെ ബ്ലീച്ചിംഗ് പൗഡര്‍ ഏക്കറിന് 2 കിലോ ഗ്രാം എന്ന തോതില്‍ കിഴികെട്ടി തൂമ്പുകളില്‍ ഇട്ടുകൊടുക്കുക. രോഗബാധ കൂടുതലാണെങ്കില്‍ സാങ്കേതിക ഉപദേശ പ്രകാരം നിയന്ത്രണ നടപടികള്‍ സ്വീകരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: